image

12 Jun 2023 11:06 AM GMT

Infotech

ചിപ്പ് ലോകത്തെ മോഷണം; കൊറിയ കടുത്ത നടപടിക്ക്

MyFin Desk

korea to crack down on chip theft in the world
X

Summary

  • തിരിച്ചറിഞ്ഞിട്ടില്ലാത്ത കമ്പനിയുടെ പിന്തുണയില്‍ ചിപ്പ് പ്ലാന്റ് നിര്‍മ്മിക്കാന്‍ പദ്ധതി
  • ലോകത്ത് ചിപ്പ് യുദ്ധം അരങ്ങേറുന്ന സാഹചര്യത്തിലാണ് സാങ്കേതികവിദ്യാ മോഷണം
  • പുതിയ പ്ലാന്റ് നിര്‍മ്മിക്കാനുള്ള ശ്രമം പരാജയപ്പെട്ടതായി കൊറിയന്‍ വാര്‍ത്താ ഏജന്‍സി


ചൈനയില്‍ ഒരു ചിപ്പ് ഫാക്ടറി നിര്‍മ്മിക്കാനായി കമ്പനിയുടെ സാങ്കേതികവിദ്യ മോഷ്ടിച്ചുവെന്ന സംശയത്തില്‍ സാംസങ് ഇലക്ട്രോണിക്‌സ് മുന്‍ എക്‌സിക്യൂട്ടീവിനെതിരെ ദക്ഷിണ കൊറിയ കുറ്റം ചുമത്തി. ടെക്‌നോളജിയുടെ ബ്ലൂപ്രിന്റും ഡിസൈനുകളും മോഷ്ടിച്ചതായാണ് ആരോപണം. ഇന്ന്് ആഗോളതലത്തില്‍ പ്രതിസന്ധി നേരിടുന്ന മേഖലയാണ് സെമികണ്ടക്റ്ററുകളുടേത്.

ചൈന-യുഎസ് വ്യാപാര യുദ്ധത്തെ തുടര്‍ന്നാണ് ചിപ്പുകള്‍ക്ക് കടുത്ത ക്ഷാമം നേരിട്ടത്. ഇക്കാരണത്താല്‍ ഈ മേഖലയില്‍ ഉണ്ടാകുന്ന ഏത് ചലനങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ശത്രുതയ്ക്ക് വരെ കാരണമായേക്കാം.

ചൈനയില്‍ ലോകോത്തര ചിപ്പ് നിര്‍മ്മാണ ശേഷി സജ്ജീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ ശ്രമം എന്ന്് കൊറിയ പറയുന്നു.

ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു തെയ്‌വാന്‍ കമ്പനി നല്‍കാമെന്ന മൂലധനത്തിന്റെ പിന്തുണയോടെയാണ് പുതിയ ചിപ്പ് ഫാക്റ്ററി നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നത്.

ചൈനയിലെ വടക്കന്‍ നഗരമായ സിയാനില്‍ ആയിരുന്നു ചിപ്പ് പ്ലാന്റിനായി സ്ഥലം കണ്ടെത്തിയത്. ഇതിനായി 2018 മുതല്‍ 2019 വരെ രഹസ്യങ്ങള്‍ മോഷ്ടിച്ച സ്റ്റാഫിനെയാണ് അറസ്റ്റുചെയ്തത്.

ലോകത്തെ ഏറ്റവും വലിയ മെമ്മറി ചിപ്പ് മേക്കര്‍ എന്ന് വിശദീകരിച്ചതല്ലാതെ ഏതുകമ്പനിയുടെ രഹസ്യങ്ങളാണ് മോഷ്ടിക്കപ്പെട്ടത്് അധികൃര്‍ വെളിപ്പെടുത്തിയിട്ടില്ല.

