16 Jun 2022 4:20 AM GMT
Summary
ഡെല്‍ഹി: യെസ് ബാങ്കില്‍ 2020 മാര്‍ച്ച് മുതല്‍ നടപ്പിലാക്കി വരുന്ന പുനക്രമീകരണ പ്രക്രിയയ്ക്കുശേഷം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 5,000 കോടി രൂപയുടെ നിഷ്ക്രീയ ആസ്തികൾ തിരിച്ചു പിടിക്കാൻ ലക്ഷ്യമിടുന്നതായി ബാങ്ക്. ബാങ്കിന്റെ പരിവര്‍ത്തന യാത്ര ഇപ്പോള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു, പുനക്രമീകരണം ശക്തമായ ഫലങ്ങള്‍ നല്‍കുന്നുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായം 1,066 കോടി രൂപയാണ്. 2019 സാമ്പത്തിക വര്‍ഷത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ മുഴുവന്‍ വര്‍ഷ ലാഭമാണിതെന്ന് യെസ് ബാങ്ക് ചെയര്‍മാന്‍ സുനില്‍ മേത്ത ഇന്നലെ […]
ഡെല്‍ഹി: യെസ് ബാങ്കില്‍ 2020 മാര്‍ച്ച് മുതല്‍ നടപ്പിലാക്കി വരുന്ന പുനക്രമീകരണ പ്രക്രിയയ്ക്കുശേഷം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 5,000 കോടി രൂപയുടെ നിഷ്ക്രീയ ആസ്തികൾ തിരിച്ചു പിടിക്കാൻ ലക്ഷ്യമിടുന്നതായി ബാങ്ക്.
ബാങ്കിന്റെ പരിവര്‍ത്തന യാത്ര ഇപ്പോള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു, പുനക്രമീകരണം ശക്തമായ ഫലങ്ങള്‍ നല്‍കുന്നുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായം 1,066 കോടി രൂപയാണ്. 2019 സാമ്പത്തിക വര്‍ഷത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ മുഴുവന്‍ വര്‍ഷ ലാഭമാണിതെന്ന് യെസ് ബാങ്ക് ചെയര്‍മാന്‍ സുനില്‍ മേത്ത ഇന്നലെ പുറത്തിറക്കിയ ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കഴിഞ്ഞ കാലങ്ങളില്‍ നിന്നും ധാരാളം പാഠങ്ങള്‍ പഠിച്ചുവെന്നും അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഇപ്പോള്‍ ഞങ്ങള്‍ കൂടുതല്‍ നവീനവും കൂടുതല്‍ കരുത്തുറ്റതുമായ ഒരു സ്ഥാപനമായി ഉയര്‍ന്നുവന്നിട്ടുണ്ട് സമീപ വര്‍ഷങ്ങളിലെ പ്രകടനത്തിലൂടെ ബാങ്ക് വിപണിയിലെ ആത്മവിശ്വാസം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും ഭാവിയിലേക്കുള്ള ബിസിനസുകള്‍ കെട്ടിപ്പടുക്കുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ മൊത്തം ആസ്തികളിലും, വായ്പയിലും, നിക്ഷേപങ്ങളിലും ശക്തമായ വളര്‍ച്ച പ്രതിഫലിക്കുന്നുണ്ടെന്നും റീട്ടെയില്‍, എംഎസ്എംഇ എന്നീ മേഖലകളിലെ ബാങ്കിന്റെ മുന്നേറ്റം 60:40 എന്ന തന്ത്രപരമായ ലക്ഷ്യം കൈവരിച്ചിട്ടുണ്ടെന്നും മേത്ത പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ബാങ്കിന്റെ മൂന്നാംപാദ ഫലങ്ങള്‍ മികച്ചതായിരുന്നെന്ന് ബാങ്കിന്റെ എംഡിയും സിഇഒയുമായ പ്രശാന്ത് കുമാര്‍ പറഞ്ഞു.
2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് മൂന്നു ലക്ഷം കോടി കവിഞ്ഞിരുന്നു. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 15.4 ശതമാനത്തില്‍ നിന്ന് 13.9 ശതമാനമായി കുറഞ്ഞു. 2022 മാര്‍ച്ച് അവസാനത്തോടെ അറ്റ നിഷ്‌ക്രിയ ആസ്തി 4.5 ശതമാനമായി. ഈ വര്‍ഷം ബാങ്ക് 70,000 കോടി രൂപയുടെ പുതിയ വായ്പയാണ് അനുവദിച്ചത്. ഇതില്‍ 33,000 കോടി രൂപയും റീട്ടെയില്‍ മേഖലയിലാണ്.