image

17 Nov 2022 7:15 AM GMT

Oil and Gas

ആഭ്യന്തര ക്രൂഡ് ഉത്പാദനം: വിന്‍ഡ് ഫാള്‍ നികുതിയില്‍ വര്‍ധന

MyFin Desk

crude oil winfall tax hike
X

crude oil winfall tax hike

Summary

ഒഎന്‍ജിസി പോലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് ഏര്‍പ്പെടുത്തിയിരുന്ന വിന്‍ഡ് ഫാള്‍ നികുതി ടണ്ണിന് 9,500 രൂപയില്‍ നിന്നും 10,200 രൂപയാക്കി ഉയര്‍ത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തിലുണ്ട്.


ഡെല്‍ഹി : ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് ഏര്‍പ്പെടുത്തിയിരുന്ന വിന്‍ഡ് ഫാള്‍ നികുതിയില്‍ വര്‍ധന. ഒഎന്‍ജിസി പോലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് ഏര്‍പ്പെടുത്തിയിരുന്ന വിന്‍ഡ് ഫാള്‍ നികുതി ടണ്ണിന് 9,500 രൂപയില്‍ നിന്നും 10,200 രൂപയാക്കി ഉയര്‍ത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തിലുണ്ട്. പുതുക്കിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

ഡീസലിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 13 രൂപയില്‍ നിന്നും 10.5 രൂപയാക്കി കുറച്ചു. ഈ തീരുവയില്‍ ലിറ്ററിന് 1.50 രൂപ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസും ഉള്‍പ്പെടുന്നു. എന്നാല്‍ വ്യോമ ഇന്ധനങ്ങളുടെ കയറ്റുമതി നികുതിയില്‍ മാറ്റം വരുത്തിയിട്ടില്ല. നേരത്തെ ഇത് ലിറ്ററിന് 5 രൂപയാണ് നിശ്ചയിച്ചിരുന്നത്.

ഡീസല്‍, എടിഎഫ് എന്നിവയ്ക്കൊപ്പം പെട്രോള്‍ കയറ്റുമതിക്കും വിന്‍ഡ്ഫാള്‍ നികുതി ചുമത്തിയിരുന്നു. എന്നാല്‍ പെട്രോളിന്റെ നികുതി ഒഴിവാക്കി. ഇന്ധന നിര്‍മാതാക്കള്‍ക്ക് ഒരു പരിധിക്ക് മുകളില്‍ ലഭിക്കുന്ന ലാഭത്തിന്‍ മേല്‍ ചുമത്തുന്ന നികുതിയാണ് വിന്‍ഡ് ഫാള്‍ നികുതി.

ഇന്ധന കയറ്റുമതിയില്‍ ചുമത്തുന്ന തീരുവ വിദേശ കയറ്റുമതിയില്‍ റിഫൈനര്‍മാര്‍ നേടുന്ന മാര്‍ജിന്‍ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ മാര്‍ജിന്‍ അന്താരാഷ്ട്ര എണ്ണ വിലയും വിലയും തമ്മിലുള്ള വ്യത്യാസമാണ്. ജൂലൈ ഒന്നു മുതലാണ് രാജ്യത്ത് വിന്‍ഡ്ഫാള്‍ നികുതി ചുമത്താന്‍ ആരംഭിച്ചത്.

അന്ന് പെട്രോളിനും ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിനും ലിറ്ററിന് 6 രൂപ (ബാരലിന് 12 ഡോളര്‍) വീതവും ഡീസലിന് ലിറ്ററിന് 13 രൂപയും (ഒരു ബാരലിന് 26 ഡോളര്‍) കയറ്റുമതി തീരുവ ചുമത്തിയിരുന്നു. ആഭ്യന്തര ക്രൂഡ് ഉല്‍പ്പാദനത്തില്‍ ടണ്ണിന് 23,250 രൂപ (ബാരലിന് 40 ഡോളര്‍) വിന്‍ഡ് ഫാള്‍ ലാഭ നികുതിയും ചുമത്തിയിരുന്നു.