23 March 2026 3:36 PM IST
10000 രൂപ ഒന്നിനും തികയുന്നില്ല, വേതനവര്‍ധന ആവശ്യപ്പെട്ട് ആമസോണ്‍ തൊഴിലാളികള്‍; ഇല്ലെങ്കില്‍ പ്രക്ഷോഭം
MyFin Desk
Summary
നിലവിലെ 10,000 രൂപ എന്ന അടിസ്ഥാന ശമ്പളം കൊണ്ട് ജീവിക്കാനാകാത്ത അവസ്ഥയിലാണെന്നും, അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും യൂണിയന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . ഇ-കോമേഴ്‌സ് മേഖലയെ സ്തംഭിപ്പിക്കുന്ന രീതിയിലുള്ള പ്രതിഷേധങ്ങളിലേക്ക് നീങ്ങാനാണ് തൊഴിലാളി സംഘടനകൾ.
കത്തുന്ന വേനലിനും പണപ്പെരുപ്പത്തിനും നടുവില്‍ ആമസോണ്‍ ഇന്ത്യയിലെ തൊഴിലാളികള്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. രാജ്യത്ത് നിലനില്‍ക്കുന്ന എല്‍പിജി പ്രതിസന്ധിയും വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും ചൂണ്ടിക്കാട്ടി, പ്രതിമാസമുള്ള കുറഞ്ഞ വേതനം 25,000 രൂപയായി ഉയര്‍ത്തണമെന്ന് ആമസോണ്‍ ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. നിലവിലെ 10,000 രൂപ എന്ന അടിസ്ഥാന ശമ്പളം കൊണ്ട് ജീവിക്കാനാകാത്ത അവസ്ഥയിലാണെന്നും, ഈ മാസം അവസാനത്തോടെ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും യൂണിയന്‍ മുന്നറിയിപ്പ് നല്‍കി.
വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ ക്ഷാമം ഓൺലൈൻ ഫൂഡ് ഡെലിവറി കമ്പനികളെ ബാധിച്ചു. റോഡരികിലെ സാധാരണ ഭക്ഷണശാലകളും ധാബകളും അടച്ചുപൂട്ടിയതോടെ, തൊഴിലാളികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇത് അവരെ വിലകൂടിയ റെഡി-ടു-ഈറ്റ് ഭക്ഷണങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. വിരോധാഭാസമെന്നു പറയട്ടെ, ഗ്യാസ് പ്രതിസന്ധി മൂലം ഇത്തരം പായ്ക്കറ്റ് ഭക്ഷണങ്ങളുടെ വില്‍പനയില്‍ 15-20% വര്‍ദ്ധനവ് ഉണ്ടായതായി ആമസോണ്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും, ആ ലാഭത്തിന്റെ വിഹിതം പോലും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് പ്രധാന പരാതി.
വേതനത്തിന് പുറമെ വെയര്‍ഹൗസുകളിലെ മനുഷ്യത്വരഹിതമായ തൊഴില്‍ സാഹചര്യങ്ങള്‍ക്കെതിരെയും യൂണിയന്‍ രംഗത്തെത്തിയിട്ടുണ്ട്. പലപ്പോഴും 50ഡിഗ്രിവരെ ഉയരുന്ന കഠിനമായ ചൂടില്‍, കൃത്യമായ വിശ്രമമോ വെള്ളം കുടിക്കാനുള്ള ഇടവേളകളോ ഇല്ലാതെയാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. മെഷീനുകളെപ്പോലെ തൊഴിലാളികളെ നിയന്ത്രിക്കുന്ന 'അല്‍ഗോരിതം മാനേജ്മെന്റ്' രീതി അവസാനിപ്പിക്കണമെന്നും ശാസ്ത്രീയമായ ഇന്‍ഡോര്‍ ഹീറ്റ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് യൂണിയന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് ശുപാര്‍ശ സമര്‍പ്പിച്ചു കഴിഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെ എട്ടാം ശമ്പള കമ്മീഷന്‍ ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍, തങ്ങള്‍ ഇപ്പോഴും അവഗണിക്കപ്പെടുന്നു എന്ന തിരിച്ചറിവിലാണ് ഗിഗ് തൊഴിലാളികള്‍. ആമസോണ്‍ തങ്ങളുടെ വേതന ഘടന മികച്ചതാണെന്ന് അവകാശപ്പെടുമ്പോഴും, പ്രായോഗിക തലത്തില്‍ തൊഴിലാളികള്‍ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിലാണ്. സമഗ്രമായ സാമൂഹിക സുരക്ഷാ ചട്ടക്കൂടും മാന്യമായ വേതനവും ഉറപ്പാക്കിയില്ലെങ്കില്‍, ഇന്ത്യയിലെ ഇ-കോമേഴ്‌സ് മേഖലയെ സ്തംഭിപ്പിക്കുന്ന രീതിയിലുള്ള പ്രതിഷേധങ്ങളിലേക്ക് നീങ്ങാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.
പഠിക്കാം & സമ്പാദിക്കാം
Home
