image

16 Nov 2025 12:49 PM IST

Power

രാജ്യത്തിന്റെ കല്‍ക്കരി ഇറക്കുമതിയില്‍ 14ശതമാനം വര്‍ധന

MyFin Desk

രാജ്യത്തിന്റെ കല്‍ക്കരി ഇറക്കുമതിയില്‍ 14ശതമാനം വര്‍ധന
X

Summary

സെപ്റ്റംബറിലെ ഇറക്കുമതി 22.05 ദശലക്ഷം ടണ്ണെന്ന് കണക്കുകള്‍


സെപ്റ്റംബറില്‍ രാജ്യത്തിന്റെ കല്‍ക്കരി ഇറക്കുമതി 13.54 ശതമാനം ഉയര്‍ന്ന് 22.05 ദശലക്ഷം ടണ്ണായി. ഉത്സവ സീസണിനു മുന്നോടിയായുള്ള തയ്യാറെടുപ്പാണ് ഇറക്കുമതി വര്‍ദ്ധിക്കാന്‍ കാരണമായത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇറക്കുമതി ചെയ്ത 19.42 മില്യണ്‍ ടണ്‍ കല്‍ക്കരിയുമായി താരതമ്യം ചെയ്യുമ്പോള്‍ സെപ്റ്റംബറിലെ ഇറക്കുമതിയില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്.

കണക്കുകള്‍ പരിശോധിക്കുമ്പോള്‍, കോക്കിംഗ് ഇതര കല്‍ക്കരി ഇറക്കുമതി ഈ മാസം 13.90 മില്യണ്‍ ടണ്‍ ആയി, 2024 സെപ്റ്റംബറില്‍ ഇറക്കുമതി ചെയ്ത 13.24 മില്യണ്‍ ടണ്ണിനേക്കാള്‍ അല്പം കൂടുതലാണിത്.

സ്റ്റീല്‍ മേഖലയ്ക്ക് അത്യാവശ്യമായ കോക്കിംഗ് കല്‍ക്കരി ഇറക്കുമതി ഒരു വര്‍ഷം മുമ്പ് 3.39 മില്യണ്‍ ടണ്ണില്‍ നിന്ന് 4.50 മില്യണ്‍ ടണ്ണായി ഉയര്‍ന്നു.

അതേസമയം ഈ വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍, കോക്കിംഗ് ഇതര കല്‍ക്കരി ഇറക്കുമതി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 91.92 മെട്രിക് ടണ്ണില്‍ നിന്ന് 86.06 മില്യണ്‍ ടണ്ണായി കുറഞ്ഞു. എന്നാല്‍ കോക്കിംഗ് കല്‍ക്കരി ഇറക്കുമതി 28.18 മില്യണ്‍ ടണ്ണില്‍ നിന്ന് 31.54 മില്യണ്‍ടണ്ണായി ഉയര്‍ന്നതായി എംജംഗ്ഷന്‍ സര്‍വീസസ് സമാഹരിച്ച ഡാറ്റ വ്യക്തമാക്കുന്നു.

എംജംഗ്ഷന്‍ സര്‍വീസസ് ഒരു ബി2ബി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ്, ടാറ്റ സ്റ്റീലിന്റെയും സെയിലിന്റെയും സംയുക്ത സംരംഭമാണ്.

വിവിധ സര്‍ക്കാര്‍ സംരംഭങ്ങളിലൂടെ ആഭ്യന്തര കല്‍ക്കരി ഉല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിച്ചുകൊണ്ട് കല്‍ക്കരി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ സജീവമായി പ്രവര്‍ത്തിക്കുന്നു. എന്നിരുന്നാലും, പ്രത്യേക ആവശ്യങ്ങള്‍ക്കായി, പ്രത്യേകിച്ച് സ്റ്റീല്‍ പോലുള്ള വ്യവസായങ്ങള്‍ക്ക് അത്യാവശ്യമായതും ആഭ്യന്തരമായി ലഭ്യത കുറവുള്ളതുമായ ഉയര്‍ന്ന ഗ്രേഡ് താപ കല്‍ക്കരി, കോക്കിംഗ് കല്‍ക്കരി എന്നിവയ്ക്കായി രാജ്യം ഇറക്കുമതിയെ ആശ്രയിക്കുന്നത് തുടരുന്നു.