image

8 May 2025 8:59 AM IST

Aviation

പാക്കിസ്ഥാനിലേക്കുള്ള വ്യോമപാതകള്‍ ഇന്ത്യ അടച്ചു

MyFin Desk

പാക്കിസ്ഥാനിലേക്കുള്ള വ്യോമപാതകള്‍ ഇന്ത്യ അടച്ചു
X

Summary

  • പാക്കിസ്ഥാനിലേക്ക് വിമാനങ്ങള്‍ പ്രവേശിക്കുന്ന 25 റൂട്ടുകളാണ് അടച്ചത്
  • സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദേശ വിമാന കമ്പനികള്‍ പാക് ഒഴിവാക്കുന്നു
  • വിമാനങ്ങള്‍ പാക് റൂട്ട് ഒഴിവാക്കുന്നത് ഇസ്ലാമബാദിന് സാമ്പത്തികമായ തിരിച്ചടിയാണ്


ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലൂടെ പാക്കിസ്ഥാനിലേക്ക് വിമാനങ്ങള്‍ പ്രവേശിക്കാന്‍ അനുവദിക്കുന്ന 25 ഓളം റൂട്ടുകള്‍ രാജ്യം ബുധനാഴ്ച അടച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, നിരവധി വിദേശ വിമാനക്കമ്പനികള്‍ പാക് വ്യോമാതിര്‍ത്തി ഏപ്രില്‍ 30 മുതല്‍ ഒഴിവാക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പ്രതികാര നടപടികളുടെ ഭാഗമായി ഇന്ത്യ പാക് വിമാനക്കമ്പനിക്ക് വ്യോമാതിര്‍ത്തി അടച്ചിരുന്നു. ഏപ്രില്‍ 24 മുതല്‍ പാക്കിസ്ഥാനും ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തി കടക്കുന്നത് നിഷേധിച്ചു.

പാക് വ്യോമാതിര്‍ത്തിയിലേക്ക് വിമാനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്ന 25 ഓളം വിമാന റൂട്ടുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണെന്ന് മൂന്ന് ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു. ഈ നടപടി ഇസ്ലാമബാദിനെ സാമ്പത്തികമായും തകര്‍ക്കുന്ന നടപടിയാണ്. വിദേശ വിമാനക്കമ്പനികള്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താന്‍ ഇനി കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിവരും.

ഇന്ത്യന്‍ വ്യോമാതിര്‍ത്തി വിട്ടതിനുശേഷം പാക് വ്യോമാതിര്‍ത്തി ഉപയോഗിക്കാത്ത ബദല്‍ വിമാന മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിമാനക്കമ്പനികള്‍ ഏത് രാജ്യത്തെ വ്യോമയാന അതോറിറ്റിയിലൂടെയാണ് പറക്കുന്നത് ആ രാജ്യത്തെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് ഒരു നിശ്ചിത ഫീസ് അടയ്ക്കുന്നു. ഇത് പാക്കിസ്ഥാന് ഈ കാലയളവില്‍ നഷ്ടമാകും.

മുഴുവന്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലും സമീപ സമുദ്രപ്രദേശങ്ങളിലും എയര്‍ ട്രാഫിക് മാനേജ്‌മെന്റ് സേവനങ്ങള്‍ (എടിഎംഎസ്) നല്‍കുന്നത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ്.