image

8 Jan 2024 10:10 AM GMT

Kerala

മലയാളിയുടെ കുടിയേറ്റം ഗതികേട് കൊണ്ടല്ല, മികവ് കൊണ്ടെന്ന് മന്ത്രി എം.ബി. രാജേഷ്

MyFin Desk

mb rajesh said that migration of malayalis is not due to bad luck, but due to excellence
X

Summary

  • കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ മേന്മ കൊണ്ടാണ് ഇത് സാധ്യമാകുന്നത്
  • അഭ്യസ്തവിദ്യര്‍ ജോലി ചെയ്യാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നാട് കേരളവും നഗരം തിരുവനന്തപുരവും
  • പത്ത് വര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് നാടുവിട്ടത് പതിനേഴര ലക്ഷം പേർ


തിരുവനന്തപുരം: കേരളത്തില്‍ തൊഴിലവസരങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല, ലോകത്തിലെ ഏറ്റവും മികച്ച ഏത് തൊഴിലവസരവും സ്വന്തമാക്കാന്‍ കഴിവുള്ളത് കൊണ്ടാണ് മലയാളികള്‍ വിദേശത്തേക്ക് പോകുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെയും തൊഴില്‍പരിശീലനത്തിന്റെയും മേന്മ കൊണ്ടാണ് ഇത് സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല യോജന പദ്ധതിയിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഗമമായ ടാലെന്റോ 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പദ്ധതി പ്രകാരം തൊഴില്‍പരിശീലനം പൂര്‍ത്തിയാക്കി ജോലി ലഭിച്ച ആയിരം പേര്‍ക്കുള്ള ഓഫര്‍ ലെറ്റര്‍ മന്ത്രി കൈമാറി.

ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് 2024 പ്രകാരം അഭ്യസ്തവിദ്യര്‍ ജോലി ചെയ്യാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നാട് കേരളവും നഗരം തിരുവനന്തപുരവുമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് നാടുവിട്ടത് പതിനേഴര ലക്ഷം പേരാണ്.ഇതില്‍ കേരളത്തില്‍ നിന്നുള്ളവര്‍ താരതമ്യേന കുറവാണെന്ന് ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ നിന്ന് വ്യക്തമാകുന്നതായും മന്ത്രി പറഞ്ഞു.

ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല യോജന പദ്ധതിയിലൂടെ ജോലി ലഭിച്ച മൂവായിരത്തോളം പേരാണ് പങ്കെടുത്തത്.

ഗ്രാമീണ മേഖലയിലുള്ള യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതാണ് ഈ കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതി. സംസ്ഥാനത്ത് കുടുംബശ്രീ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന പദ്ധതിയിലൂടെ ഇതുവരെ 74,124 പേർക്ക് പരിശീലനം നൽകുകയും, വിദേശത്ത് ഉൾപ്പെടെ, 52,480 പേർക്ക് ജോലി ലഭിക്കുകയും ചെയ്തു.