image

27 Nov 2022 8:13 AM GMT

Business

കെഎസ്ഇബി-യുമായി വൈദ്യുതി കരാറിലേർപ്പെടാൻ തയ്യാറായി സിയാൽ ഇൻഫ്രാ

C L Jose

കെഎസ്ഇബി-യുമായി വൈദ്യുതി കരാറിലേർപ്പെടാൻ തയ്യാറായി സിയാൽ ഇൻഫ്രാ
X

Summary

  • കഴിഞ്ഞ മൂന്ന്-നാല് വർഷങ്ങളായി സിയാലിന്റെ മുഴുവൻ വൈദ്യുതി ആവശ്യവും വിമാനത്താവളത്തിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന 39 മെഗാവാട്ട് സോളാർ പ്ലാന്റിൽ നിന്ന് സിഐഎൽ നൽകി വരികയാണ്.
  • .2021-22 ൽ സിഐഎല്ലിന്റെ പ്രവർത്തന വരുമാനം 29.5 കോടി രൂപ യായിരുന്നു; അറ്റാദായം 4.5 കോടി രൂപയും.


കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ)-ന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ സിയാൽ ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (CIL) കെഎസ്ഇബിഎല്ലുമായുള്ള അന്തിമ പവർ പർച്ചേസ് എഗ്രിമെന്റ് (പിപിഎ) ഡിസംബറിന് മുമ്പ് ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നതായി വിശ്വസ്ത കേന്ദ്രങ്ങൾ പറയുന്നു.

സിയാലിന്റെ പയ്യന്നൂരിലും അരിപ്പാറയിലുമുള്ള പദ്ധതികളിൽ നിന്നുള്ള വൈദ്യുതി കെഎസ്ഇബിഎല്ലിന് വിൽക്കാനുള്ള കരാറാണ് തയ്യാറാകുന്നത്.

2021-22 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലാണ് കേരളത്തിൽ പയ്യന്നൂരിലെ 11.6 മെഗാവാട്ട് സോളാർ പ്ലാന്റും അരിപ്പാറയിലെ 4.5-MW ചെറുകിട ജലവൈദ്യുത പദ്ധതിയും (SHEP) സിഐഎൽ കമ്മീഷൻ ചെയ്തത്.

ഈ രണ്ട് പദ്ധതികളിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് ഇഞ്ചെക്‌റ്റ് ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ സിഐഎല്ലും കെഎസ്‌ഇബിഎല്ലും തമ്മിൽ ഒരു പി‌പി‌എ ഇല്ലാത്തതിനാൽ ബിൽ ചെയ്യപ്പെടുന്നുണ്ടായിരുന്നില്ല. ഈ കരാർ നിലവിൽ വന്നാൽ ഭാവിയിൽ സിഐഎല്ലിന്റെ വരുമാനം വർദ്ധിക്കുമെന്നതിൽ സംശയമില്ല.

"അതിനാൽ, ക്രെഡിറ്റ് വീക്ഷണകോണിൽ നോക്കിയാൽ പിപിഎകളിൽ ഒപ്പിടാനും അത് സാക്ഷാത്കരിക്കാനുമുള്ള സിഐഎല്ലിന്റെ കഴിവ് വലിയ കാലതാമസമില്ലാതെ കെഎസ്‌ഇബിഎല്ലിൽ നിന്നുള്ള വരുമാനം സുഗമമാക്കാൻ സിഐഎല്ലിനെ സഹായിക്കും" എന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഇക്ര (ICRA) പറഞ്ഞു.

കഴിഞ്ഞ മൂന്ന്-നാല് വർഷങ്ങളായി സിയാലിന്റെ മുഴുവൻ വൈദ്യുതി ആവശ്യവും വിമാനത്താവളത്തിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന 39 മെഗാവാട്ട് സോളാർ പ്ലാന്റിൽ നിന്ന് സിഐഎൽ നൽകി വരികയാണ്.

2020 സാമ്പത്തിക വർഷം വരെ സിഐഎൽ ഉത്പാദിപ്പിച്ച മുഴുവൻ വൈദ്യുതിയും യൂണിറ്റിന് 6.8 രൂപ നിരക്കിലാണ് സിയാലിന് വിറ്റുപോന്നത്. എന്നാൽ, 2021 ലും 2022 ലും കോവിഡ് പകർച്ചവ്യാധി വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ഗണ്യമായി ബാധിച്ചപ്പോൾ ഏകദേശം 18 ശതമാനം വൈദ്യുതി കെഎസ്ഇബി-യ്ക്ക് നൽകി.

.2021-22 ൽ സിഐഎല്ലിന്റെ പ്രവർത്തന വരുമാനം 29.5 കോടി രൂപ യായിരുന്നു; അറ്റാദായം 4.5 കോടി രൂപയും.

മുൻ സാമ്പത്തിക വർഷത്തിൽ (2020-21) ഈ അനുബന്ധ സംഖ്യകൾ 24.5 കോടി രൂപയും 4.7 കോടി രൂപയും ആയിരുന്നു. അതേസമയം മാതൃ കമ്പനിയായ സിയാൽ 20-21ൽ 85.10 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. 2002-03 ന് ശേഷം കമ്പനി ആദ്യമായാണ് നഷ്ടം രേഖപ്പെടുത്തിയത്.