image

17 Feb 2022 3:27 AM IST

Market

ആഗോള പ്രശ്‌നങ്ങള്‍ വിപണികളെ വലയ്ക്കുന്നു

MyFin Desk

ആഗോള പ്രശ്‌നങ്ങള്‍ വിപണികളെ വലയ്ക്കുന്നു
X

Summary

ഇന്ത്യന്‍ വിപണി ഇന്നും അനിശ്ചിതത്വത്തില്‍ തുടരാനാണ് സാധ്യത. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് മീറ്റിങ്ങിന്റെ വിശദമായ മിനുട്‌സിനും, റഷ്യ-യുക്രൈന്‍ സംഘര്‍ഷങ്ങളുടെ പുതിയ അവലോകനത്തിനുമായി ആഗോള വിപണികള്‍ കാത്തിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയെ നയിക്കാന്‍ ഇതില്‍ നിന്നു വ്യത്യസ്തമായി പ്രത്യേക ഘടകങ്ങളൊന്നുമില്ല. ഫ്യൂച്ചേഴ്‌സ്& ഓപ്ഷന്‍സ് വീക്ക്‌ലി കോണ്‍ട്രാക്ടുകളുടെ കാലാവധി അവസാനിക്കാന്‍ പോകുന്നതും വിപണിയില്‍ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാക്കാം. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, വിപണികളെല്ലാം ആഗോള പ്രശ്‌നങ്ങളെയാണ് പിന്തുടരുന്നത്. അത് ഉടനടി മാറാന്‍ സാധ്യതയില്ല. അവര്‍ ശ്രദ്ധാപൂര്‍വ്വമുള്ള ഇടപാടുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കൂടുതല്‍ വ്യക്തത കൈവരുന്നതുവരെ […]


ഇന്ത്യന്‍ വിപണി ഇന്നും അനിശ്ചിതത്വത്തില്‍ തുടരാനാണ് സാധ്യത. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് മീറ്റിങ്ങിന്റെ വിശദമായ മിനുട്‌സിനും, റഷ്യ-യുക്രൈന്‍ സംഘര്‍ഷങ്ങളുടെ പുതിയ അവലോകനത്തിനുമായി ആഗോള വിപണികള്‍ കാത്തിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയെ നയിക്കാന്‍ ഇതില്‍ നിന്നു വ്യത്യസ്തമായി പ്രത്യേക ഘടകങ്ങളൊന്നുമില്ല. ഫ്യൂച്ചേഴ്‌സ്& ഓപ്ഷന്‍സ് വീക്ക്‌ലി കോണ്‍ട്രാക്ടുകളുടെ കാലാവധി അവസാനിക്കാന്‍ പോകുന്നതും വിപണിയില്‍ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാക്കാം.

അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, വിപണികളെല്ലാം ആഗോള പ്രശ്‌നങ്ങളെയാണ് പിന്തുടരുന്നത്. അത് ഉടനടി മാറാന്‍ സാധ്യതയില്ല. അവര്‍ ശ്രദ്ധാപൂര്‍വ്വമുള്ള ഇടപാടുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കൂടുതല്‍ വ്യക്തത കൈവരുന്നതുവരെ കാത്തിരിക്കാനായി ഇടപാടുകാരെ ഉപദേശിക്കുന്നു.

നിഫ്റ്റിയില്‍ ഉയര്‍ന്ന നിലയില്‍ വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ട്. 17,600 ല്‍ നിര്‍ണ്ണായകമായ പ്രതിരോധം അനുഭവപ്പെടാം. അതിനെ മറികടക്കാത്തിടത്തോളം ട്രെന്‍ഡ് 'സൈഡ് വെയ്‌സ് ടു ബെയറിഷ്' (വിപണി ഉയരാന്‍ സാധിക്കാതെ ഒരു പ്രത്യേക നിലയില്‍ തുടരുന്ന അവസ്ഥ) ആയി തുടരാനാണ് സാധ്യത.

അമേരിക്കന്‍ വിപണികള്‍ ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്. ഡൗ ജോണ്‍സ് 0.16%, നാസ്ഡാക് 0.11% താഴ്ന്നു. S&P 500 നേരിയ ഉയര്‍ച്ച കാണിച്ചു. ആഗോള തലത്തിലെ പണപ്പെരുപ്പത്തിന് ആക്കം കൂട്ടിക്കൊണ്ട് ജനുവരിയില്‍ ഇംഗ്ലണ്ടിലെ പണപ്പെരുപ്പ നിരക്ക് 5.5 ശതമാനമായി ഉയര്‍ന്നു. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേല്‍ പലിശനിരക്കുകള്‍ ഉയര്‍ത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

സിംഗപ്പൂര്‍ എസ് ജി എക്‌സ് നിഫ്റ്റി നേരിയ ഉയര്‍ച്ചയിലാണ് ആരംഭിച്ചത്.

