14 March 2026 5:06 PM IST
Summary
സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ്പ് തടയാൻ അപ്രതീക്ഷിത പരിശോധന. എൽപിജി ഉൽപാദനം 30 ശതമാനം ഉയർത്തി എണ്ണ കമ്പനികൾ
പശ്ചിമേഷ്യൻ സംഘർഷം എൽപിജി വിതരണം തടസപ്പെടുത്തിയതോടെ ഇടപെടലുകളുമായി സർക്കാർ. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പാചക വാതക പ്രതിസന്ധി മൂലം റെസ്റ്റോറൻ്റുകൾ അടക്കുകയാണ്. ഹോസ്റ്റലുകൾക്കും കാറ്ററിങ് സർവീസ് മേഖലക്കും പ്രതിസന്ധി.
ഹോർമുസ് കടലിടുക്കിലൂടെയാണ് രാജ്യത്തേക്കുള്ള എൽപിജി വിതരണത്തിലെ ഭൂരിഭാഗവും എന്നതാണ് ഇന്ത്യയിൽ എൽപിജി വിതരണം തടസപ്പെടാൻ കാരണം. പ്രധാന നഗരപ്രദേശങ്ങളിലെ 60 ലക്ഷം വീടുകളിൽ പിഎൻജി കണക്റ്റിവിറ്റി ഉണ്ടെന്നും പൈപ്പ് ഗ്യാസ് കണക്ഷനുകളിലേക്ക് മാറണമെന്നും ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ് പെട്രോളിയം മന്ത്രാലയം. അതേസമയം രാജ്യത്തെ എണ്ണ കമ്പനികളുടെ റിഫൈനറികളിൽ അസംസ്കൃത എണ്ണയുടെ മതിയായ ശേഖരം ഉണ്ടെന്നും വിതരണം നടക്കുന്നുണ്ടെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
കൺട്രോൾ റൂമുകൾ തുറക്കുന്നു
സംസ്ഥാന സർക്കാരുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും കേന്ദ്ര സർക്കാർ യോഗം ചേർന്നു. കരിഞ്ചന്തയ്ക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാനങ്ങളോടെ നിർദ്ദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കൺട്രോൾ റൂമുകൾ തുറന്നു.
ഇന്ത്യ ഖത്തർ, യുഎഇ, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് എൽപിജി ആവശ്യകതയുടെ ഏകദേശം 60 ശതമാനവും ഇറക്കുമതി ചെയ്തിരുന്നത്. 40 ശതമാനം ആഭ്യന്തര ഉത്പാദനമാണ്.രാജ്യത്തിന്റെ മൊത്തം ഇറക്കുമതിയുടെ 90 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇതാണ് ഇന്ത്യയുടെ ഊർജ്ജ വിതരണം പ്രതിസന്ധിയിലാക്കുന്നത്.
ഗൾഫ് രാജ്യങ്ങൾക്ക് പുറമേ, യുഎസ്, നോർവേ, കാനഡ, അൾജീരിയ, റഷ്യ എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി വർധിപ്പിക്കാൻ ഒരുങ്ങുകയാണ് രാജ്യം. ശരാശരി പ്രതിമാസ വാണിജ്യ എൽപിജി ആവശ്യകതയുടെ 20 ശതമാനം വ്യാവസായിക, വാണിജ്യ ഉപയോക്താക്കൾക്ക് അനുവദിക്കാനാണ് ഇപ്പോൾ സർക്കാർ നിർദേശം. ഇത് പാചക വാതക സിലിണ്ടറുകൾ വേണ്ടി വരുന്ന വ്യവസായങ്ങൾക്ക് തിരിച്ചടിയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
