16 Dec 2025 12:28 PM IST
Summary
യുഎസിൽ തൊഴിൽ നഷ്ടപ്പെട്ടത് 11 ലക്ഷത്തിലധികം പേർക്ക്.ടെക് മേഖലയിലും തൊഴിൽ നഷ്ടം വ്യാപകം.
2025ൽ ലോകമെമ്പാടും തൊഴിൽ നഷ്ടം വ്യാപകമാണ്. യുഎസിൽ മാത്രം ഏതാണ്ട് 11 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നഷ്ടമായി എന്നാണ് അനൗദ്യോഗിക കണക്കുകൾ. ഡിസംബർ അവസാനത്തോടെ ഇത് വീണ്ടും ഉയരാം. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഉയർന്ന കണക്കാണിത്. എഐയുടെ വ്യാപനം, സാമ്പത്തിക വളർച്ച മന്ദഗതിയിലായത്, പണപ്പെരുപ്പം തുടങ്ങിയ ഘടകങ്ങൾ വ്യാപക തൊഴിൽ നഷ്ടത്തിന് വഴിവെച്ചു. ആമസോൺ, മൈക്രോസോഫ്റ്റ്, യുപിഎസ് തുടങ്ങിയ വൻകിട കമ്പനികൾ എല്ലാം പിരിച്ചുവിടൽ പ്രഖ്യാപിച്ചിരുന്നു.
2026 ഫെബ്രുവരി വരെ ആമസോണിൻ്റെ തൊഴിൽ പിരിച്ചുവിടൽ തുടരുമെന്നാണ് സൂചനകൾ. മൈക്രോസോഫ്റ്റ് ഒൻപതിനായിരത്തിലധികം ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ഇൻ്റൽ 20000 ജീവനക്കാരെയും ടിസിഎസ് 20000 ജീവനക്കാരെയും ഒഴിവാക്കി.
ജോലി നഷ്ടമായത് നിരവധി ടെക്കികൾക്ക്
കഴിഞ്ഞ വർഷം പ്രധാന ടെക് കമ്പനികൾ മാത്രം 1.2 ലക്ഷത്തിലധികം തൊഴിലുകൾ വെട്ടിക്കുറച്ചു. ആഗോള ടെക് വ്യവസായ മേഖലയിൽ എഐ കൊണ്ടുവരുന്ന മാറ്റങ്ങൾക്കൊപ്പം, ചെലവ് കുറക്കുന്നതിനായുള്ള നടപടികളും, ബിസിനസ് മാറ്റങ്ങളുമൊക്കെ തൊഴിൽ പിരിച്ചുവിടലിൽ കലാശിക്കുന്നുണ്ട്.
വൻകിട ചിപ്പ് നിർമ്മാതാക്കളും ഐടി അധിഷ്ഠിത സേവനങ്ങൾ നൽകുന്ന കമ്പനികളും മുതൽ ക്ലൗഡ്, ടെലികോം കമ്പനികൾ വരെ തൊഴിൽ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിരുന്നു. ടെക് കമ്പനികളിൽ ടിസിഎസ്, ആക്സഞ്ചർ, മൈക്രോസോഫ്റ്റ്, സിസ്കോ, ഡെൽ എന്നീ കമ്പനികൾ എഐ വ്യാപനമാണ് തൊഴിൽ അവസരങ്ങൾ കുറച്ചതിന് പിന്നിലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും വ്യാപകമായ തൊഴിൽ പിരിച്ചുവിടലുകളിൽ ഒന്ന് തുടരുന്ന കമ്പനി ആമസോണാണ്. 14000 തൊഴിൽ അവസരങ്ങൾ വെട്ടിക്കുറച്ചതിന് പിന്നാലെ അനൗപചാരിക മേഖലയിലെ ഒട്ടേറെ തൊഴിൽ അവസരങ്ങളും വെട്ടിക്കുറയ്ക്കുകയാണ്. 90 ദിവസത്തെ ശമ്പളവും ആനുകൂല്യങ്ങളും നൽകിയാണ് ആമസോൺ ജീവനക്കാരെ ഒഴിവാക്കുന്നതെങ്കിലും ആശങ്കകൾ നിലനിൽക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