കൊട്ടക് സെക്യൂരിറ്റീസിന്റെ റീട്ടെയ്ല്‍ വിഭാഗം ഇക്വിറ്റി റിസര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്റെ അഭിപ്രായത്തില്‍, “വിപണി ഇന്നലെ അനിശ്ചിതത്വത്തില്‍ ആയിരുന്നു. വ്യാപാരം അവസാനിക്കുന്ന ഘട്ടത്തില്‍ ഉണ്ടായ ശക്തമായ വില്‍പ്പന സമ്മര്‍ദ്ദം ബെയറുകള്‍ക്ക് മേല്‍ക്കൈ നേടിക്കൊടുത്തു. റഷ്യ-യുക്രൈന്‍ സംഘര്‍ഷങ്ങള്‍ അല്‍പം അയഞ്ഞ സാഹചര്യത്തില്‍ വിപണിയില്‍ ആശ്വാസം ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍ നിക്ഷേപകരെ സംബന്ധിച്ച് അമേരിക്കന്‍ പലിശ നിരക്കുകളില്‍ ഉണ്ടായേക്കാവുന്ന വര്‍ധനവും, ഉയരുന്ന പണപ്പെരുപ്പ നിരക്കും ആശങ്കകളായി തുടരുന്നു. സാങ്കേതികമായി നിഫ്റ്റിക്ക് ഇപ്പോഴും 50 ദിവസത്തെ സിംപിള്‍ മൂവിങ് ആവറേജിന് മുകളിലേക്ക് പോകാന്‍ സാധിക്കുന്നില്ല. ഇത് നെഗറ്റീവായ ഘടകമാണ്. ബുള്ളുകളെ സംബന്ധിച്ച് 17,250-17,200 നിലയില്‍ നിര്‍ണ്ണായക പിന്തുണ ലഭിച്ചേക്കാം. 17,500-17,550 നിലയില്‍ ശക്തമായ തടസ്സങ്ങളും ഉണ്ടായേക്കാം.”

ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1,890.96 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,180.14 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.

എച്ച് ഡി എഫ് സി സെക്യൂരിറ്റീസിന്റെ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ ഷെട്ടി പറയുന്നു: “ഡെയ്‌ലി ചാര്‍ട്ടില്‍ ഒരു ചെറിയ നെഗറ്റീവ് കാന്‍ഡില്‍ രൂപപ്പെട്ടിട്ടുണ്ട്. സാങ്കേതികമായി ഇത് സൂചിപ്പിക്കുന്നത്, മുകളിലത്തെ നിലയില്‍, 'ഹൈ വേവ്' രൂപത്തിലുള്ള കാന്‍ഡില്‍ പാറ്റേണിന്റെ രൂപീകരണമാണ്. ഇത് ഉയര്‍ന്ന നിലയിലുള്ള ചാഞ്ചാട്ടങ്ങള്‍ സൂചിപ്പിക്കുന്നു.”

മൊത്തത്തില്‍, ഹ്രസ്വകാലത്തേക്ക് നിഫ്റ്റിയില്‍ ഉയര്‍ച്ചകള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു. 17,490 ന് മുകളിലേക്ക് പോയാല്‍ 17,650 നിലയില്‍ തൊട്ടടുത്ത പ്രതിരോധം അനുഭവപ്പെടാം. “ഉയര്‍ന്ന നിലയില്‍ പിടിച്ചു നില്‍ക്കാനുള്ള ബുള്ളുകളുടെ കഴിവില്ലായ്മ ചിലപ്പോള്‍ കൂടുതല്‍ വീഴ്ചയിലേക്ക് വിപണിയെ കൊണ്ടെത്തിച്ചേക്കാം.17,200 ന് തൊട്ടടുത്ത് പിന്തുണ ലഭിക്കാനിടയുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,620 രൂപ (ഫെബ്രുവരി 16),
ഒരു ഡോളറിന്റെ വില 75.26 രൂപ (ഫെബ്രുവരി 16),
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 92.60 ഡോളര്‍ (+0.93%, @ 8.29 am),
ഒരു ബിറ്റ് കോയിന്റെ വില 34,28,908 രൂപ (@ 7.32 am, വസിര്‍ എക്‌സ്).