29 May 2026 4:16 PM IST
Summary
ദേശീയ പോര്‍ട്ടലിലൂടെയുള്ള ലളിതമായ രജിസ്‌ട്രേഷനും നേരിട്ടുള്ള സബ്സിഡി ആനുകൂല്യങ്ങളും സാധാരണക്കാരന് ഈ പദ്ധതി ആകർഷകമാക്കുന്നു
ഇന്ത്യയുടെ ഊര്‍ജ്ജ സ്വയംപര്യാപ്തതയിലേക്കുള്ള യാത്രയില്‍ ചരിത്രപരമായ നേട്ടവുമായി പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജ്ലി യോജന. രാജ്യത്തെ 40 ലക്ഷം വീടുകളിലേക്ക് സൗരോര്‍ജ്ജത്തിന്റെ വെളിച്ചമെത്തിക്കാന്‍ ഈ പദ്ധതിക്ക് സാധിച്ചു. സാധാരണക്കാരെ കേവലം വൈദ്യുതി ഉപഭോക്താക്കള്‍ എന്നതിലുപരി, സാധാരണ ഉപഭോക്താക്കളെ സ്വന്തമായി വൈദ്യുതി ഉണ്ടാക്കി അധികമുള്ളത് ഗ്രിഡിലേക്ക് നല്‍കുന്ന 'പ്രൊസ്യൂമര്‍മാര്‍' ആക്കി മാറ്റിയതോടെ ഇന്ത്യയുടെ ഊര്‍ജ്ജ ഭൂപടം തന്നെ മാറിമറിയുകയാണ്. ഒരു കോടി വീടുകളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പാണിത്.
എളുപ്പത്തിലുള്ള രജിസ്ട്രേഷൻ
ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വൈദ്യുതി ബില്ലിന്റെ ഭാരത്തില്‍ നിന്ന് മോചനം നല്‍കിയാണ് സൂര്യ ഘര്‍ സ്വാശ്രയത്വത്തിന്റെ പുതിയ പാത തുറക്കുന്നത്. ദേശീയ പോര്‍ട്ടലിലൂടെയുള്ള എളുപ്പത്തിലുള്ള രജിസ്ട്രേഷനും അക്കൗണ്ടിലേക്ക് നേരിട്ടെത്തുന്ന സബ്‌സിഡിയും സൗരോര്‍ജ്ജത്തെ സാധാരണക്കാരന് സ്വപ്നമല്ലാതാക്കി.
കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുക എന്ന ആഗോള ലക്ഷ്യത്തോടൊപ്പം, ഗാര്‍ഹിക സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന ഒരു വിപ്ലവകരമായ മാറ്റമായാണ് ഈ പദ്ധതിയെ ഭരണകൂടം നോക്കിക്കാണുന്നത്.
സംസ്ഥാന വൈദ്യുതി ബോര്‍ഡുകളുടെ പിന്തുണയും വേഗത്തിലുള്ള ഡിജിറ്റല്‍ സേവനങ്ങളും പദ്ധതിയുടെ കരുത്ത് വര്‍ദ്ധിപ്പിച്ചു. ദിവസവും ആയിരക്കണക്കിന് പുതിയ ഇന്‍സ്റ്റാളേഷനുകള്‍ പൂര്‍ത്തിയാകുന്നതോടെ, വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കാനും രാജ്യത്തിന്റെ ഉയര്‍ന്ന വൈദ്യുതി ആവശ്യകതകള്‍ നിറവേറ്റാനും ഈ പദ്ധതിക്ക് കഴിയുന്നു. വെറും മേല്‍ക്കൂരകള്‍ ഊര്‍ജ്ജ കേന്ദ്രങ്ങളായി മാറുമ്പോള്‍, സുസ്ഥിര ഇന്ത്യയിലേക്കുള്ള തിളക്കമാര്‍ന്ന അധ്യായമാണ് സൂര്യ ഘര്‍ കുറിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
