image

21 April 2022 3:08 AM IST

Market

വിപണി സ്ഥിരത കൈവരിക്കും വരെ കാത്തിരിക്കുക

MyFin Desk

വിപണി സ്ഥിരത കൈവരിക്കും വരെ കാത്തിരിക്കുക
X

Summary

ഇന്ത്യന്‍ വിപണി ഇന്ന് ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായിരിക്കും. അഞ്ച് ദിവസത്തെ നഷ്ടങ്ങള്‍ക്കുശേഷം ഇന്നലെ വിപണി ഒരു ശതമാനം നേട്ടത്തിലേക്ക് തിരികെ വന്നിരുന്നു. അതിനു പ്രധാന കാരണം എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക്‌നോളജി ഓഹരികള്‍ക്കുണ്ടായ ഡിമാന്‍ഡാണ്. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, ഇന്ത്യന്‍ വിപണി ആഗോള സൂചകങ്ങളെ പിന്തുടര്‍ന്നാണ് ഇപ്പോള്‍ നീങ്ങുന്നത്. അവയാകട്ടെ സമ്മിശ്ര പ്രതികരണമാണ് നല്‍കുന്നത്. കൂടാതെ, ആഭ്യന്തര വിപണിയില്‍ നിന്നു ലഭിക്കുന്ന സൂചനകളും അത്ര ആശവഹമല്ല. നിഫ്റ്റിക്ക് 16,800 ല്‍ നിര്‍ണായകമായ പിന്തുണ ലഭിച്ചേക്കാം. എന്നാല്‍, 17,250-17,350 സോണ്‍ മറികടക്കുക […]


ഇന്ത്യന്‍ വിപണി ഇന്ന് ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായിരിക്കും. അഞ്ച് ദിവസത്തെ നഷ്ടങ്ങള്‍ക്കുശേഷം ഇന്നലെ വിപണി ഒരു ശതമാനം നേട്ടത്തിലേക്ക് തിരികെ വന്നിരുന്നു. അതിനു പ്രധാന കാരണം എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക്‌നോളജി ഓഹരികള്‍ക്കുണ്ടായ ഡിമാന്‍ഡാണ്.
അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, ഇന്ത്യന്‍ വിപണി ആഗോള സൂചകങ്ങളെ പിന്തുടര്‍ന്നാണ് ഇപ്പോള്‍ നീങ്ങുന്നത്. അവയാകട്ടെ സമ്മിശ്ര പ്രതികരണമാണ് നല്‍കുന്നത്. കൂടാതെ, ആഭ്യന്തര വിപണിയില്‍ നിന്നു ലഭിക്കുന്ന സൂചനകളും അത്ര ആശവഹമല്ല. നിഫ്റ്റിക്ക് 16,800 ല്‍ നിര്‍ണായകമായ പിന്തുണ ലഭിച്ചേക്കാം. എന്നാല്‍, 17,250-17,350 സോണ്‍ മറികടക്കുക കഠിനമാണ്. ഒരു ദിവസത്തെ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണായകമായ തീരുമാനങ്ങളൊന്നും എടുക്കരുത്.
അമേരിക്കന്‍ വിപണിയില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ഇന്നലെ ഉണ്ടായത്. ഡൗ ജോണ്‍സ് നേട്ടമുണ്ടാക്കിയപ്പോള്‍ നാസ്ഡാക്, എസ്ആന്‍ഡ്പി 500 എന്നിവ നഷ്ടത്തിലായിരുന്നു. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്ന് രാവിലെ 7.30 ന് 37 പോയിന്റ് ഉയര്‍ന്ന് വ്യാപാരം നടക്കുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 3,009.26 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 2,645.82 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
സാങ്കേതിക വിശകലനം:
ഏയ്ഞ്ചല്‍ വണ്‍ ചീഫ് അനലിസ്റ്റ് സമീത് ചവാന്‍ പറയുന്നു: "നിഫ്റ്റി ശക്തമായ ചെറുത്ത്‌നില്‍പ്പ് നടത്തിയെങ്കിലും ബാങ്കിംഗ് ഓഹരികള്‍ പ്രതീക്ഷിച്ചത്ര ഉയര്‍ന്നില്ല. അതിനാല്‍ സൂചികയ്ക്ക് 17,200 നു മുകളില്‍ പിടിച്ചു നില്‍ക്കാനായില്ല. എന്നാല്‍, 17,000 നു മുകളില്‍ ഇപ്പോള്‍ നിലനില്‍ക്കാനാകുന്നുണ്ട്. അതുകൊണ്ടുതന്നെ, ആഗോള സൂചികകളിലുണ്ടാകുന്ന ഒരു മുന്നേറ്റം, അല്ലെങ്കില്‍ ആഭ്യന്തര ബാങ്കിംഗ് മേഖലയിലുണ്ടാകുന്ന പോസിറ്റീവായ സംഭവവികാസങ്ങള്‍, വിപണിയെ ഉയര്‍ച്ചയിലേക്ക് നയിക്കും."
"17,200-17,300 ലെവല്‍ മറികടക്കാന്‍ പ്രയാസമുള്ള മേഖലയാണ്. വിശ്വസനീയമായ ഒരു മുന്നേറ്റത്തിനു മാത്രമേ ഈ നില ഭേദിച്ച് മൊത്തത്തില്‍ വിപണിയെ ഉണര്‍ത്താനാകു. 17,000 വിശ്വസനീയമായ പിന്തുണ മേഖലയാണ്. മൊത്തത്തിലുള്ള ചാഞ്ചാട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍, വ്യപാരികള്‍ ഉയര്‍ന്ന റിസ്‌ക് എടുക്കരുത്. മികച്ച ഓഹരികളില്‍ ശ്രദ്ധാപൂര്‍വ്വം ഇടപാടുകള്‍ നടത്തുക."
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ലോംഗ് ബില്‍ഡപ്' കാണിക്കുന്ന ഓഹരികള്‍- എസിസി, അംബുജ സിമന്റ്‌സ്, മാരികോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ബാറ്റ ഇന്ത്യ
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ഷോര്‍ട് ബില്‍ഡപ്' കാണിക്കുന്ന ഓഹരികള്‍ - ജെകെ സിമന്റ്, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, എല്‍ ആന്‍ഡി ടി ഇന്‍ഫോടെക്, അബോട്ട് ഇന്ത്യ, ഇന്ദ്രപ്രസ്ഥ ഗ്യാസ്
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,985 രൂപ (ഏപ്രില്‍ 20)
ഒരു ഡോളറിന് 76.47 രൂപ (ഏപ്രില്‍ 20)
ബ്രെന്റ് ക്രൂഡ് ബാരലിന് 107.96 ഡോളര്‍ (7.57 am)
ഒരു ബിറ്റ് കോയിന്റെ വില 33,08,873 രൂപ (7.57 am)