16 Feb 2026 7:03 PM IST
Ola Electric Reports :നഷ്ടത്തില്‍ ഒല ഇലക്ട്രിക്; ബാറ്ററി ബിസിനസിലേക്കുള്ള തിരിഞ്ഞുനോട്ടം
MyFin Desk
Summary
സ്കൂട്ടര്‍ വില്‍പന ഇടിഞ്ഞപ്പോൾ 4680 ഭാരത് സെല്ലുകളിലും എനര്‍ജി സ്റ്റോറേജിലുമായി പുതിയ പ്രതീക്ഷ
ഒല ഇലക്ട്രിക് 2025 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ 487 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ ഇതേ പാദത്തിലെ 564 കോടി രൂപയുടെ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവുണ്ടെങ്കിലും, തൊട്ടുമുന്‍പത്തെ പാദത്തിലെ 418 കോടിയെ അപേക്ഷിച്ച് നഷ്ടം വര്‍ധിച്ചതാണ് ശ്രദ്ധേയമായത്. വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 57 ശതമാനം കുറഞ്ഞതും കമ്പനിക്ക് വലിയ തിരിച്ചടിയായി.
ഈ കാലയളവില്‍ ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറി 61 ശതമാനം ഇടിഞ്ഞ് 32,680 യൂണിറ്റുകളായി. ഇതോടെ വാഹന വില്‍പനയില്‍ നിന്നുള്ള വരുമാനവും ഗണ്യമായി കുറഞ്ഞു. സര്‍വീസ് സംബന്ധമായ വെല്ലുവിളികളും വൈദ്യുത വാഹന വിപണിയിലെ മന്ദഗതിയും വില്‍പന ഇടിവിന് കാരണമായതായി കമ്പനി സമ്മതിക്കുന്നു.
അതേസമയം, ബാറ്ററികളും എനര്‍ജി സ്റ്റോറേജ് സംവിധാനങ്ങളും പോലുള്ള ഉയര്‍ന്ന മാര്‍ജിന്‍ മേഖലകളിലേക്ക് കമ്പനി തന്ത്രപരമായ മാറ്റം ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്ത 4680 ഭാരത് സെല്ലുകളുടെ വില്‍പന ഇരട്ടിയായി 72,418 യൂണിറ്റിലെത്തി. ഈ ആഭ്യന്തര സെല്ലുകള്‍ ഇപ്പോള്‍ ഒലയുടെ സ്കൂട്ടറുകളിലും ഉപയോഗിക്കുന്നുണ്ട്, ഇതുവഴി ഉല്‍പാദനച്ചെലവ് കുറയ്ക്കാനാകുന്നു.
കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കിയതനുസരിച്ച്, 2026 സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം പാദം കമ്പനി ഘടനയില്‍ നടക്കുന്ന വലിയ മാറ്റത്തിന്റെ സൂചനയാണ്. ബാറ്ററി മുതല്‍ എനര്‍ജി സ്റ്റോറേജ് സംവിധാനങ്ങള്‍ വരെയുള്ള മേഖലകളില്‍ നിന്ന് അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 15,000 മുതല്‍ 20,000 കോടി രൂപവരെ വരുമാനം നേടാനാണ് ലക്ഷ്യമിടുന്നത്.
ഒക്ടോബറില്‍ ‘ഒല ശക്തി’ അവതരിപ്പിച്ചതോടെ ബാറ്ററി എനര്‍ജി സ്റ്റോറേജ് വിഭാഗത്തിലേക്കുള്ള പ്രവേശനം ശക്തമായി. വീടുകളിലും വ്യാവസായിക സ്ഥാപനങ്ങളിലും ഉപയോഗിക്കാവുന്ന കൊണ്ടുപോകാവുന്ന ബാറ്ററി സംവിധാനങ്ങളാണ് കമ്പനി നിര്‍മിക്കുന്നത്. ഊര്‍ജ്ജം, ആരോഗ്യം, പ്രതിരോധം, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലും ഈ സെല്ലുകള്‍ ഉപയോഗിക്കപ്പെടുന്നു.
എങ്കിലും വില്‍പന ലക്ഷ്യങ്ങളില്‍ വെല്ലുവിളി തുടരുകയാണ്. നേരത്തെ പ്രഖ്യാപിച്ച 3.25 മുതല്‍ 3.75 ലക്ഷം സെല്ലുകള്‍ വില്‍ക്കുമെന്ന ലക്ഷ്യം പിന്നീട് 2.2 ലക്ഷം യൂണിറ്റായി കുറച്ചു. 2026 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ 1,53,538 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്. പുതുക്കിയ ലക്ഷ്യം പോലും കൈവരിക്കുക എളുപ്പമാകില്ലെന്നതാണ് നിലവിലെ സ്ഥിതി.
ചിലവു ചുരുക്കല്‍ നടപടികള്‍ ഫലം കാണുന്നുവെന്നാണ് കമ്പനി വിലയിരുത്തല്‍. ആകെ ചിലവ് 741 കോടിയായി പകുതിയായി. പ്രവര്‍ത്തന ചിലവ് 34 ശതമാനം കുറഞ്ഞ് 432 കോടിയായി. പ്രവര്‍ത്തന ചിലവിന്റെ 85–90 ശതമാനം സ്ഥിരചിലവുകളാണ്. ഓരോ പാദത്തിലും പ്രവര്‍ത്തന ചിലവ് 300 കോടിക്ക് താഴെയാക്കി പ്രതിമാസം 15,000 യൂണിറ്റ് വില്‍ക്കാനായാല്‍ നഷ്ടം നികത്താനാകുമെന്നാണ് ഭവിഷ് അഗര്‍വാളിന്റെ കണക്കുകൂട്ടല്‍.
എന്നാല്‍ 2025 ഡിസംബറില്‍ 9,020 യൂണിറ്റ് വിറ്റ കമ്പനിയുടെ വില്‍പന 2026 ജനുവരിയില്‍ ഏകദേശം 7,500 യൂണിറ്റായി കുറഞ്ഞത് ആശങ്ക ഉയര്‍ത്തുന്നു. അതുകൊണ്ടുതന്നെ വാഹന വില്‍പനയിലെ ഇടിവ് ബാറ്ററി ബിസിനസിലൂടെ നികത്തിക്കൊണ്ട് മുന്നേറാനുള്ള ശ്രമത്തിലാണ് ഒല ഇലക്ട്രിക്. ഭാവിയിലെ വളര്‍ച്ച ബാറ്ററി, എനര്‍ജി സ്റ്റോറേജ് മേഖലകളില്‍ എത്ര വേഗത്തില്‍ വ്യാപിപ്പിക്കാനാകുമെന്നതിലാണ് ആശ്രയിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
