image

13 Oct 2023 5:42 AM GMT

Aviation

ഫളൈറ്റ് റദ്ദാക്കല്‍ വലയ്ക്കുന്നെങ്കിലും യാത്രക്കാർ കൂടി

MyFin Desk

spice jet | മലയാളം വാർത്തകൾ | ബിസിനസ് ന്യൂസ്
X

Summary

  • ഇന്‍ഡിഗോ സര്‍വീസുകളെയാണ് റദ്ദാക്കലുകള്‍ ഏറെ ബാധിച്ചത്
  • എയര്‍ഇന്ത്യയുടെ 24000 യാത്രക്കാരെ ഫളൈറ്റ് വൈകുന്നത് ബാധിച്ചു
  • ആഭ്യന്തര വിമാന യാത്രക്കാരുടെ ട്രാഫിക്കില്‍ ഇന്‍ഡിഗോ തന്നെയാണ് മുന്നില്‍


ബജറ്റ് കാരിയര്‍ ഇന്‍ഡിഗോ ഫ്‌ളൈറ്റുകള്‍ റദ്ദാക്കുകയോ രണ്ട് മണിക്കൂറിലധികം വൈകുകയോ ചെയ്തത് സെപ്റ്റംബറില്‍ 76,000 യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്. അതേസമയം ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ഇതേ മാസത്തില്‍ 450 യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് നിഷേധിച്ചതായും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു.

ഫ്ളൈറ്റ് വൈകലും റദ്ദാക്കലുമൊക്കെയുണ്ടെങ്കിലും ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം സെപ്റ്റംബറില്‍ 29.10 ശതമാനം വര്‍ധിച്ച് 1.22 കോടിയായി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇത് 1.03 കോടിയായിരുന്നു. ഇന്‍ഡിഗോ വഴി 63.4 ശതമാനം പേര്‍ യാത്രചെയ്തു.

സെപ്റ്റംബറില്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയൽത് 50,945 യാത്രക്കാരെയാണ് ബാധിച്ചത്. ഗുരുഗ്രാം ആസ്ഥാനമായുള്ള ബജറ്റ് എയര്‍ലൈന്‍ സെപ്റ്റംബറില്‍ രണ്ടുമണിക്കൂറിലധികം വൈകിയത് 25,667 യാത്രക്കാരെയും ബാധിച്ചതായി ഡിജിസിഎ ഡാറ്റ പറയുന്നു. അതേസമയം, ഫ്‌ളൈറ്റ് റദ്ദാക്കല്‍ ബാധിച്ച യാത്രക്കാര്‍ക്ക് ബദല്‍ ഫ്‌ളൈറ്റുകള്‍ കമ്പനി ഏര്‍പ്പെടുത്തി. റീഫണ്ട് നല്‍കുകയും ചെയ്തു. വൈകിയ (രണ്ട് മണിക്കൂറിലധികം) ഫ്‌ളൈറ്റുകള്‍ക്ക് എയര്‍ലൈന്‍ യാത്രക്കാര്‍ക്ക് ലഘുഭക്ഷണം മാത്രമാണ് നല്‍കിയതെന്നും ഡിജിസിഎ ഡാറ്റ വെളിപ്പെടുത്തി.

എയര്‍ക്രാഫ്റ്റ് ഫ്‌ളീറ്റ് ട്രാക്കിംഗ് വെബ്സൈറ്റ് പ്ളെയിന്‍സ്പോട്ടേഴ്സ് പറയുന്നതനുസരിച്ച്, വിതരണ ശൃംഖലയിലെ വിവിധ പ്രശ്നങ്ങള്‍ കാരണം അതിന്റെ 334 വിമാനങ്ങളില്‍ 46 എണ്ണം ഇപ്പോള്‍ പറക്കുന്നില്ല.

ഇന്‍ഡിഗോയെ കൂടാതെ, എയര്‍ ഇന്ത്യയുടെ 24,758 യാത്രക്കാരെയും സ്പൈസ്ജെറ്റിലെ 24,635 യാത്രക്കാരെയും വിമാനങ്ങള്‍ വൈകുന്നത് ബാധിച്ചു. എന്നാല്‍ എയര്‍ ഇന്ത്യ അവര്‍ക്ക് മറ്റ് എയര്‍ലൈനുകളില്‍ ഫ്‌ളൈറ്റുകള്‍ വാഗ്ദാനം ചെയ്തു, അവര്‍ക്ക് ഉച്ചഭക്ഷണവും നല്‍കി. അവരുടെ സൗകര്യങ്ങള്‍ക്കായി 5.27 ലക്ഷം രൂപ ചെലവഴിച്ചു. സ്പൈസ്ജെറ്റ് യാത്രക്കാരുടെ സൗകര്യത്തിനായി 45.78 ലക്ഷം രൂപയും ചെലവഴിച്ചു.

അതേസമയം, ആഭ്യന്തര വിമാന യാത്രക്കാരുടെ ട്രാഫിക്കില്‍ നേതൃത്വം നിലനിര്‍ത്തിക്കൊണ്ട്, ഇന്‍ഡിഗോ സെപ്റ്റംബറില്‍ 77.70 ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു. വിസ്താര (12.29 ലക്ഷം യാത്രക്കാര്‍), എയര്‍ ഇന്ത്യ (11.97 ലക്ഷം യാത്രക്കാര്‍) എന്നിവര്‍ ഇന്‍ഡിഗോയ്ക്കു പിന്നാലെ എത്തി.

ഡിജിസിഎ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസത്തില്‍ വിസ്താരയ്ക്കും എയര്‍ ഇന്ത്യയ്ക്കും യഥാക്രമം 10 ശതമാനവും 9.8 ശതമാനവും വിപണി വിഹിതമുണ്ടായിരുന്നു. സ്പൈസ് ജെറ്റിനും ആകാശ എയറിനും സെപ്റ്റംബറില്‍ 4.4 ശതമാനവും 4.2 ശതമാനവുമാണ് വിപണി വിഹിതം.