image

5 April 2026 5:18 PM IST

Agriculture and Allied Industries

ചൂടേറും; പ്രധാന ജലസംഭരണികള്‍ വറ്റുന്നു, വരാനിരിക്കുന്നത് കടുത്ത വേനല്‍

MyFin Desk

ചൂടേറും; പ്രധാന ജലസംഭരണികള്‍ വറ്റുന്നു,  വരാനിരിക്കുന്നത് കടുത്ത വേനല്‍
X

Summary

മാര്‍ച്ച് 1 മുതല്‍ രാജ്യത്തെ 725 ജില്ലകളില്‍ 35 ശതമാനത്തിലും മഴയുടെ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി-ഫെബ്രുവരി കാലയളവില്‍ 70 ശതമാനത്തോളം പ്രദേശങ്ങളിലും ഉണ്ടായ ശൈത്യകാല മഴയുടെ കുറവ് ഭൂഗര്‍ഭ ജലനിരപ്പിനെയും അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിനെയും ബാധിച്ചു


രാജ്യത്തെ പ്രധാനപ്പെട്ട 166 ജലസംഭരണികളിലെ മൊത്തം ജലനിരപ്പ് സംഭരണശേഷിയുടെ 47 ശതമാനമായി കൂപ്പുകുത്തി. കേന്ദ്ര ജല കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, പ്രധാന അണക്കെട്ടുകളില്‍ പകുതിയിലധികം താഴ്ന്നുകഴിഞ്ഞു. 183.565 ബില്യണ്‍ ക്യുബിക് മീറ്റര്‍ കൊള്ളാവുന്ന ജലസംഭരണികളില്‍ നിലവില്‍ കേവലം 85.698 ബിസിഎം വെള്ളം മാത്രമാണുള്ളത്. വേനല്‍ കടുക്കുന്നതിന് മുന്‍പേ സംഭരണികളിലുണ്ടാകുന്ന ഈ ഇടിവ് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ ജലക്ഷാമത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. മാര്‍ച്ച് 1 മുതല്‍ രാജ്യത്തെ 725 ജില്ലകളില്‍ 35 ശതമാനത്തിലും മഴയുടെ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിലുപരിയായി, ജനുവരി-ഫെബ്രുവരി കാലയളവില്‍ 70 ശതമാനത്തോളം പ്രദേശങ്ങളിലും ശൈത്യകാല മഴ കുറഞ്ഞത് ഭൂഗര്‍ഭ ജലനിരപ്പിനെയും അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിനെയും സാരമായി ബാധിച്ചു.

അഞ്ച് പ്രധാന മേഖലകളില്‍ ദക്ഷിണേന്ത്യയാണ് ജലലഭ്യതയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. തെക്കന്‍ മേഖലയിലെ 47 ജലസംഭരണികളില്‍ ആകെ ശേഷിയുടെ 36 ശതമാനം വെള്ളം മാത്രമാണുള്ളത്. ഇതില്‍ തന്നെ തെലങ്കാനയാണ് (28.67%) ഏറ്റവും മോശം അവസ്ഥയിലുള്ളത്. അതേസമയം കേരളത്തില്‍ 38 ശതമാനവും കര്‍ണാടകയില്‍ 35 ശതമാനവും ആന്ധ്രയില്‍ 41 ശതമാനവുമാണ് ജലനിരപ്പ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തമിഴ്നാട്ടിലെ സ്ഥിതി (43.5%) മെച്ചപ്പെട്ടതാണ്.

മറ്റ് മേഖലകളെ അപേക്ഷിച്ച് പടിഞ്ഞാറന്‍ ഇന്ത്യയിലാണ് ഏറ്റവും മികച്ച സംഭരണശേഷിയുള്ളത്. ഗുജറാത്ത് (59%), മഹാരാഷ്ട്ര (53%) ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ആകെ 56 ശതമാനം വെള്ളമുണ്ട്. വടക്കന്‍ മേഖലയിലെ 11 ജലസംഭരണികളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി വെള്ളം (44%) ഇത്തവണയുണ്ട്. മധ്യ ഇന്ത്യയിലെ ഛത്തീസ്ഗഢ് 67 ശതമാനം ജലനിരപ്പുമായി മികച്ച നില തുടരുന്നു. കിഴക്കന്‍ മേഖലയില്‍ അസാം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ 20 ശതമാനത്തിന് താഴെയാണ് ജലനിരപ്പെന്നത് ആശങ്കാജനകമാണ്.

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ടെങ്കിലും, ജലസംഭരണികളിലെ നിരക്ക് ഇനിയും താഴാനാണ് സാധ്യത. കൃഷിക്കും കുടിവെള്ളത്തിനും വലിയ തോതില്‍ അണക്കെട്ടുകളെ ആശ്രയിക്കുന്ന ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍ ഈ ജലക്ഷാമം വലിയ പ്രതിസന്ധിയുണ്ടാക്കും. വരാനിരിക്കുന്ന മാസങ്ങളില്‍ കനത്ത വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ രാജ്യം സമീപകാലത്തെ ഏറ്റവും വലിയ ജലക്ഷാമത്തിലേക്ക് നീങ്ങാനാണ് സാധ്യത.