24 Jan 2026 5:34 PM IST
Summary
സാമ്പത്തിക അച്ചടക്കത്തിലൂന്നിയ ബജറ്റെന്ന് ക്രിസില്‍സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം ധനക്കമ്മി ജിഡിപിയുടെ 4.2 ശതമാനത്തിലേക്ക് താഴ്ത്തുകയെന്ന് ക്രിസില്‍
ഇത്തവണത്തെ കേന്ദ്ര ബജറ്റ് സാമ്പത്തിക അച്ചടക്കത്തിന് ഊന്നൽ നൽകുമെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ക്രിസിൽ. സാമ്പത്തിക അച്ചടക്കത്തിന് പ്രാധാന്യം നൽകും എന്നതിനാൽ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം ധനക്കമ്മി ജിഡിപിയുടെ 4.2 ശതമാനത്തിലേക്ക് താഴ്ത്തുകയെന്നതായിരിക്കുമെന്ന് ഏജൻസി ചൂണ്ടിക്കാട്ടുന്നു. ആഗോള അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ പൊതുധനകാര്യം സുരക്ഷിതമാണെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കാനുള്ള നീക്കമാണ് ബജറ്റിലുണ്ടാവുക എന്നാണ് വിലയിരുത്തൽ.
സാമ്പത്തിക അച്ചടക്കവും അതിവേഗ വളര്‍ച്ചയും സന്തുലിതമാക്കാൻ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ശ്രമിക്കുമെന്ന് ക്രിസില്‍ ചീഫ് ഇക്കണോമിസ്റ്റ് ധര്‍മ്മകീര്‍ത്തി ജോഷി ചൂണ്ടിക്കാട്ടുന്നു. രാജ്യം ഇന്ന് നില്‍ക്കുന്നത് അപ്രതീക്ഷിതമായ വളര്‍ച്ചയുടെയും നിയന്ത്രണവിധേയമായ പണപ്പെരുപ്പത്തിന്റെയും കരുത്തിലാണ്. നടപ്പു സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 7.3 ശതമാനത്തിലേക്കാണ് കുതിക്കുന്നത്. ഈ ആത്മവിശ്വാസം വരാനിരിക്കുന്ന ബജറ്റിലും പ്രതിഫലിക്കുമെന്നുറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതൊക്കെ മേഖലകൾക്കാണ് ഊന്നൽ?
നിക്ഷേപകര്‍ക്ക് ആവേശം നല്‍കുന്ന വാര്‍ത്തകള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ നിന്നുണ്ടാകും. ഏകദേശം 12 ലക്ഷം കോടി രൂപയുടെ മൂലധന ചെലവാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. റെയില്‍വേ, പ്രതിരോധം, ഇലക്ട്രോണിക്‌സ്, ഗ്രീന്‍ എനര്‍ജി എന്നീ മേഖലകള്‍ക്ക് ബജറ്റില്‍ മുന്‍ഗണന ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചും സെമി കണ്ടക്ടറുകളും ഇലക്ട്രിക് വെഹിക്കിള്‍ ബാറ്ററികളും നിര്‍മ്മിക്കുന്ന പുതിയ വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനകരമായ നടപടികൾ സ്വീകരിച്ചേക്കും
വലിയ അഴിച്ചുപണികള്‍ ഉണ്ടാകില്ലെങ്കിലും, ഒരു പുതിയ ആദായനികുതി നിയമം ഈ ബജറ്റില്‍ അവതരിപ്പിക്കപ്പെട്ടേക്കാം. നികുതി ഘടന ലഘൂകരിക്കാനും ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി ഉയര്‍ത്തണമെന്ന ശമ്പളക്കാരുടെ കാലങ്ങളായുള്ള ആവശ്യത്തിന് ഇത്തവണ പരിഗണന ലഭിച്ചേക്കാമെന്നും ധർമ്മകീർത്തി ജോഷി സൂചിപ്പിക്കുന്നു
പഠിക്കാം & സമ്പാദിക്കാം
Home
