image

17 Sept 2026 12:59 PM IST

Agriculture and Allied Industries

ചൈനയുടെ ചതി! ഇന്ത്യന്‍ അരി തടഞ്ഞു; ഈവര്‍ഷം പത്ത് കയറ്റുമതിക്കാര്‍ക്ക് വിലക്ക്

MyFin Desk

basmati rice export, india may lower the floor price
X

Summary

ചൈനീസ് വാദം പച്ചക്കള്ളമാണെന്ന് കയറ്റുമതിക്കാര്‍ തുറന്നടിക്കുന്നു. തിരിച്ചയച്ച അരി എഫ്എസ്എസ്എഐ പരിശോധിച്ചപ്പോള്‍ ജിഎംഒ കണ്ടെത്തിയില്ല


ജനിതകമാറ്റം വരുത്തിയ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം (ജിഎംഒ) ആരോപിച്ച് മൂന്ന് ഇന്ത്യന്‍ അരി കമ്പനികളുടെ രജിസ്‌ട്രേഷന്‍ കൂടി ചൈന റദ്ദാക്കി. കാക്കിനാട ആസ്ഥാനമായ സരള ഫുഡ്‌സ്, പട്ടാഭി അഗ്രോ ഫുഡ്‌സ്, ഡല്‍ഹിയിലെ ഓം ഇന്ത്യ ട്രേഡിംഗ് എന്നിവയ്ക്കാണ് വിലക്ക്. ഇതോടെ ഈ വര്‍ഷം മാത്രം ചൈന നിരോധിച്ച ഇന്ത്യന്‍ കയറ്റുമതിക്കാരുടെ എണ്ണം 10 ആയി. വിലക്ക് നിരോധനത്തിന് തുല്യമാണെന്ന് വ്യാപാരികള്‍ പറയുന്നു.

എന്നാല്‍ ചൈനീസ് വാദം പച്ചക്കള്ളമാണെന്ന് കയറ്റുമതിക്കാര്‍ തുറന്നടിക്കുന്നു. 'തിരിച്ചയച്ച അരി എഫ്എസ്എസ്എഐ പരിശോധിച്ചപ്പോള്‍ ജിഎംഒ കണ്ടെത്തിയില്ല. അതേ അരി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചപ്പോഴും ഒരു പ്രശ്‌നവുമില്ല,' ഛത്തീസ്ഗഢ് റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പറയുന്നു. ഇന്ത്യയില്‍ ജിഎം നെല്ല് കൃഷി പോലും ഇല്ലെന്നിരിക്കെ ഇത് ബോധപൂര്‍വമായ നോണ്‍-ടാരിഫ് തടസ്സമാണെന്നാണ് ആരോപണം. കയറ്റുമതിക്ക് മുന്‍പുള്ള ഇന്ത്യന്‍ പരിശോധനയില്‍ ജിഎംഒ ഇല്ലായിരുന്നുവെന്നും ലാന്‍ഡിംഗ് സമയത്ത് മാത്രമാണ് ചൈന കണ്ടെത്തുന്നതെന്നും റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫെഡറേഷനും ചൂണ്ടിക്കാട്ടി.

ഇതിന് പിന്നില്‍ വന്‍ വ്യാപാര തന്ത്രമുണ്ടെന്നാണ് സൂചന. 2026-ന്റെ ആദ്യ പകുതിയില്‍ മാത്രം 146 കയറ്റുമതികള്‍ ചൈന ഇതേ കാരണം പറഞ്ഞ് തള്ളിയിട്ടുണ്ട്. അതില്‍ റഷ്യ, ജപ്പാന്‍ പോലെ ജിഎം കൃഷി ഇല്ലാത്ത രാജ്യങ്ങളുടെ ചരക്കുകളും ഉള്‍പ്പെടും. ചൈനയുടെ കരുതല്‍ ശേഖരത്തിലുള്ള പഴകിയ തകര്‍ന്ന അരിയുമായി നേരിട്ട് മത്സരിക്കുന്ന ഇന്ത്യന്‍ തകര്‍ന്ന അരിയെ തടയാനാണ് നീക്കമെന്നാണ് യുഎസ് വിദഗ്ധന്‍ ഫ്രെഡ് ഗെയ്ല്‍സിന്റെ വിലയിരുത്തല്‍. 'ഒരു കണ്ടെയ്‌നര്‍ അയക്കാന്‍ 250 ഡോളറാണ്, തിരിച്ചു കൊണ്ടുവരാന്‍ 2500 മുതല്‍ 4500 ഡോളര്‍ വരെ വേണം. വ്യാപാരം പൂര്‍ണമായും നിലച്ചു,' കയറ്റുമതിക്കാര്‍ പറയുന്നു. ഈ ഒഴിവില്‍ പാക്കിസ്ഥാനില്‍ നിന്ന് ഉയര്‍ന്ന വില കൊടുത്ത് അരി വാങ്ങുകയാണ് ചൈന.

വിഷയം ഗൗരവമുള്ളതോടെ വിവിധ അരി അസോസിയേഷനുകള്‍ വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാളിനെ സമീപിച്ചിരുന്നു. കണക്കുകള്‍ പ്രകാരം 2025-ല്‍ 2.07 ലക്ഷം ടണ്‍ ബസ്മതി ഇതര അരിയാണ് ഇന്ത്യ ചൈനയിലേക്ക് കയറ്റിയതെങ്കില്‍ ഈ വര്‍ഷം ജനുവരി-ജൂണ്‍ കാലയളവില്‍ തന്നെ അത് 4.92 ലക്ഷം ടണായി ഇരട്ടിയിലധികം ഉയര്‍ന്നിരുന്നു. ഈ കുതിപ്പിന് തടയിടാനാണ് ചൈനയുടെ സംശയാസ്പദമായ ജിഎംഒ നാടകമെന്നാണ് ഇന്ത്യന്‍ വ്യാപാരികളുടെ നിഗമനം.