21 Feb 2026 11:06 AM IST
Summary
ഡൊണാൾഡ് ട്രംപിൻ്റെ തീരുവ നയങ്ങൾ നിയമവിരുദ്ധമെന്ന് യുഎസ് സുപ്രീം കോടതി. ആഞ്ഞടിച്ച് ട്രംപ്.
സുപ്രീം കോടതി വിധിക്കെതിരെ ആഞ്ഞടിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വിധി അപമാനകരമാണെന്നും സർക്കാരിന് വേറെ ബാക്കപ്പ് പ്ലാനുണ്ടെന്നും ട്രംപ് വ്യക്തമാക്കി.ട്രംപിൻ്റെ താരിഫ് നയങ്ങൾക്കെതിരെയുള്ള യുഎസ് സുപ്രീം കോടതി വിധിയോടുള്ള ട്രംപിന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്.
ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ആണ് ട്രംപിന് കനത്ത തിരിച്ചടി നൽകിയ വിധി ന്യായം പ്രഖ്യാപിച്ചത്. ലോകരാജ്യങ്ങൾക്ക് താരിഫ് ചുമത്താൻ ട്രംപ് 1977 ലെ അടിയന്തര സാമ്പത്തിക നിയമം ഭേദഗതി ചെയ്തത് പ്രസിഡന്റിന്റെ അധികാര പരിധിക്ക് അപ്പുറത്ത് നിന്നാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇത് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്ന ഒരു കീഴ്ക്കോടതിയുടെ നിരീക്ഷണം ശരി വയ്ക്കുകയായിരുന്നു സുപ്രീം കോടതി.
അടിയന്തര സാമ്പത്തിക അധികാര നിയമം ഉപയോഗിച്ച് അവതരിപ്പിച്ച താരിഫുകൾ സുപ്രീം കോടതി അസാധുവാക്കിയിട്ടുണ്ട്. വിവിധ മേഖലകളിൽ ഉയർന്ന തീരുവ ചുമത്തിയിരിക്കുന്ന ട്രംപിൻ്റെ വ്യാപാര തന്ത്രങ്ങൾക്ക് തീരുമാനം കനത്ത തിരിച്ചടിയാകും.കോടതികൾ അടിയന്തര ഘട്ടത്തിലെ ഭരണകൂടത്തിൻ്റെ അധികാരങ്ങൾ നിയന്ത്രിച്ചാൽ വാഷിംഗ്ടണിന് ബദൽ ഓപ്ഷനുകൾ തേടേണ്ടി വരുമെന്ന് നേരത്തെ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് സൂചിപ്പിച്ചിരുന്നു. യുഎസ് ഭരണകൂടവും കോടതിയും തമ്മിലുള്ള നയപരമായ ഭിന്നത ഇപ്പോൾ കൂടുതൽ മറനീക്കിപുറത്ത് വരികയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
