image

28 Oct 2025 1:53 PM IST

Power

പുനരുപയോഗ ഊര്‍ജ്ജ ശേഷി; ആഗോളതലത്തില്‍ ഇന്ത്യ നാലാമത്

MyFin Desk

പുനരുപയോഗ ഊര്‍ജ്ജ ശേഷി;  ആഗോളതലത്തില്‍ ഇന്ത്യ നാലാമത്
X

Summary

2014 ലെ 81 ജിഗാവാട്ടില്‍ നിന്ന് മൂന്നിരട്ടി വര്‍ധനവാണ് രാജ്യത്തിനുണ്ടായത്


പുനരുപയോഗ ഊര്‍ജ്ജ ശേഷിയുടെ കാര്യത്തില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ രാജ്യമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. 257 ജിഗാവാട്ട് ശേഷിയോടെ, 2014 ലെ 81 ജിഗാവാട്ടില്‍ നിന്ന് മൂന്നിരട്ടി വര്‍ധനവാണ് ഇന്ത്യയ്ക്കുള്ളത്.

ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് അസംബ്ലിയുടെ എട്ടാമത് സെഷനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രി പ്രഹ്ലാദ് ജോഷി.

ഇന്ത്യയുടെ സൗരോര്‍ജ്ജ ശേഷി 2014-ല്‍ 2.8 ജിഗാവാട്ടില്‍ നിന്ന് ഇന്ന് 128 ജിഗാവാട്ടായി വര്‍ദ്ധിച്ചു. സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാണ ശേഷി 2 ജിഗാവാട്ടില്‍ നിന്ന് നിലവില്‍ 110 ജിഗാവാട്ടായി വര്‍ദ്ധിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതുപോലെ, സോളാര്‍ സെല്ലുകളുടെ നിര്‍മ്മാണശേഷിയും വര്‍ധിച്ചു.

ഫോസില്‍ ഇതര സ്രോതസ്സുകളില്‍ നിന്നുള്ള 50 ശതമാനം ശേഷി എന്ന ദേശീയ ലക്ഷ്യം നിശ്ചിത സമയപരിധിക്ക് അഞ്ച് വര്‍ഷം മുമ്പേ നേടിയെന്നും അദ്ദേഹം പറഞ്ഞു.

സൗരോര്‍ജ്ജമായാലും, സൗരോര്‍ജ്ജ പ്ലസ് ബാറ്ററിയായാലും, ഗ്രീന്‍ അമോണിയ ആയാലും ഇന്ത്യയുടെ പുനരുപയോഗ താരിഫുകള്‍ ആഗോളതലത്തില്‍ ഏറ്റവും താഴ്ന്ന നിരക്കുകളില്‍ ഒന്നാണ്. ക്ലീന്‍ എനര്‍ജി താങ്ങാനാവുന്ന നിരക്കില്‍ ലഭ്യമാക്കുന്ന ഇന്ത്യയുടെ കഴിവിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

അതേസമയം ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ പുനരുപയോഗ ഊര്‍ജ്ജ വിപണിയായി മാറുമെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി പ്രവചിക്കുന്നു. അന്താരാഷ്ട്ര പുനരുപയോഗ ഊര്‍ജ്ജ ഏജന്‍സി ഇന്ത്യയെ ഒരു ഊര്‍ജ്ജ പരിവര്‍ത്തന ശക്തികേന്ദ്രം എന്നാണ് വിശേഷിപ്പിക്കുന്നത്.

വാസ്തവത്തില്‍, ജി20 രാജ്യങ്ങളില്‍, 2021 ല്‍ തന്നെ 2030 ലെ പുനരുപയോഗ ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ നേടിയ ഒരേയൊരു രാഷ്ട്രം ഇന്ത്യയാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വൈദ്യുതി ഉല്‍പാദന ശേഷിയിലെ വളര്‍ച്ചയില്‍ ഇന്ത്യ ഇപ്പോള്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണ്.