image

13 April 2026 2:26 PM IST

Oil and Gas

ഹോര്‍മുസ് കടലിടുക്കില്‍ നാവിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ്; എണ്ണവില കുതിക്കുന്നു

MyFin Desk

ഹോര്‍മുസ് കടലിടുക്കില്‍ നാവിക ഉപരോധം  പ്രഖ്യാപിച്ച് ട്രംപ്;  എണ്ണവില കുതിക്കുന്നു
X

Summary

ഉപരോധം നിലവില്‍ വരുന്നതോടെ കടലിടുക്കിലൂടെ പ്രവേശിക്കുന്നതോ പുറത്തുപോകുന്നതോ ആയ എല്ലാ കപ്പലുകളെയും യുഎസ് നാവികസേന പരിശോധിക്കും. ഇറാനിയന്‍ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളെ പൂര്‍ണ്ണമായും തടയാനാണ് ട്രംപിന്റെ ലക്ഷ്യം


ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് തള്ളിവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ണ്ണായക നീക്കം. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്ക നാവിക ഉപരോധം പ്രഖ്യാപിച്ചു. ഉടന്‍ തന്നെ കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കുമെന്നും ഇറാനിലേക്കുള്ള നീക്കങ്ങള്‍ തടയുമെന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ മേഖലയില്‍ ഒരു നേരിട്ടുള്ള യുദ്ധത്തിനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്.

ഉപരോധം നിലവില്‍ വരുന്നതോടെ കടലിടുക്കിലൂടെ പ്രവേശിക്കുന്നതോ പുറത്തുപോകുന്നതോ ആയ എല്ലാ കപ്പലുകളെയും യുഎസ് നാവികസേന പരിശോധിക്കും. ഇറാനിയന്‍ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളെ പൂര്‍ണ്ണമായും തടയാനാണ് ട്രംപിന്റെ ലക്ഷ്യം. മറ്റ് രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകള്‍ക്ക് മാനുഷിക പരിഗണന നല്‍കുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പിന്നീട് വിശദീകരിച്ചു.

ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നതിന് തൊട്ടുപിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. യുഎസ് ക്രൂഡ് ഓയില്‍ വില 8 ശതമാനം വര്‍ദ്ധിച്ച് ബാരലിന് 104.24 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന് 102.29 ഡോളറിലുമെത്തി. യുദ്ധത്തിന് മുന്‍പ് 70 ഡോളറിലുണ്ടായിരുന്ന എണ്ണവില ഇത്തരത്തില്‍ കുതിക്കുന്നത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

ഉപരോധം നടപ്പിലാക്കാന്‍ യുഎസ് നാവികസേന സായുധ ബോര്‍ഡിംഗ് പാര്‍ട്ടികളെയും നിരീക്ഷണ വിമാനങ്ങളെയും ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. മിസൈലുകള്‍ പ്രയോഗിക്കുന്നതിന് പകരം കപ്പലുകളുടെ നിയന്ത്രണം ഏറ്റെടുത്ത് ഗതി മാറ്റാനായിരിക്കും അമേരിക്ക ശ്രമിക്കുക. എന്നാല്‍, കടലിടുക്കില്‍ ഇറാന്‍ വിന്യസിച്ചിട്ടുള്ള മൈനുകളും ഡ്രോണുകളും അമേരിക്കന്‍ നീക്കത്തിന് വലിയ ഭീഷണിയുയര്‍ത്തുന്നുണ്ട്. ചൈനയെപ്പോലെ ഇറാന്റെ എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങളെ ഈ ഉപരോധം പ്രതിസന്ധിയിലാക്കും.

ഇറാന്റെ എണ്ണ കയറ്റുമതി തടയുന്നതിലൂടെ അവരുടെ വരുമാന മാര്‍ഗ്ഗങ്ങള്‍ ഇല്ലാതാക്കി യുദ്ധം തുടരാനുള്ള ശേഷി ദുര്‍ബലപ്പെടുത്തുകയാണ് ട്രംപിന്റെ ലക്ഷ്യം. അമേരിക്കയും ഇസ്രയേലും ആഴ്ചകളായി ഇറാനില്‍ ബോംബാക്രമണം തുടര്‍ന്ന സാഹചര്യത്തില്‍ ഈ ഉപരോധം ഇറാന് വലിയ തിരിച്ചടിയാകും. എന്നാല്‍, ഹോര്‍മുസ് കടലിടുക്കിലെ ഏത് തടസ്സവും ആഗോളതലത്തില്‍ വലിയ ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമാകുമെന്നതിനാല്‍ ലോകരാജ്യങ്ങള്‍ അതീവ ജാഗ്രതയോടെയാണ് ഈ നീക്കത്തെ നോക്കിക്കാണുന്നത്.