image

23 Nov 2025 11:21 AM IST

Oil and Gas

അമേരിക്കയില്‍നിന്ന് ഇറക്കുമതി; പാചകവാതക വില കുറയുമോ?

MyFin Desk

അമേരിക്കയില്‍നിന്ന് ഇറക്കുമതി;  പാചകവാതക വില കുറയുമോ?
X

Summary

ആഗോളതലത്തില്‍ രണ്ടാമത്തെ വലിയ എല്‍പിജി വിപണിയാണ് ഇന്ത്യ


എല്‍പിജി ഉല്‍പ്പാദനത്തില്‍ അമേരിക്കയുടെ കുതിച്ചുചാട്ടം ഇന്ത്യയുടെ പാചക വാതക വിപണിക്ക് ഊര്‍ജമാകുമോ? പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി, യുഎസ് കാര്‍ഗോകള്‍ വിലകുറഞ്ഞ നിലയില്‍ ഇവിടേക്ക് എത്തുന്നു.

300 ദശലക്ഷത്തിലധികം ഇന്ത്യന്‍ കുടുംബങ്ങളാണ് എല്ലാമാസവും വീടുകളില്‍ എല്‍പിജി ഉപയോഗിക്കുന്നത്. ആഗോളതലത്തില്‍ രണ്ടാമത്തെ വലിയ എല്‍പിജി വിപണിയാണ് ഇന്ത്യ. ചൈനയാണ് ഒന്നാമത്.

ഇന്ത്യയിലേക്കുള്ള എല്‍പിജി ഇറക്കുമതിയുടെ 90 ശതമനത്തോളം എത്തുന്നത് ഗള്‍ഫില്‍നിന്നാണ്. സിലിണ്ടറിന്റെ വില നിശ്ചയിക്കപ്പെടുന്നതും ഇവിടെ നിന്നുള്ള വിലയുടെ ്അടിസ്ഥാനത്തിലാണ്. ഈ വിപണനം ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഈ സ്ഥിതിക്ക് മാറ്റം വരികയാണ്.

യുഎസില്‍ ഇന്ത്യ 2.2 ദശലക്ഷം ടണ്‍ എല്‍പിജി ഇറക്കുമതി ചെയ്യാനുള്ള കരാറില്‍ ഒപ്പിട്ടു. ഐഒസിഎല്‍, ബിപിസില്‍, എച്ച്പിസിഎല്‍ എന്നീകമ്പനികളാണ് ഈ ഇറക്കുമതിക്ക് ചുക്കാന്‍ പിടിക്കുക. ഇത് ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ 10 ശതമാനത്തോളം വരും.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രതിവര്‍ഷം 60- 70 ദശലക്ഷം ടണ്‍ എണ്ണ, ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. അതിന്റെ കാര്‍ഗോകള്‍ക്ക് മിഡില്‍ ഈസ്റ്റേണ്‍ വിതരണത്തേക്കാള്‍ കുറഞ്ഞ വിലയാണ് ലഭിക്കുന്നത്. ഇത് ആഗോള വിപണിയില്‍ അവരെ മത്സരാധിഷ്ടിതമാക്കുന്നു. യുഎസില്‍ എത്തുന്ന എല്‍പിജി കാരണം ഇന്ത്യയില്‍ പാചകവാതകം കൂടുതല്‍ താങ്ങാനാവുന്ന വിലയ്ക്ക് ലഭിക്കുമോ എന്ന ചോദ്യം ഇവിടെ ഉയരുന്നു.

ഷെയ്ല്‍ ഓയിലും ഗ്യാസ് ഉല്‍പ്പാദനവും വര്‍ദ്ധിക്കുന്നതാണ് യുഎസ് എല്‍പിജി കയറ്റുമതിയിലെ വര്‍ദ്ധനവിന് കാരണം. ഇന്ത്യ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നതിനാല്‍, വീടുകള്‍ക്കുള്ള പാചക വാതക വില ലഘൂകരിക്കാനുള്ള വഴികള്‍ സര്‍ക്കാര്‍ പര്യവേക്ഷണം ചെയ്യുന്നത് സമയബന്ധിതമാണ്. മിഡില്‍ ഈസ്റ്റിലെ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമാകുന്ന ഇന്ത്യയുടെ ആഭ്യന്തര വിപണിയെ യുഎസ് വിതരണങ്ങള്‍ സ്ഥിരപ്പെടുത്താന്‍ സഹായിക്കും.

ഇന്ത്യ ഉപയോഗിക്കുന്ന 31 ദശലക്ഷം ടണ്‍ എല്‍പിജിയുടെ 65% വും ഇറക്കുമതി ചെയ്യുന്നു. 2024 ല്‍, 20.4 ദശലക്ഷം ടണ്ണിന്റെ 90% വും യുഎഇ, ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ എന്നീ നാല് വിതരണക്കാരില്‍ നിന്നാണ് വന്നത്.

ചെങ്കടലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും റിഫൈനറികളില്‍ അറ്റകുറ്റപ്പണി ഉണ്ടാകുന്നതുവഴി വിപണനം കുറയ്ക്കുന്ന സാഹചര്യത്തിലും ഇന്ത്യയല്‍ പ്രതിസന്ധി ഉണ്ടാകുമായിരുന്നു. ഇത് പലപ്പോഴും വില ഉയര്‍ത്താനും കാരണമായി. ഇതിന് ഒരു പരിഹാരം ഇന്ത്യക്ക് കണ്ടെത്താനായിരുന്നില്ല.

രാജ്യത്ത് 17 ദിവസത്തെ എല്‍പിജി സംഭരണപരിധി മാത്രമാണ് ഉള്ളത്. ഇത് ഒരു നേര്‍ത്ത ബഫറിനെയാണ് സൂചിപ്പിക്കുന്നത്. ടാങ്കേജുകളില്‍ പകുതിയും ഇറക്കുമതി ടെര്‍മിനലുകളിലാണ്, ഇത് ലോജിസ്റ്റിക് വെല്ലുവിളികളെ സൂചിപ്പിക്കുന്നു. ഗള്‍ഫില്‍ നിന്നുള്ള ഏതെങ്കിലും വിതരണ തടസം ആഭ്യന്തര വിതരണത്തെ താറുമാറാക്കും.

മുന്‍പ് ചൈന യുഎസ് എല്‍പിജി വാങ്ങിയിരുന്നു. എന്നാല്‍ താരിഫ് വിഷയം ഇത് തകര്‍ത്തു. ഇതോടെ യുഎസിന്റെ കച്ചവടും കുറഞ്ഞു. വിലയും ഇടിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇന്ത്യ യുഎസുമായി കരാറിലെത്തുന്നത്.

ഒരു സിലിണ്ടറിന് 220 രൂപ നഷ്ടത്തിലാണ് കമ്പനികള്‍ വിറ്റിരുന്നത്. അതിനാല്‍ റഷ്യന്‍ ക്രൂഡ് ഓയിലിനെപ്പോലെ, സര്‍ക്കാര്‍ ആനുകൂല്യം വീടുകളിലേക്ക് കൈമാറാന്‍ സാധ്യത കുറവാണ്. നിങ്ങളുടെ അടുത്ത സിലിണ്ടര്‍ പെട്ടെന്ന് വിലകുറഞ്ഞതായിരിക്കില്ലെന്ന് സാരം. എങ്കിലും രാജ്യത്ത് എല്‍പിജി വിപണനംഒരു രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക നീക്കം കൂടിയാണെന്ന വസ്തുത അവശേഷിക്കുന്നു.