image

19 April 2024 6:09 AM GMT

Kerala

ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് വിപണിയില്‍ ഇടം നേടാന്‍ കേരളം തന്നെ ബെസ്റ്റ്

MyFin Desk

ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് വിപണിയില്‍ ഇടം നേടാന്‍ കേരളം തന്നെ ബെസ്റ്റ്
X

Summary

  • ഓഹരി വിപണിയിലേക്കുള്ള പ്രവേശന ചെലവുകളില്‍ ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കുന്നത് കേരളമെന്ന് വിദഗ്ധര്‍
  • സ്വകാര്യ നിക്ഷേപം തികയാതെ വരുമ്പോള്‍ കമ്പനികള്‍ അവലംബിക്കുന്ന മറ്റൊരു രീതിയാണ ഓഹരി വിപണികളിലേക്കുള്ള പ്രവേശനം
  • 50 ലധികം പ്രതിനിധികള്‍ ടെക്‌സെന്‍സ് 2024 പങ്കെടുത്തു.


ചെറുകിട വ്യവസായങ്ങളുടെ ഓഹരി വിപണി പ്രവേശനത്തില്‍ കേരളത്തിനുള്ളത് മികച്ച സാധ്യതയാണെന്ന് വിദഗ്ധര്‍. ഇന്‍ഫോപാര്‍ക്ക് സംഘടിപ്പിച്ച ടെക്‌സെന്‍സ് 2024 സമ്മേളനത്തിലാണ് കേരളത്തിന്റെ സാധ്യതകള്‍ ചൂണ്ടിക്കാണിച്ചത്.

വ്യവസായ സംരംഭ പ്രതിനിധികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഓഹരിവിപണിയിലൂടെ നിക്ഷേപം സമാഹരിക്കുന്നതിന്റെ വിശദാംശങ്ങള്‍ നല്‍കുന്നതിനായാണ് ഇന്‍ഫോപാര്‍ക്ക് ടെക്‌സെന്‍സ് പരിപാടി സംഘടിപ്പിച്ചത്. നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (എന്‍എസ്ഇ) യിലെ സീനിയര്‍ മാനേജര്‍ ഹിമാന്‍ഷു ശ്രീവാസ്തവ, ഇന്‍ഡ്ഒറിയന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എംഡിയും സിഇഒയുമായ സൗമ്യ പാഥി, ഇന്‍ഡ്ഒറിയന്റ് സ്റ്റാര്‍ട്ടപ്പ് ഡിവിഷന്റെ മേധാവി സിജു നാരായണന്‍ എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്.

ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് ഓഹരി വിപണിയിലേക്കുള്ള പ്രവേശന ചെലവുകളില്‍ ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കുന്നത് കേരളമാണെന്ന് ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു. ഐപിഒ ചെലവിന്റെ അമ്പത് ശതമാനമോ, പരമാവധി ഒരു കോടി രൂപവരെയാണ് കേരളം സംരംഭകര്‍ക്ക് തിരികെ നല്‍കുന്നത്. നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് എസ്എംഇകള്‍ക്കായി ഓഹരിവിപണി പ്രവേശനത്തിനായി പ്രത്യേക സംവിധാനം നടത്തുന്നുണ്ട്. സ്വകാര്യ നിക്ഷേപം മതിയാകാതെ വരുന്ന സാഹചര്യത്തില്‍ കമ്പനിയുടെ വളര്‍ച്ചയ്ക്കായി ധനസമാഹരണത്തിന് ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് ഓഹരി വിപണി പ്രവേശനമെന്നും അദ്ദേഹം പറഞ്ഞു.

ഓഹരി വിപണി പ്രവേശനത്തിന് കുറഞ്ഞത് രണ്ട് വര്‍ഷം മുമ്പെങ്കിലും സംരംഭകര്‍ മാനസികമായും സാമ്പത്തികമായും തയ്യാറെടുക്കണമെന്ന് സൗമ്യ പാഥി പറഞ്ഞു. ഓഹരി വിപണി പ്രവേശനത്തിന് മെര്‍ച്ചന്റ് ബാങ്കുകളുടെ പങ്ക് എന്ന വിഷയമാണ് അദ്ദേഹം കൈകാര്യം ചെയ്തത്. മെര്‍ച്ചന്റ് ബാങ്കുകള്‍ക്ക് കുറഞ്ഞത് ഒമ്പത് മാസമെങ്കിലും വേണം.

സ്റ്റാര്‍ട്ടപ്പുകളുടെ തുടക്കം, വികസനം, നിക്ഷേപസമാഹരണം, ഓഹരിവിപണി പ്രവേശനം എന്ന വിഷയത്തിലാണ് സിജു നാരായണന്‍ സംസാരിച്ചത്. നിക്ഷേപ സമാഹരണത്തില്‍ വിശ്വാസ പ്രതിബദ്ധതയും സുതാര്യതയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ കമ്പനികള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി 50 ലധികം പ്രതിനിധികള്‍ പങ്കെടുത്തു.