image

15 Feb 2023 7:32 AM GMT

Financial Services

യുപിഐയ്ക്ക് 'പച്ചക്കൊടി' കാട്ടാന്‍ 13 രാജ്യങ്ങള്‍ കൂടി, ഇടപാട് മൂല്യം ഇനിയുമുയരും

MyFin Desk

upi payment ready over 13 contries
X

Summary

  • ഇന്ത്യയിലേക്ക് എത്തുന്ന എല്ലാ വിദേശ യാത്രക്കാരെയും വ്യാപാര സേവനങ്ങള്‍ക്ക് പണം നല്‍കുന്നതിനായി യുപിഐ പേയ്മെന്റുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു.


ഡെല്‍ഹി: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴിയുള്ള ഡിജിറ്റല്‍ പേയ്‌മെന്റിന് 13 രാജ്യങ്ങള്‍ കൂടി അംഗീകാരം നല്‍കുന്നതോടെ യുപിഐ ഇടപാടിലെ ആകെ മൂല്യം റെക്കോര്‍ഡ് നിലവിലേക്ക് ഉയര്‍ന്നേക്കും. 13 രാജ്യങ്ങള്‍ കൂടി യുപിഐ വഴിയുള്ള ഇടപാടിന് അംഗീകാരം നല്‍കുമെന്നും ഇതിനായി ധാരണാപത്രം ഒപ്പിട്ടുവെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. നിലവില്‍ ഭൂട്ടാന്‍, നേപ്പാള്‍, ഒമാന്‍, യുഎഇ, ഫ്രാന്‍സ്, മലേഷ്യ, സിംഗപ്പൂര്‍, യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ യുപിഐയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.

ഇന്ത്യയിലേക്ക് എത്തുന്ന എല്ലാ വിദേശ യാത്രക്കാരെയും വ്യാപാര സേവനങ്ങള്‍ക്ക് പണം നല്‍കുന്നതിനായി യുപിഐ പേയ്മെന്റുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. യുപിഐ വഴി അന്താരാഷ്ട്ര പേയ്മെന്റുകള്‍ നടത്തുന്നതിനുള്ള സൗകര്യം അവതരിപ്പിച്ചുവെന്ന് രാജ്യത്തെ മുന്‍നിര ഫിന്‍ടെക്ക് കമ്പനിയായ ഫോണ്‍പേയും അറിയിച്ചിരുന്നു.

കേന്ദ്ര ബജറ്റ് പ്രകാരം 2022ല്‍ യുപിഐ വഴി 126 ലക്ഷം കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഏകദേശം 7,400 കോടി ഡിജിറ്റല്‍ പേയ്മെന്റുകളാണ് ഇക്കാലയളവില്‍ നടന്നതെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2019 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കെടുത്താല്‍ യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ 115 ശതമാനം വര്‍ധനയും, മൂല്യം കണക്കാക്കിയാല്‍ 121 ശതമാനം വര്‍ധനയുമാണ് ഉണ്ടായിരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബറില്‍ യുപിഐ വഴി നടന്ന പേയ്‌മെന്റുകളുടെ മൂല്യം 12.82 ലക്ഷം കോടി രൂപ കടന്നുവെന്ന് സാമ്പത്തിക സേവന വകുപ്പ് ട്വിറ്റര്‍ വഴി വ്യക്തമാക്കിയിരുന്നു. അക്കാലയളവില്‍ 782 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്.

മാത്രമല്ല നവംബറില്‍ യുപിഐ വഴി 730.9 കോടി ഇടപാടുകള്‍ നടന്നുവെന്നും ഇവയുടെ ആകെ മൂല്യം 11.90 ലക്ഷം കോടി രൂപയായിരുന്നുവെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഡിസംബറില്‍ യുപിഐ ഇടപാടുകള്‍ക്ക് ആര്‍ബിഐ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. പേ ലേറ്ററിനു ഏകദേശം സമാനമായ രീതിയിലുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഇതുവഴി ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ നിന്നുള്ള പര്‍ച്ചേസ്, ഹോട്ടല്‍ ബുക്കിംഗ്, നിക്ഷേപം എന്നിങ്ങനെയുള്ള സാധനങ്ങളുടെയും, സേവനങ്ങളുടെയും പേയ്‌മെന്റ് ഇവയുടെ ഡെലിവറിയ്ക്ക് ശേഷം നല്‍കിയാല്‍ മതിയാകും.