image

13 May 2023 10:40 AM GMT

Industries

പ്രവര്‍ത്തന മികവുമായി സിപ്ല; അറ്റാദായത്തില്‍ 45ശതമാനം വര്‍ധന

MyFin Desk

പ്രവര്‍ത്തന മികവുമായി സിപ്ല;  അറ്റാദായത്തില്‍ 45ശതമാനം വര്‍ധന
X

Summary

  • ആഭ്യന്തര, യുഎസ് വിപണികളില്‍ മികച്ച വില്‍പ്പന
  • ഇന്ത്യയില്‍ വളര്‍ച്ച 13 ശതമാനം
  • ഒരു ഓഹരിക്ക് 8.50 രൂപ അന്തിമ ലാഭവിഹിതം


ന്യൂഡെല്‍ഹി: 2023 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ അറ്റാദായം 45 ശതമാനം വര്‍ധിച്ച് 526 കോടി രൂപയിലെത്തിയതായി പ്രമുഖ മരുന്നുകമ്പനിയായ സിപ്ല അറിയിച്ചു. ആഭ്യന്തര, യുഎസ് വിപണികളില്‍ മികച്ച വില്‍പ്പന നടത്താന്‍ കമ്പനിക്ക് സാധിച്ചതാണ് ആദായ വര്‍ധനക്ക് കാരണമായത്.

മുംബൈ ആസ്ഥാനമായുള്ള കമ്പനിയുടെ കഴിഞ്ഞവര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദത്തില്‍ 362 കോടി രൂപയാണ് അറ്റാദായമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള മൊത്തം വരുമാനവും ഉയര്‍ന്നിട്ടുണ്ട്. നാലാംപാദത്തില്‍ 5,260 കോടി രൂപയില്‍ നിന്ന് 5,739 കോടി രൂപയായാണ് വര്‍ധിച്ചത്.

2023 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ കമ്പനി 2,802 കോടിയുടെ അറ്റാദായമാണ നേടിയത്. മുന്‍ വര്‍ഷത്തില്‍ ഇത് 2,517കോടി രൂപയായിരുന്നു. മൊത്തം വരുമാനത്തിലും വര്‍ധനവുണ്ടായി. 2021-22 സാമ്പത്തിക വര്‍ഷത്തിലെ 21,763 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി നേടിയത് 22,753 കോടി രൂപയാണ്.

പലിശ, നികുതി, മൂല്യത്തകര്‍ച്ച തുടങ്ങിയവയ്ക്ക് മുമ്പുള്ള വരുമാനം കണക്കിലെടുക്കുമ്പോള്‍ 5,000 കോടി കടന്ന് എക്കാലത്തെയും ഉയര്‍ന്ന വരുമാനം കമ്പനി രേഖപ്പെടുത്തി. ഇന്ത്യയില്‍ കമ്പനി 13ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കോവിഡിനുശേഷമുള്ള പ്രതിസന്ധികള്‍ കമ്പനിയെ സാരമായി ബാധിച്ചില്ല.സുസ്ഥിരമായ വളര്‍ച്ച രാജ്യത്ത് കമ്പനി കൈവരിക്കുന്നു എന്നാണ് സിപ്ല എംഡിയും ഗ്ലോബല്‍ സിഇഒയുമായ ഉമാങ് വോറ അഭിപ്രായപ്പെട്ടത്.

വ്യത്യസ്ത പോര്‍ട്ട്ഫോളിയോകളില്‍ ശ്രദ്ധ പതിപ്പിച്ചതാണ് കമ്പനിയുടെ യുഎസിലെ ബിസിനസിനെ കൂടുതല്‍ ശക്തിപ്പെടുത്തിയത്. ഇത് എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ വരുമാനമായ 204 മില്യണ്‍ ഡോളര്‍ നേടുന്നതിന് സഹായിച്ചു.

2023 സാമ്പത്തിക വര്‍ഷത്തില്‍ 733 മില്യണ്‍ യുഎസ് ഡോളറും കമ്പനി നേടി.

കോവിഡുമായി കമ്പനി പൊരുത്തപ്പെട്ടുകഴിഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23ശതമാനം വര്‍ധിച്ചു. വരുന്ന വര്‍ഷത്തില്‍ ഏറെ മുന്നോട്ടുപോകാനാകും. കൂടാതെ യുഎസില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുമെന്നും വോറ അറിയിച്ചു.

2023 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2 രൂപ വീതമുള്ള ഒരു ഓഹരിക്ക് 8.50 രൂപ അന്തിമ ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി കമ്പനി അറിയിച്ചു.

അതേസമയം വെള്ളിയാഴ്ച ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരികള്‍ 0.73 ശതമാനം ഇടിഞ്ഞ് 936.80 രൂപയായി.