image

16 Sept 2026 11:59 AM IST

Agriculture and Allied Industries

മണ്ണിന്റെ ഗുണനിലവാരം നശിച്ചു; പാഴായത് 12 കോടി ഹെക്ടര്‍, കര്‍ഷകര്‍ എന്തു ചെയ്യും?

MyFin Desk

മണ്ണിന്റെ ഗുണനിലവാരം നശിച്ചു; പാഴായത്  12 കോടി ഹെക്ടര്‍, കര്‍ഷകര്‍ എന്തു ചെയ്യും?
X

Summary

മണ്ണ് നശിച്ചാല്‍ കാര്‍ഷിക ഉല്‍പ്പാദനം കുറയാന്‍ മാത്രമല്ല, കോടിക്കണക്കിന് കര്‍ഷകരുടെ ജീവനോപാധിയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും തന്നെ അത് അപകടത്തിലാക്കും


ഇന്ത്യയുടെ മണ്ണ് നിശബ്ദമായി നശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. 'റീഇമാജിനിംഗ് ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍: അണ്‍ലോക്കിംഗ് ദി റീജനറേറ്റീവ് ഓപ്പര്‍ച്യൂണിറ്റി' എന്ന റിപ്പോര്‍ട്ട് അനുസരിച്ച്, 2024 ആയപ്പോഴേക്കും ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 33%, അതായത് 115-120 ദശലക്ഷം ഹെക്ടര്‍ ഭൂമി നശിച്ചുകഴിഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോയില്‍ സയന്‍സിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് ഈ മുന്നറിയിപ്പ്. മണ്ണ് നശിച്ചാല്‍ കാര്‍ഷിക ഉല്‍പ്പാദനം കുറയാന്‍ മാത്രമല്ല, കോടിക്കണക്കിന് കര്‍ഷകരുടെ ജീവനോപാധിയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും തന്നെ അത് അപകടത്തിലാക്കും.

കാലാവസ്ഥയും വെള്ളവും തിരിച്ചടിക്കുമ്പോള്‍

മണ്ണിന്റെ ഗുണനിലവാരം കുറയുന്നത് കൃഷിഭൂമിയുടെ ഉല്‍പ്പാദനശേഷി നേരിട്ട് ഇല്ലാതാക്കും. ഇതിനൊപ്പം കാലാവസ്ഥാ വ്യതിയാനവും ഭൂഗര്‍ഭജലം വറ്റുന്നതും കൂടി ചേരുമ്പോള്‍ പ്രതിസന്ധി ഇരട്ടിയാകുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിളവ് കുറയുക, ചെലവ് കൂടുക, കര്‍ഷകര്‍ കടക്കെണിയിലാകുക എന്നത് തുടര്‍ക്കഥയാകും.

പരിഹാരം പുനരുജ്ജീവന കൃഷി

ഈ പ്രതിസന്ധിക്കുള്ള പോംവഴിയായി റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത് പുനരുജ്ജീവന കൃഷി ആണ്. മണ്ണിനെ ചൂഷണം ചെയ്യാതെ, അതിന്റെ ആരോഗ്യം തിരിച്ചുപിടിക്കുന്ന രീതി. കൃഷി കുറയ്ക്കല്‍, ആവരണ വിളകള്‍ നടല്‍, വിള ഭ്രമണം, കാര്‍ഷിക വനവല്‍ക്കരണം, കന്നുകാലി സംയോജനം തുടങ്ങിയവയിലൂടെ മണ്ണിലെ ജൈവവസ്തുക്കള്‍ കൂട്ടി, വെള്ളവും പോഷകങ്ങളും നിലനിര്‍ത്തി, രാസവളങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ലക്ഷ്യം.

പദ്ധതികളുണ്ട്, പക്ഷെ വ്യക്തമായ നയമില്ല

പരിഹാരത്തിനായി സര്‍ക്കാരിന് പദ്ധതികളുണ്ട്. നാഷണല്‍ മിഷന്‍ ഓണ്‍ നാച്ചുറല്‍ ഫാമിംഗിന് 2,481 കോടി രൂപയും ഒരു കോടി കര്‍ഷകരെ പരിശീലിപ്പിക്കാന്‍ ലക്ഷ്യവുമുണ്ട്. അഗ്രിഷൂര്‍ ഫണ്ടില്‍ 750 കോടിയുണ്ട്, പരമ്പരാഗത കൃഷി വികാസ് യോജന വഴി ഹെക്ടറിന് 31,500 രൂപയും നല്‍കുന്നു. എങ്കിലും പുനരുജ്ജീവന കൃഷിക്ക് ദേശീയതലത്തില്‍ അംഗീകൃത നിര്‍വചനമോ ഏകീകൃത ചട്ടക്കൂടോ ഇല്ലെന്നാണ് റിപ്പോര്‍ട്ടിന്റെ വിമര്‍ശനം. ഇന്‍പുട്ട് സബ്സിഡികള്‍ മാറ്റി, മണ്ണിന്റെ ആരോഗ്യവും വെള്ളത്തിന്റെ ലാഭവും കര്‍ഷകന്റെ വരുമാന സ്ഥിരതയും കണക്കാക്കി ആനുകൂല്യം നല്‍കുന്ന രീതിയിലേക്ക് മാറണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.