image

22 March 2022 3:28 AM IST

Market

വിപണിയിലെ അസ്ഥിരത തുടര്‍ന്നേക്കാം

MyFin Desk

വിപണിയിലെ അസ്ഥിരത തുടര്‍ന്നേക്കാം
X

Summary

ഇന്ത്യന്‍ വിപണി ഇന്നും പ്രക്ഷുബ്ധമായിരിക്കാനാണ് സാധ്യത. കാരണം, യുക്രെയ്ന്‍ യുദ്ധം ഇപ്പോഴും ശമനമില്ലാതെ തുടരുന്നത് കൂടുതല്‍ രാജ്യാന്തര വിലക്കുകള്‍ക്ക് കാരണമാവുമെന്ന് വിപണി ഭയപ്പെടുന്നു. ഇത് സ്വാഭാവികമായും എണ്ണയുടേയും, ലോഹങ്ങളുടേയും വിലകളേയും, ആഗോള വിതരണത്തേയും ബാധിക്കും. ഇതോടൊപ്പം, ഈ വര്‍ഷം പലിശ നിരക്കില്‍ വീണ്ടും വര്‍ദ്ധനവുണ്ടായേക്കാം എന്ന ഫെഡറല്‍ റിസര്‍വ്വ് ചെയര്‍മാന്‍ ജെറോമി പവലിന്റെ സൂചനയും ആഗോള വിപണിയെ ബാധിച്ചു. നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് ഇക്കണോമിക്‌സ് വാര്‍ഷിക സമ്മേളനത്തിലാണ് പവല്‍ ഈ സൂചന നല്‍കിയത്. പണപ്പെരുപ്പം നിയന്ത്രിക്കുക […]


ഇന്ത്യന്‍ വിപണി ഇന്നും പ്രക്ഷുബ്ധമായിരിക്കാനാണ് സാധ്യത. കാരണം, യുക്രെയ്ന്‍ യുദ്ധം ഇപ്പോഴും ശമനമില്ലാതെ തുടരുന്നത് കൂടുതല്‍ രാജ്യാന്തര വിലക്കുകള്‍ക്ക് കാരണമാവുമെന്ന് വിപണി ഭയപ്പെടുന്നു. ഇത് സ്വാഭാവികമായും എണ്ണയുടേയും, ലോഹങ്ങളുടേയും വിലകളേയും, ആഗോള വിതരണത്തേയും ബാധിക്കും.

ഇതോടൊപ്പം, ഈ വര്‍ഷം പലിശ നിരക്കില്‍ വീണ്ടും വര്‍ദ്ധനവുണ്ടായേക്കാം എന്ന ഫെഡറല്‍ റിസര്‍വ്വ് ചെയര്‍മാന്‍ ജെറോമി പവലിന്റെ സൂചനയും ആഗോള വിപണിയെ ബാധിച്ചു. നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് ഇക്കണോമിക്‌സ് വാര്‍ഷിക സമ്മേളനത്തിലാണ് പവല്‍ ഈ സൂചന നല്‍കിയത്. പണപ്പെരുപ്പം നിയന്ത്രിക്കുക എന്നതാണ് തങ്ങളുടെ മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. ഫെഡിന്റെ മെയ് മാസത്തെ മീറ്റിങില്‍ 50 ബേസിസ് പോയിന്റിന്റെ വര്‍ദ്ധനവ് വിപണി പ്രതീക്ഷിക്കുന്നു.

അമേരിക്കന്‍ വിപണി ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്. ഡൗ ജോണ്‍സ് 0.58 ശതമാനവും എസ് ആന്‍ഡ് പി 500 0.04 ശതമാനവും നാസ്ഡാക്ക് 0.40 ശതമാനവും താഴ്ന്നു. സിങ്കപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്ന് രാവിലെ 7.30 am ന് 72 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, ലാഭമെടുപ്പാണ് ഇന്നലെ വിപണിയില്‍ സംഭവിച്ചത്. അതിനു പ്രധാന കാരണം, ആഗോള എണ്ണ വിലയിലുണ്ടായ കുതിച്ചുചാട്ടമാണ്. ഡബ്‌ള്യുടിഐ ക്രൂഡ് വില 108 ഡോളറായി ഇന്നലെ ഉയര്‍ന്നിരുന്നു. സാങ്കേതികമായി, നിഫ്റ്റിയുടെ പിന്തുണ 16,697 പോയിന്റിലാണ് കാണപ്പെട്ടത്.

ക്യാപിറ്റല്‍വയാ ഗ്ലോബല്‍ റിസര്‍ച്ച് സാങ്കേതിക ഗവേഷണ വിഭാഗം തലവന്‍ വിജയ് ധനോട്ടിയയുടെ അഭിപ്രായത്തില്‍, "വിപണി 17,200 ന് മുകളില്‍ പിടിച്ചു നില്‍ക്കാനുള്ള ശേഷി പ്രകടിപ്പിച്ചില്ല. ഇതുവരെയുള്ള ഹ്രസ്വകാല സാങ്കേതിക വിലയിരുത്തലില്‍, 17,000നും 17,400 നും ഇടയിലായിരിക്കും വിപണിയിലെ വ്യാപാരം നടക്കുകയെന്ന് പ്രതീക്ഷിക്കുന്നു. വിപണി ഗവേഷണ ഫലങ്ങള്‍ പറയുന്നത്, 17,400 ന് മുകളില്‍ ഒരു ബ്രേക്ക്ഔട്ട് സംഭവിക്കാനായി കാത്തിരിക്കുന്നതാണ് നല്ലതെന്നാണ്. മാത്രമല്ല, ലോങ് പൊസിഷനുകള്‍ എടുക്കുന്നതിന് മുമ്പ് സാങ്കേതിക ഘടകങ്ങള്‍ കുറേക്കൂടി മെച്ചപ്പെടാനുണ്ട്. വിപണി അസ്ഥിരമായി തുടരാനാണ് സാധ്യത."

