image

5 May 2025 8:36 PM IST

Kerala

കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ; സര്‍പ്രൈസ് സമ്മാനവുമായി മന്ത്രി

MyFin Desk

ksrtc plans to provide drinking water inside the bus
X

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതി ജൂൺ 4 മുതൽ പ്രാബല്യത്തിൽ വരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി. പദ്ധതിയുടെ കരാർ കെഎസ്ആർടിസിയും എസ്ബിഐയും ഒപ്പിട്ടു. അക്കൗണ്ട് തല ഇൻഷുറൻസ് പരിരക്ഷയ്ക്ക് പ്രീമിയം ജീവനക്കാർ അടയ്ക്കേണ്ടതില്ല. 22095 സ്ഥിരം ജീവനക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. കെഎസ്ആർടിസിയുടെ എല്ലാ അക്കൗണ്ടുകളും എസ്ബിഐയിലേക്ക് മാറ്റിയതിന്റെ ഭാഗമായിട്ടാണ് ഇൻഷുറൻസ് പദ്ധതിയും നടപ്പിലാക്കുന്നത്.

വ്യക്തിഗത അപകടത്തിൽ മരണപ്പെടുന്നവരുടെ കുടുംബത്തിന് 1 കോടി രൂപ ലഭിക്കും. എയർ ആക്‌സിഡൻറ്റിൽ മരണപ്പെടുന്നവരുടെ കുടുംബത്തിന് 1 കോടി അറുപത് ലക്ഷം രൂപ ലഭിക്കും. അപകടത്തിൽ സ്ഥിരമായ പൂർണ്ണ വൈകല്യം സംഭവിച്ചാൽ 1 കോടി രൂപ വരെ ലഭിക്കും. സ്ഥിരമായ ഭാഗിക വൈകല്യത്തിന് 80 ലക്ഷം രൂപ വരെയും ലഭിക്കും. ഇരുപത്തിഅയ്യായിരം രൂപയ്ക്ക് മുകളിൽ ശമ്പളം ഉള്ള ജീവനക്കാരുടെ സാധാരണ മരണത്തിനു കുടുംബത്തിന് സഹായമായി 6 ലക്ഷം രൂപ ലഭിക്കും. അപകട മരണം സംഭവിച്ചവരുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായമായി 10 ലക്ഷം രൂപ വരെ ലഭിക്കും, പെൺകുട്ടികളുടെ വിവാഹത്തിന് ഒരു കുട്ടിയ്ക്ക് 5 ലക്ഷം രൂപ എന്ന രീതിയിൽ പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും. അപകട ചികിത്സയ്ക്കുള്ള ചെലവിനും മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനും ഇൻഷുറൻസ് പദ്ധതിയിലൂടെ സഹായം ലഭിക്കും. പദ്ധതിയുടെ ഭാഗമായി ജീവനക്കാരുടെ താല്പര്യപ്രകാരം 2 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ ചികിത്സാ ചെലവ് ലഭിക്കുന്ന മെഡിക്കൽ ഇൻഷുറൻസിലേക്ക് വാർഷിക പ്രീമിയം നൽകി ചേരാനും അവസരമുണ്ട്. 75 വയസ്സ് വരെ ഇത് പുതുക്കാം.