image

3 March 2026 7:44 PM IST

Textiles

നൂല്‍പാലത്തില്‍ ഇന്ത്യന്‍ വസ്ത്രമേഖല: പശ്ചിമേഷ്യന്‍ കനല്‍ പുകയുന്നത് തിരുപ്പൂരിലും സൂററ്റിലും

MyFin Desk

നൂല്‍പാലത്തില്‍ ഇന്ത്യന്‍ വസ്ത്രമേഖല:   പശ്ചിമേഷ്യന്‍ കനല്‍ പുകയുന്നത് തിരുപ്പൂരിലും സൂററ്റിലും
X

Summary

ഗതാഗതത്തിലെ കാലതാമസം ഭയന്ന് യൂറോപ്പിലെയും അമേരിക്കയിലെയും വമ്പന്‍ റീട്ടെയിലര്‍മാര്‍ പുതിയ ഓര്‍ഡറുകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. മൂന്നാഴ്ച വൈകിയാല്‍ ഫാഷന്‍ മാറുന്ന വസ്ത്രവ്യാപാര രംഗത്ത്, വൈകി എത്തുന്ന ഉല്‍പ്പന്നങ്ങള്‍ 'ഡെഡ് സ്റ്റോക്ക്' ആയി മാറുമെന്നതാണ് ഇവരെ പിന്നോട്ടടിപ്പിക്കുന്നത്


പശ്ചിമേഷ്യയില്‍ യുദ്ധമേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ ഇന്ത്യന്‍ വസ്ത്രവ്യാപാര മേഖലയുടെ നെഞ്ചിടിപ്പേറുന്നു. രാജ്യത്തെ പ്രമുഖ വസ്ത്ര നിര്‍മ്മാണ കേന്ദ്രങ്ങളായ തിരുപ്പൂര്‍, സൂററ്റ്, ലുധിയാന എന്നിവിടങ്ങള്‍ ഇന്ന് കടുത്ത ആശങ്കയുടെ നിഴലില്‍. ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങളും ചരക്ക് കപ്പലുകള്‍ സുരക്ഷിത പാത തേടി 'ഗുഡ് ഹോപ്പ്' മുനമ്പ് വഴി തിരിച്ചുവിടുന്നതും ഫാഷന്‍ ലോകത്തെ 'തത്സമയ ഡെലിവറി' മോഡലിനെ പാടെ തകര്‍ത്തിരിക്കുകയാണ്. ഫലമോ, വിദേശത്തേക്ക് പോകേണ്ട കോടിക്കണക്കിന് രൂപയുടെ വസ്ത്രങ്ങള്‍ വെയര്‍ഹൗസുകളില്‍ കുന്നുകൂടി കിടക്കുന്നു.

ആകാശപാതയിലും തടസ്സങ്ങള്‍; ചരക്ക് നീക്കം പ്രതിസന്ധിയില്‍

കടല്‍മാര്‍ഗ്ഗമുള്ള തടസ്സങ്ങള്‍ക്കു പുറമെ ആകാശപാതയും അടഞ്ഞതോടെ വ്യോമ ചരക്ക് നീക്കം ദുഷ്‌കരമായിരിക്കുകയാണ്. യുദ്ധഭീഷണിയെത്തുടര്‍ന്ന് അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കുകയോ ദൂരമേറിയ പാതകള്‍ തിരഞ്ഞെടുക്കുകയോ ചെയ്തതോടെ എയര്‍ കാര്‍ഗോ ശേഷി 18% ഇടിഞ്ഞു. വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്ന ചരക്കിന്മേല്‍ ചുമത്തുന്ന ഭീമമായ 'ഡെമറേജ്' ചാര്‍ജുകള്‍ ഒഴിവാക്കണമെന്ന് അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ സര്‍ക്കാരിനോട് അടിയന്തിരമായി ആവശ്യപ്പെട്ടിട്ടുണ്ട്.

യൂറോപ്പും അമേരിക്കയും കൈവിടുന്നു; പുതിയ ഓര്‍ഡറുകള്‍ക്ക് 'ഫ്രീസ്'

ഏറ്റവും വലിയ പ്രഹരം വരുന്നത് വിദേശ വിപണികളില്‍ നിന്നാണ്. ഗതാഗതത്തില്‍ നേരിടുന്ന 15-20 ദിവസത്തെ കാലതാമസം ഭയന്ന് യൂറോപ്പിലെയും അമേരിക്കയിലെയും വമ്പന്‍ റീട്ടെയിലര്‍മാര്‍ പുതിയ ഓര്‍ഡറുകള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മൂന്നാഴ്ച വൈകിയാല്‍ ഫാഷന്‍ മാറുന്ന വസ്ത്രവ്യാപാര രംഗത്ത്, വൈകി എത്തുന്ന ഉല്‍പ്പന്നങ്ങള്‍ 'ഡെഡ് സ്റ്റോക്ക്' ആയി മാറുമെന്നതാണ് ഇവരെ പിന്നോട്ടടിപ്പിക്കുന്നത്. ഇത് ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് താങ്ങാനാവാത്ത നഷ്ടമാണ് വരുത്തിവെക്കുന്നത്.

കുതിച്ചുയരുന്ന ചരക്ക് കൂലി; മത്സരക്ഷമത തകരുന്നു

സാമ്പത്തികമായി നോക്കിയാല്‍ 'കോണ്‍ഫ്‌ലിക്റ്റ് സര്‍ചാര്‍ജുകള്‍' വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെയ്‌നര്‍ നിരക്കുകള്‍ കുതിച്ചുയര്‍ന്നു. ചില കമ്പനികള്‍ 2000 ഡോളര്‍ വരെ അധികമായി ഈടാക്കുമ്പോള്‍, യുദ്ധ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 300% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ അധികച്ചെലവ് ഇന്ത്യന്‍ വസ്ത്രങ്ങളുടെ വില വര്‍ദ്ധിപ്പിക്കുകയും ആഗോള വിപണിയില്‍ ബംഗ്ലാദേശ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുമായുള്ള മത്സരത്തില്‍ ഇന്ത്യയെ പിന്നിലാക്കുകയും ചെയ്യുന്നു.

തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണി

വെറും ലാഭനഷ്ട കണക്കുകള്‍ക്കപ്പുറം, രാജ്യത്ത് ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതമാണ് ഇവിടെ ചോദ്യചിഹ്നമാകുന്നത്. പശ്ചിമേഷ്യന്‍ പ്രതിസന്ധി നീണ്ടുപോയാല്‍, പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവം മൂലം ഫാക്ടറികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വസ്ത്ര നിര്‍മ്മാണ ശാലകള്‍ നിശ്ചലമായാല്‍ അത് ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വലിയൊരു തൊഴില്‍ പ്രതിസന്ധിക്കായിരിക്കും വഴിതെളിക്കുക.