രണ്ടു സെഷനുകളില്‍ വാങ്ങല്‍ നടത്തിയതിനു ശേഷം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 2,962.12 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാവട്ടെ 252.91 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.

സാങ്കേതിക വിശകലനം

കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറയുന്നു: "സാങ്കേതികമായി, നിഫ്റ്റി 50 ദിവസത്തെ സിമ്പിള്‍ മൂവിങ് ആവറേജിന് അടുത്ത് പ്രതിരോധം നേരിടുകയും, പെട്ടന്ന് പിന്മാറുകയും ചെയ്തു. ഡെയിലി ചാര്‍ട്ടുകളില്‍ രൂപപ്പെടുന്നത് ബെയറിഷ് കാന്‍ഡിലാണ്. ഇത് കൂടുതല്‍ ദുര്‍ബലമായ സാഹചര്യത്തെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, മദ്ധ്യകാല പ്രവണത സൂചിപ്പിക്കുന്നത് വിപണി ഇപ്പോഴും പോസിറ്റീവ് മേഖലയില്‍ തന്നെ തുടരുന്നുവെന്നാണ്. ഞങ്ങളുടെ അഭിപ്രായത്തില്‍, നിഫ്റ്റിയില്‍ 50 ദിവസത്തെ സിമ്പിള്‍ മൂവിങ് ആവറേജിൽ (അല്ലെങ്കില്‍ 17,250 നിലയില്‍) ബുള്ളുകള്‍ക്ക് തടസ്സങ്ങള്‍ നേരിടേണ്ടി വരും. ഇതിനു താഴെപ്പോയാൽ, സൂചിക 17,000-16,975 നിലയില്‍ തിരുത്തലുകള്‍ നേരിട്ടേക്കാം. 17,250 ന് മുകളില്‍ ബ്രേക്ക്ഔട്ട് സംഭവിച്ചാല്‍ മാത്രമേ പുതിയ മുന്നേറ്റം സാധ്യമാവൂ. വീണ്ടും മുകളിലേക്ക് പോയാല്‍, 17,350-17,400 നിലയിലെത്താനുള്ള സാധ്യതകളുണ്ട്. കോണ്‍ട്രാ വ്യാപാരികള്‍ക്ക് 16,975 ന് അടുത്ത് ലോങ് ബെറ്റിനുള്ള അവസരമുണ്ട്. 16,950 ല്‍ സ്‌റ്റോപ്പ് ലോസ് ക്രമീകരിക്കണം."

ശ്രദ്ധിക്കേണ്ട മേഖലകള്‍

എഫ് ആന്‍ഡ് ഓ വിപണിയില്‍ വിലയുടേയും, ഓപ്പണ്‍ ഇന്ററസ്റ്റിന്റേയും വര്‍ദ്ധനവ് സൂചിപ്പിക്കുന്നത് ലോങ് പൊസിഷനുകളുടെ ആധിക്യമാണ്. ഈ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് 5 ഓഹരികളില്‍ ശ്രദ്ധ വയ്ക്കാം - ഫൈസര്‍, ബല്‍റാംപൂര്‍ ചീനി മില്‍സ്, ഡെല്‍റ്റ കോര്‍പ്, കൊറമാന്‍ഡല്‍ ഇന്റര്‍നാഷണല്‍, കുമിന്‍സ് ഇന്ത്യ.

ഓപ്പണ്‍ ഇന്ററസ്റ്റുകളിലെ വര്‍ദ്ധനവും, വിലയിലെ കുറവും സൂചിപ്പിക്കുന്നത് ഷോര്‍ട്ട് പൊസിഷനുകളുടെ വളര്‍ച്ചയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും ഉയര്‍ന്ന 5 ഓഹരികളില്‍ ഷോര്‍ട്ട് ബില്‍ഡ്അപ്പ് കാണപ്പെടുന്നു - ഇന്ത്യന്‍ ഹോട്ടല്‍സ്, എസിസി, പെട്രോനെറ്റ് എല്‍എന്‍ജി, ഇന്ത്യന്‍ ഓയില്‍, ഭാരത് ഇലക്ട്രോണിക്‌സ്.

1 ബിറ്റ് കൊയ്ന്‍ = 32,69,999 രൂപ (@8.22 am; വസിര്‍ എക്‌സ്)

കൊച്ചി 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,740 രൂപ (മാര്‍ച്ച് 21)

ഡോളര്‍ വില 76.06 രൂപ (മാര്‍ച്ച് 21)

ബ്രെന്റ് ക്രൂഡ് ബാരലിന് 118.66 ഡോളര്‍