image

29 April 2025 4:53 PM IST

Featured

ആമസോണിലെ ആപ്പിള്‍ വില്‍പ്പന; വിവരങ്ങള്‍ തേടി ഇഡി

MyFin Desk

ed seeks information on apple sales on amazon
X

Summary

  • ഏജന്‍സിയുടെ നീക്കം ഇന്ത്യയും യുഎസും ഒരു വ്യാപാര കരാറിലേക്ക് അടുക്കുന്ന പശ്ചാത്തലത്തില്‍
  • ഇന്ത്യയിലെ ഇ-കൊമേഴ്‌സ് രംഗം ചര്‍ച്ചകളുടെ ഭാഗം


ആപ്പിള്‍, ഷഓമി എന്നിവയുടെ ആമസോണിലെയും ഫ്‌ലിപ്കാര്‍ട്ടിലെയും വില്‍പ്പന രേഖകള്‍ ഇഡി അന്വേഷിക്കുന്നു. ഇന്ത്യയും അമേരിക്കയും ഒരു വ്യാപാര കരാറിലേക്ക് അടുക്കുന്ന പശ്ചാത്തലത്തിലാണ് ഏജന്‍സിയുടെ നീക്കം എന്നത് ശ്രദ്ധേയമാണ്. ഇഡി സ്വകാര്യമായാണ് വില്‍പ്പന ഡാറ്റയും മറ്റ് രേഖകളും തേടിയതെന്ന് ഈ വിഷയവുമായി പരിചയമുള്ള വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

ഇന്ത്യയിലെ ഇ-കൊമേഴ്‌സ് രംഗം ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകളുടെ ഭാഗമാണ്. വിപണി യുഎസ് കമ്പനികള്‍ക്കായി കൂടുതല്‍ തുറക്കണമെന്നാണ് അവരുടെ ആവശ്യം.

ആമസോണും ഫ്‌ലിപ്കാര്‍ട്ടും ഓണ്‍ലൈനില്‍ ലിസ്റ്റ് ചെയ്യുന്ന സാധനങ്ങള്‍ സംഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് വര്‍ഷങ്ങളായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരികയാണ്. വിദേശ ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് വാങ്ങുന്നവരെയും വില്‍പ്പനക്കാരെയും ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ക്കറ്റ്‌പ്ലേസ് മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. സംഭരണത്തിന് അവകാശമില്ല.

ഇന്ത്യയിലെ ചെറുകിട വ്യാപാരികള്‍ പറയുന്നത് ഇത്തരം രഹസ്യമായ നടപടികളും, വന്‍തോതിലുള്ള ഓണ്‍ലൈന്‍ കിഴിവുകളും മൊബൈല്‍ ഫോണ്‍ സ്റ്റോറുകളിലെ ബിസിനസുകളെ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നാണ്. എന്നാല്‍ ആമസോണും ഫ്‌ലിപ്കാര്‍ട്ടും എല്ലാ ഇന്ത്യന്‍ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ചു പറയുന്നു.

ആപ്പിളും ഷവോമിയും ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട ഡാറ്റ ലഭിക്കാന്‍ ഡയറക്ടറേറ്റ് സമീപ ആഴ്ചകളില്‍ കത്തെഴുതിയതായി മൂന്ന് വ്യവസായ വൃത്തങ്ങളും ഒരു മുതിര്‍ന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പറഞ്ഞു.

സ്മാര്‍ട്ട്ഫോണ്‍ കമ്പനികളും ആമസോണും ഫ്‌ലിപ്കാര്‍ട്ടും തമ്മിലുള്ള ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിച്ചുവരികയാണെന്നും ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കായി ഫോണ്‍ നിര്‍മ്മാതാക്കള്‍ ഒപ്പുവച്ച ഏതെങ്കിലും സാമ്പത്തിക കരാറുകളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചിട്ടുണ്ടെന്നും വ്യവസായ വൃത്തങ്ങളില്‍ ഒരാള്‍ പറഞ്ഞു.

2028 ആകുമ്പോഴേക്കും ഇന്ത്യയുടെ ഇ-റീട്ടെയില്‍ വിപണി 160 ബില്യണ്‍ ഡോളര്‍ കവിയുമെന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബെയിന്‍ കണക്കാക്കുന്നു, 2023 ല്‍ ഇത് 57-60 ബില്യണ്‍ ഡോളറായിരുന്നു.