24 Feb 2026 5:11 PM IST
Summary
കേരള അല്ല. കേരളം. സംസ്ഥാനത്തിൻ്റെ പേരുമാറ്റത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
ഇനി കേരള അല്ല. കേരളം. സംസ്ഥാനത്തിൻ്റെ ഔദ്യോഗിക നാമം കേരള എന്നതിൽ നിന്ന് മാറ്റി കേരളം എന്നാക്കി മാറ്റാനുള്ള സംസ്ഥാന നിർദേശം അംഗീകരിച്ച് കേന്ദ്ര മന്ത്രി സഭാ യോഗം. നിര്ർദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിൻ്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട പ്രമേയം 2024 ജൂൺ 24ന് കേരള നിയമസഭയിൽ പാസാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദേശങ്ങൾ ഉൾപ്പെടുത്തിയ പ്രമേയമാണ് മന്ത്രിസഭ അംഗീകരിച്ചത്. പേരുമാറ്റം ഔപചാരികമായി അംഗീകരിക്കപ്പെട്ടാൽ ഇനി രേഖകളിൽ എല്ലാം കേരള എന്നതിന് പകരം കേരളം എന്നാക്കും.
തുടർനടപടികൾ ഭരണഘടനാ ഭേദഗതി ബില്ലിന് ശേഷം
സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനയെത്തുടർന്നാണ് ആഭ്യന്തര മന്ത്രാലയം ഈ നിർദ്ദേശം പരിശോധിച്ചത്.വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംഗീകാരത്തോടെയാണ് മന്ത്രിസഭയ്ക്ക് മുന്നിൽ വച്ചത്. 2026 ലെ കേരള (പേരുമാറ്റം) ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനുള്ള രാഷ്ട്രപതിയുടെ ശുപാർശ നേടുന്നത് ഉൾപ്പെടെയുള്ള തുടർ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കും. ബിൽ പാർലമെന്റ് പാസാക്കിയാൽ, "കേരള" എന്നതിന് പകരം "കേരളം" എന്ന പേര് ഉപയോഗിക്കുന്നതിന് ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ ഔപചാരികമായി ഭേദഗതി ചെയ്യും. ഇതിനു ശേഷമേ പേരുമാറ്റം ഔദ്യോഗികമായി നിലവിൽ വരൂ.
പഠിക്കാം & സമ്പാദിക്കാം
Home
