image

12 April 2024 11:44 AM GMT

Travel & Tourism

കാര്യങ്ങള്‍ കുഴഞ്ഞു; ഇന്ത്യന്‍ സഞ്ചാരികളെ തിരിച്ച് പിടിക്കാന്‍ മാലിദ്വീപ്

MyFin Desk

കാര്യങ്ങള്‍ കുഴഞ്ഞു; ഇന്ത്യന്‍ സഞ്ചാരികളെ തിരിച്ച് പിടിക്കാന്‍ മാലിദ്വീപ്
X

Summary

  • ഇന്ത്യ മാലിദ്വീപിന് നിര്‍ണായക വിനോദസഞ്ചാര വിപണി
  • മാലി ദ്വീപ് സന്ദര്‍ശക പട്ടികയില്‍ 5 ാം സ്ഥാനത്ത് നിന്നും ഇന്ത്യ ആറാമതായി
  • സ്ഥിതി വഷളാക്കിയത് നയതന്ത്ര ബന്ധത്തിലെ വിള്ളല്‍


ബോയ്‌കോട്ട് മാലിദ്വീപ് ഏതാനും മാസങ്ങളായി വിനോദസഞ്ചാര മേഖലയില്‍ മുഴങ്ങിയിരുന്ന മുദ്രാവാക്യമായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. ഇന്ത്യന്‍ വിനോദ സഞ്ചാരികളെ മാലിദ്വീപിലേക്ക് തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ റോഡ് ഷോകള്‍ നടത്താനൊരുങ്ങുകയാണ് ഇന്ത്യ.

മാലിദ്വീപിലേക്കുള്ള ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണം കുറയുന്നതിനാല്‍, മാലിദ്വീപ് അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്റ്‌സ് ആന്‍ഡ് ടൂര്‍ ഓപ്പറേറ്റേഴ്സ് (MATATO) ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്രാ, ടൂറിസം സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുനു മഹാവാറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

ഇക്കഴിഞ്ഞ ജനുവരി ആറിന് അതിമനോഹരമായ ലക്ഷദ്വീപ് ദ്വീപുകളുടെ ഫോട്ടോകളും വീഡിയോയും മോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തതിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ സൂചന നല്‍കിയ ഈ സംഭവത്തോടെ മാലിദ്വീപ് ഇന്ത്യക്കെതിരെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങള്‍ എത്തി. ഇതേ തുടര്‍ന്ന് നിരവധി സെലിബ്രേറ്റികള്‍ മാലി ദ്വീപ് സന്ദര്‍ശനം ഒഴിവാക്കി. മാലിദ്വീപ് സന്ദര്‍ശിക്കന്നതില്‍ അഞ്ചാം സ്ഥാനത്ത് നി്ന്നിരുന്ന ഇന്ത്യ ഇതോടെ ആറാമതായി, ടൂറിസം ഉപജീവനമാക്കിയ മാലിദ്വീപ് ഇത് കനത്ത വെല്ലുവിളിയായിരുന്നു.

മാലിദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ഏപ്രില്‍ 10 വരെ, ആകെ എത്തിയ 6,63,269 വിനോദസഞ്ചാരികളില്‍, ചൈന 71,995 ആയി മുന്നിട്ട് നില്‍ക്കുന്നു, യുണൈറ്റഡ് കിംഗ്ഡം (66,999), റഷ്യ (66,803), ഇറ്റലി. (61,379), ജര്‍മ്മനി (52,256), ഇന്ത്യ (37,417) എന്നിങ്ങനെയാണ്.

ഇന്ത്യ മാലിദ്വീപിന് നിര്‍ണായക വിനോദസഞ്ചാര വിപണിയായി തുടരുമ്പോള്‍, മാലിദ്വീപിനെ ഒരു പ്രധാന യാത്രാ കേന്ദ്രമായി കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയിലുടനീളമുള്ള പ്രമുഖ ട്രാവല്‍ അസോസിയേഷനുകളുമായും വ്യവസായ ഓഹരി ഉടമകളുമായും പങ്കാളിത്തം വഹിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് എംഎടിഎടിഒ പറയുന്നു.

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, കഴിഞ്ഞ നവംബറില്‍ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍, 88 സൈനികരെ മാലിദ്വീപില്‍ നിന്ന് പിന്‍വലിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു, അവരുടെ സാന്നിധ്യം തന്റെ രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്നും പറഞ്ഞു ഇതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കം പൊട്ടിപ്പുറപ്പെടുന്നതിന് കാരണമായത്.

മെയ് 10-നകം 88 ഉദ്യോഗസ്ഥരെയും തിരിച്ചയച്ച ശേഷം, സിവിലിയന്‍ വസ്ത്രത്തില്‍ പോലും ഒരു ഇന്ത്യന്‍ സൈനികരും മാലിദ്വീപില്‍ ഉണ്ടാകില്ലെന്ന് ചൈന അനുകൂല നിലപാടുള്ള മുയിസു പ്രഖ്യാപിച്ചു. എന്നാല്‍ അടുത്തിടെ മാലിദ്വീപ് മന്ത്രിമാര്‍ ഇന്ത്യയില്‍ നിന്നും അവശ്യ സാധന സേവനങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയിരുന്നു.