image

5 March 2026 10:07 AM IST

Oil and Gas

ഇന്ത്യയില്‍ ഗ്യാസ് വിതരണത്തിന് നിയന്ത്രണം

MyFin Desk

ഇന്ത്യയില്‍ ഗ്യാസ് വിതരണത്തിന് നിയന്ത്രണം
X

Summary

പ്രമുഖ പൊതുമേഖലാ കമ്പനികള്‍ വ്യവസായങ്ങള്‍ക്കുള്ള ഗ്യാസ് വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിത്തുടങ്ങി. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം സ്തംഭിച്ചതാണ് തിരിച്ചടിയായത്


പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം കടുക്കുന്നതോടെ ഇന്ത്യയിലെ പ്രകൃതിവാതക വിതരണ ശൃംഖല പ്രതിസന്ധിയിലാകുന്നു. ഇന്ത്യയുടെ പ്രധാന എല്‍.എന്‍.ജി വിതരണക്കാരായ ഖത്തറില്‍ നിന്നുള്ള വരവ് തടസ്സപ്പെട്ടതോടെ, പ്രമുഖ പൊതുമേഖലാ കമ്പനികള്‍ വ്യവസായങ്ങള്‍ക്കുള്ള ഗ്യാസ് വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിത്തുടങ്ങി. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം സ്തംഭിച്ചതാണ് തിരിച്ചടിയായത്.

വളം ഉല്‍പാദനം പ്രതിസന്ധിയില്‍

ഗ്യാസ് വിതരണത്തിലുണ്ടായ കുറവ് രാജ്യത്തെ വളം ഉല്‍പാദനത്തെ ഇതിനകം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇഫ്കോ, ക്രിബ്‌കോ തുടങ്ങിയ പ്രമുഖ വളം നിര്‍മ്മാണ കമ്പനികളുടെ പ്ലാന്റുകളില്‍ ഉല്‍പാദനം നേരിയ തോതില്‍ കുറഞ്ഞതായി ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. കാര്‍ഷിക മേഖലയ്ക്ക് അത്യന്താപേക്ഷിതമായ വളത്തിന്റെ ലഭ്യതയെ ഇത് വരുംദിവസങ്ങളില്‍ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍.

ഗുജറാത്ത് ഗ്യാസ് നിയന്ത്രണം കടുപ്പിക്കുന്നു

വ്യാവസായിക ഉപഭോക്താക്കള്‍ക്ക് വന്‍തോതില്‍ ഗ്യാസ് നല്‍കുന്ന ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ്, വ്യവസായങ്ങള്‍ക്കുള്ള വിതരണത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഖത്തറില്‍ നിന്ന് വാതകം ഇറക്കുമതി ചെയ്യുന്ന മാതൃകമ്പനിയായ ജി.എസ്.പി.സിക്ക് ലഭ്യത കുറഞ്ഞതാണ് കാരണം. ഇതിന് പുറമെ, ഗെയില്‍, ഐ.ഒ.സി എന്നീ കമ്പനികളും വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള വിതരണം വെട്ടിക്കുറച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വീടുകളെ ബാധിക്കുമോ? നിലവിലെ സാഹചര്യം ഇങ്ങനെ

ഇറക്കുമതി തടസ്സപ്പെട്ടിട്ടുണ്ടെങ്കിലും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തെയോ , വാഹനങ്ങള്‍ക്കുള്ള സി.എന്‍.ജിയെയോ നിലവില്‍ ബാധിച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്. ഇന്ത്യയുടെ മൊത്തം ഗ്യാസ് ഉപഭോഗത്തിന്റെ പകുതിയോളം വരുന്നത് ഇറക്കുമതി വഴിയാണ്. മേഖലയിലെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഖത്തര്‍ എനര്‍ജി ഇന്ത്യന്‍ കമ്പനികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.