image

1 July 2026 7:07 PM IST

Kerala

വിഴിഞ്ഞത്തെ വിദേശ നിക്ഷേപം; സര്‍ക്കാരിന്റെ അനുമതി തേടാന്‍ അദാനി ഗ്രൂപ്പ്

MyFin Desk

വിഴിഞ്ഞത്തെ വിദേശ നിക്ഷേപം; സര്‍ക്കാരിന്റെ അനുമതി തേടാന്‍ അദാനി ഗ്രൂപ്പ്
X

Summary

ഓഹരികള്‍ കൈമാറുന്നതിന് സെബിയുടെ അനുമതി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന്റെ ഭാഗമായി ഓഹരികള്‍ കൈമാറാന്‍ അദാനി ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടും. ഒരാഴ്ചയ്ക്കുള്ളില്‍ അനുമതി തേടുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

വിദേശ നിക്ഷേപത്തിനും ഓഹരി കൈമാറ്റത്തിനും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാണെന്നും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കമ്പനിക്ക് സ്വന്തം നിലയ്ക്ക് ഓഹരികള്‍ വില്‍ക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ അനുമതി തേടാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം.

ആഗോള കപ്പല്‍ ഗതാഗത കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിക്ക് 49 ശതമാനം ഓഹരികള്‍ കൈമാറുന്നതിന് സെബിയുടെ അനുമതി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. നിയമപ്രകാരം ആദ്യം തേടേണ്ടത് സെബിയുടെ അനുമതിയാണെന്നും ഇനിയാണ് സര്‍ക്കാരിന്റെ അനുമതി തേടേണ്ടതെന്നും അതിനായുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയും അദാനി പോര്‍ട്ട്‌സും തമ്മില്‍ 49 ശതമാനം ഓഹരികള്‍ കൈമാറാന്‍ ധാരണയിലെത്തിയതായും, ഇതിലൂടെ 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തും എന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്.

അതേസമയം, വിഴിഞ്ഞം പോര്‍ട്ടിലെ വിദേശ നിക്ഷേപത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തി. 49 ശതമാനം ഓഹരി എം.എസ്.സിക്ക് കൈമാറുന്നത് കുത്തകയ്ക്ക് അവകാശം നല്‍കുന്നത് പോലെയാകുമെന്നും സംസ്ഥാനത്തിന് കിട്ടേണ്ട വരുമാനം കുറയുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.