image

26 March 2026 2:31 PM IST

Aviation

നാടണയാന്‍ നെട്ടോട്ടം; ദുരിതക്കയത്തില്‍ പ്രവാസി ലോകം, വിമാനക്കമ്പനികള്‍ കൈയൊഴിയുന്നു

MyFin Desk

നാടണയാന്‍ നെട്ടോട്ടം; ദുരിതക്കയത്തില്‍  പ്രവാസി ലോകം,  വിമാനക്കമ്പനികള്‍ കൈയൊഴിയുന്നു
X

Summary

അഞ്ചിരട്ടി വരെയാണ് ടിക്കറ്റ് നിരക്ക് വർധന. വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതോടെ ലണ്ടന്‍ മുതല്‍ ശ്രീലങ്ക വരെയും ബാങ്കോക്ക് മുതല്‍ ബ്രസീല്‍ വരെയുമുള്ള പതിനായിരക്കണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്. വിരമിച്ച ദമ്പതികള്‍ക്ക് വീട്ടിലെത്താന്‍ ലക്ഷങ്ങള്‍ അധികം ചിലവാക്കേണ്ടി വന്നതും, അവധിക്കാലം ആഘോഷിക്കാന്‍ പോയവര്‍ കടം വാങ്ങി ടിക്കറ്റെടുക്കേണ്ടി വന്നതും ഈ പ്രതിസന്ധിയുടെ തീവ്രത വ്യക്തമാക്കുന്നു


ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഗള്‍ഫ് ആകാശപാതകള്‍ അനിശ്ചിതത്വത്തിലായതോടെ ലോകത്തെ ഏറ്റവും തിരക്കേറിയ യാത്രാ ഇടനാഴികള്‍ നിശ്ചലമാകുന്നു. 50,000-ത്തിലധികം വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതോടെ ലണ്ടന്‍ മുതല്‍ ശ്രീലങ്ക വരെയും ബാങ്കോക്ക് മുതല്‍ ബ്രസീല്‍ വരെയുമുള്ള പതിനായിരക്കണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്. വിരമിച്ച ദമ്പതികള്‍ക്ക് വീട്ടിലെത്താന്‍ ലക്ഷങ്ങള്‍ അധികം ചിലവാക്കേണ്ടി വന്നതും, അവധിക്കാലം ആഘോഷിക്കാന്‍ പോയവര്‍ കടം വാങ്ങി ടിക്കറ്റെടുക്കേണ്ടി വന്നതും ഈ പ്രതിസന്ധിയുടെ തീവ്രത വ്യക്തമാക്കുന്നു.

യാത്രക്കാര്‍ ദുരിതക്കയത്തിലാകുമ്പോഴും വിമാനക്കമ്പനികള്‍ പുലര്‍ത്തുന്ന മൗനം വലിയ പ്രതിഷേധത്തിന് ഇടയാക്കുകയാണ്. ഫോണ്‍ കോളുകള്‍ക്കും ഇമെയിലുകള്‍ക്കും മറുപടിയില്ലാത്ത അവസ്ഥയാണെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. ടിക്കറ്റ് റദ്ദാക്കിയവര്‍ക്ക് പകരം സംവിധാനം ഒരുക്കുന്നതിന് പകരം, ഓട്ടോമാറ്റിക് റീഫണ്ട് നല്‍കി കൈയൊഴിയുന്ന കമ്പനികള്‍, അതേ വിമാനങ്ങളില്‍ നാലിരട്ടി വരെ ഉയര്‍ന്ന വിലയ്ക്ക് പുതിയ ടിക്കറ്റുകള്‍ വിറ്റ് യാത്രക്കാരെ പിഴിയുകയാണ്.

വിമാന നിരക്കിൽ അഞ്ച് മടങ്ങ് വരെ വര്‍ദ്ധന

ആഗോള വ്യോമയാന മേഖലയുടെ നട്ടെല്ലായ ഗള്‍ഫ് ഹബ്ബുകള്‍ നേരിടുന്ന ഈ തടസ്സം യൂറോപ്പ്-ഏഷ്യ യാത്രയെ സാരമായി ബാധിച്ചിട്ടുണ്ട്. യാത്രാ ഇന്‍ഷുറന്‍സുകള്‍ പലപ്പോഴും 'യുദ്ധ സാഹചര്യം' എന്ന പേരില്‍ പരിരക്ഷ നിഷേധിക്കുന്നതും യാത്രക്കാരെ കൂടുതല്‍ നിസ്സഹായരാക്കുന്നു. ഫെബ്രുവരി മുതല്‍ പല റൂട്ടുകളിലും വിമാന നിരക്ക് അഞ്ച് മടങ്ങ് വരെയാണ് വര്‍ദ്ധിച്ചത്. ഗള്‍ഫ് രാജ്യങ്ങളെ ഒഴിവാക്കിയുള്ള ഇതര പാതകള്‍ക്കായി യാത്രക്കാര്‍ നെട്ടോട്ടമോടുകയാണെന്ന് ട്രാവല്‍ ഏജന്റുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.

2026-ലെ വേനല്‍ക്കാല യാത്രകളെപ്പോലും ഈ പ്രതിസന്ധി ബാധിക്കുമെന്നാണ് സിറിയം പോലുള്ള അനലിറ്റിക്‌സ് ഏജന്‍സികളുടെ മുന്നറിയിപ്പ്. സുരക്ഷാ ഭീഷണികളും ഇന്ധനവില വര്‍ദ്ധനവും കാരണം വരും മാസങ്ങളിലും ഉയര്‍ന്ന നിരക്കുകളും അപ്രതീക്ഷിത തടസ്സങ്ങളും യാത്രക്കാര്‍ പ്രതീക്ഷിക്കേണ്ടി വരും. പ്രതിസന്ധിഘട്ടങ്ങളിൽ വിദേശ രാജ്യങ്ങളില്‍ കുടുങ്ങുന്ന സാധാരണക്കാരുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ആഗോളതലത്തില്‍ ഏകീകൃതമായ യാത്രക്കാരുടെ സംരക്ഷണ നിയമം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.