image

28 Oct 2025 9:34 PM IST

Agriculture and Allied Industries

യൂറിയ ഇതര വളങ്ങള്‍ക്കുള്ള സബ്‌സിഡി കേന്ദ്രം ഉയര്‍ത്തി

MyFin Desk

യൂറിയ ഇതര വളങ്ങള്‍ക്കുള്ള  സബ്‌സിഡി കേന്ദ്രം ഉയര്‍ത്തി
X

Summary

റാബി സീസണില്‍ സബ്‌സിഡിക്കായി കേന്ദ്രം 37,952 കോടിയാണ് അനുവദിച്ചത്


യൂറിയ ഇതര വളങ്ങള്‍ക്കുള്ള സബ്‌സിഡി വിഹിതം കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. 2025-26 റാബി സീസണില്‍ ഇതിനായി കേന്ദ്രം 37,952 കോടി രൂപയുടെ വിഹിതം അനുവദിച്ചു. കഴിഞ്ഞ റാബി സീസണിലെ വിഹിതത്തേക്കാള്‍ ഏകദേശം 14,000 കോടി രൂപ കൂടുതലാണിത്.

ഫോസ്‌ഫോറിക് ആസിഡ്, സള്‍ഫര്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ അന്താരാഷ്ട്ര വിലയിലെ വര്‍ദ്ധനവില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുക എന്നതാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.പുതിയ സബ്‌സിഡി നിരക്കുകള്‍ ഒക്ടോബര്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെ പ്രാബല്യത്തിലുണ്ടാകും.

2025 ഖാരിഫ് സീസണില്‍ കിലോയ്ക്ക് 43.60 രൂപയായിരുന്ന ഫോസ്‌ഫേറ്റിനുള്ള സബ്‌സിഡി, നടപ്പ് റാബി സീസണില്‍ കിലോയ്ക്ക് 47.96 രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. അവലോകന കാലയളവില്‍ സള്‍ഫറിനുള്ള സബ്‌സിഡി കിലോയ്ക്ക് 1.77 രൂപയില്‍ നിന്ന് 2.87 രൂപയായി ഉയര്‍ത്തി.

എന്നാല്‍ നൈട്രജന്‍, പൊട്ടാഷ് എന്നിവയുടെ സബ്‌സിഡി നിരക്ക് യഥാക്രമം കിലോയ്ക്ക് 43.02 രൂപയും 2.38 രൂപയുമായി നിലനിര്‍ത്തി. ഇറക്കുമതി വിലയും പോഷക ആവശ്യകത, സബ്‌സിഡി ഭാരം, പരമാവധി ചില്ലറ വില്‍പ്പന വില (എംആര്‍പി) തുടങ്ങിയ മറ്റ് ഘടകങ്ങളും പരിഗണിച്ചാണ് സബ്‌സിഡി നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കര്‍ഷകര്‍ക്ക് ഡൈ-അമോണിയം ഫോസ്‌ഫേറ്റ് , ട്രിപ്പിള്‍ സൂപ്പര്‍ ഫോസ്‌ഫേറ്റ് എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒരു പ്രത്യേക പാക്കേജ് നല്‍കിയിട്ടുണ്ട്. എംആര്‍പിയില്‍ വര്‍ദ്ധനവ് വരുത്താതെ തന്നെ.

ഫോസ്ഫറസിന്റെയും സള്‍ഫറിന്റെയും വില മുന്‍കാലങ്ങളെ അപേക്ഷിച്ച് 10 ശതമാനം വരെ വര്‍ദ്ധിച്ചിട്ടുണ്ട്.

യൂറിയ ഇതര വളങ്ങള്‍ക്ക് - പ്രത്യേകിച്ച് നൈട്രജന്‍, ഫോസ്‌ഫേറ്റ്, പൊട്ടാഷ്, സള്‍ഫര്‍ എന്നിവയുടെ - പോഷക ഉള്ളടക്കത്തെ അടിസ്ഥാനമാക്കി സബ്സിഡികള്‍ നല്‍കുന്ന ഒരു കേന്ദ്ര സര്‍ക്കാര്‍ സംരംഭമാണ് ന്യൂട്രിയന്റ് ബേസ്ഡ് സബ്സിഡി (എന്‍ബിഎസ്) പദ്ധതി.

എന്‍ബിഎസ് പദ്ധതി 2010 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്, കൂടാതെ സബ്സിഡികള്‍ വളം കമ്പനികള്‍ക്ക് നേരിട്ട് നല്‍കുകയും ചെയ്യുന്നു. ഇത് കര്‍ഷകര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് വളങ്ങള്‍ വില്‍ക്കാന്‍ കമ്പനികളെ പ്രാപ്തരാക്കുന്നു.