സിയാനിലെ സാംസങിന്റെ ചിപ്പ് നിര്‍മ്മാണ ഫാക്റ്ററിയുടെ ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് മോഷ്ടിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ കമ്പനി നിര്‍മ്മിക്കാന്‍ ശ്രമം നടന്നതെന്ന് കൊറിയന്‍ പ്രസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

അതേസമയം സാംസങ് ഡാറ്റ ഉപയോഗിച്ച് പുതിയ പ്ലാന്റ് നിര്‍മ്മിക്കാനുള്ള ശ്രമം പരാജയപ്പെട്ടതായി കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോണ്‍ഹാപ് അറിയിച്ചു.

ഈ സംഭവം ഏറെ ഗൗരവമുള്ളതായാണ് ദക്ഷിണ കൊറിയ കണക്കുന്നത്. കുറ്റകൃത്യത്തിന്റെ വ്യാപ്തി പരിഗണിച്ച് സാങ്കേതിക വിദ്യയുടെ ചോര്‍ച്ച പഴയ കേസുകലുമായി താരതമ്യം ചെയ്യാനാകില്ലെന്ന്് സോളില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

ബെയ്ജിംഗിനും വാഷിംഗ്ടണിനുമിടയില്‍ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ക്കിടയിലാണ് ഈ കേസ് വരുന്നത് എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അമേരിക്കന്‍ കമ്പനികള്‍ ചൈനീസ് സെമികണ്ടക്റ്ററുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും അകന്നു നില്‍ക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൂടാതെ സമാനതരത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ സഖ്യകക്ഷികളോട് ആവശ്യപ്പെടുകയും ചെയ്തു. ഇത് ചൈനയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു.

ചൈനയുടെ സാമ്പത്തിക വികസനം തടയാനാണ് യുഎസ് ശ്രമിക്കുന്നതെന്ന് ഷി ജിന്‍പിംഗ് ആരോപിക്കുകയും ചെയ്തിരുന്നു.

ദക്ഷിണ കൊറിയ തങ്ങളുടെ ചിപ്പ് മേഖലയ്ക്കുള്ള പിന്തുണ വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ കേസ് വരുന്നത്. ചിപ്പ് വ്യവസായത്തില്‍ ഇപ്പോഴുണ്ടായ സാഹചര്യത്തെ എല്ലാം തികഞ്ഞ യുദ്ധമെന്നാണ് കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക്-യോള്‍ വിശേഷിപ്പിച്ചത്.

മെമ്മറി ചിപ്പുകളുടെ ലോകത്തെ മുന്‍നിര നിര്‍മ്മാതാക്കളായ ദക്ഷിണ കൊറിയയിലെ സാംസംഗും എസ് കെ ഹൈനിക്‌സും ചൈനയിലെ ചിപ്പ് ഫാക്ടറികളില്‍ ബില്യണ്‍ കണക്കിന് ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്.

കൊറിയയുടെ സമ്പദ് വ്യവസ്ഥയുടെ അഭിവൃദ്ധിക്ക് ഒരു കാരണം ചിപ്പ് മേഖലയാണ്.അതിനാല്‍ ഈ വിഷയത്തില്‍ അവരുടെ പ്രതികരണം വളരെ രൂക്ഷമായിരിക്കും. ചിപ്പ് കഴിവുകളെയും ഡിസൈനുകളെയും വേട്ടയാടാനുള്ള ചൈനയുടെ ശ്രമങ്ങളോട് തെയ്‌വാനും കൊറിയയ്ക്കും പൊരുത്തപ്പെടാനാകില്ല.

അതിനാല്‍ ഈ ഒരു കേസിന് ദൂരവ്യാപകമായി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനുള്ള ശേഷി ഉണ്ട്.

മുഴുവന്‍ ചിപ്പ് നിര്‍മ്മാണ സൗകര്യങ്ങളും പകര്‍ത്താന്‍ ശ്രമിക്കുന്ന കേസുകള്‍ കണ്ടെത്തുന്നത് അപൂര്‍വമാണ്.കസില്‍ ഉള്‍പ്പെട്ട വ്യക്തി 18 വര്‍ഷത്തോളം സാംസങ്ങില്‍ ജോലി ചെയ്തയാളാണ്. കൂടുതല്‍ പേര്‍ കേസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന്് അധികൃതര്‍ സൂചിപ്പിച്ചു.