1 May 2022 4:01 AM GMT
Cryptocurrency
ക്രിപ്‌റ്റോ 'വിപത്തെന്ന്' ബിസിനസ് രാജാക്കന്മാര്‍: നിക്ഷേപകര്‍ ത്രിശങ്കുസ്വർഗത്തിലോ?
MyFin Bureau
Summary
ആഗോളതലത്തില്‍ സ്വീകാര്യത ലഭിച്ച വെര്‍ച്വല്‍ പണമായ ക്രിപ്‌റ്റോ കറന്‍സിയ്ക്ക് 2021 എന്നത് ഭാഗ്യവര്‍ഷമായിരുന്നുവെങ്കിലും ഇനിയങ്ങോട്ട് ഒട്ടേറെ പ്രതിസന്ധി നേരിടേണ്ടി വന്നേക്കും. ബിസിനസ് രാജാക്കന്മാരായ വാറന്‍ ബഫെറ്റും ചാര്‍ളി മുണ്‍ഗറും കഴിഞ്ഞ ദിവസം ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ചതിന് പിന്നാലെ ഇവയുടെ മൂല്യം കുത്തനെ ഇടിയുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. വാറന്‍ ബഫെറ്റ് സിഇഒ ആയിരിക്കുന്ന ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്എവേ കമ്പനിയുടെ ഓഹരി ഉടമകള്‍ക്കുള്ള വാര്‍ഷിക മീറ്റിംഗിലാണ് ഇരുവരും ക്രിപ്‌റ്റോയ്‌ക്കെതിരെ ആഞ്ഞടിച്ചത്. 'വെറും 25 ഡോളറിന് ലോകത്തെ മുഴുവന്‍ […]
ആഗോളതലത്തില്‍ സ്വീകാര്യത ലഭിച്ച വെര്‍ച്വല്‍ പണമായ ക്രിപ്‌റ്റോ കറന്‍സിയ്ക്ക് 2021 എന്നത് ഭാഗ്യവര്‍ഷമായിരുന്നുവെങ്കിലും ഇനിയങ്ങോട്ട് ഒട്ടേറെ പ്രതിസന്ധി നേരിടേണ്ടി വന്നേക്കും. ബിസിനസ് രാജാക്കന്മാരായ വാറന്‍ ബഫെറ്റും ചാര്‍ളി മുണ്‍ഗറും കഴിഞ്ഞ ദിവസം ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ചതിന് പിന്നാലെ ഇവയുടെ മൂല്യം കുത്തനെ ഇടിയുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. വാറന്‍ ബഫെറ്റ് സിഇഒ ആയിരിക്കുന്ന ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്എവേ കമ്പനിയുടെ ഓഹരി ഉടമകള്‍ക്കുള്ള വാര്‍ഷിക മീറ്റിംഗിലാണ് ഇരുവരും ക്രിപ്‌റ്റോയ്‌ക്കെതിരെ ആഞ്ഞടിച്ചത്. 'വെറും 25 ഡോളറിന് ലോകത്തെ മുഴുവന്‍ ബിറ്റ്‌കൊയിന്‍ എനിക്ക് തരാമെന്ന് വാഗ്ദാനം ചെയ്താലും അത് സ്വീകരിക്കില്ലെന്നും, അതുകൊണ്ട് എനിക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക' എന്നും വാറന്‍ ബഫെറ്റ് ചോദിച്ചു.
യുഎസിലെ കൃഷിയിടം, അപ്പാര്‍ട്ട്‌മെന്റ് എന്നിവ വാങ്ങാന്‍ ഞാന്‍ തയാറാണ്. ബിറ്റ്‌കൊയിന്‍ ഒന്നും പുതിയതായി സൃഷ്ടിക്കുന്നില്ലെന്നും അതിനാല്‍ തന്നെ ഇവ കൊണ്ട് ഉപയോഗമില്ലെന്നും ബഫെറ്റ് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയും ശതകോടീശ്വരനുമായ ചാര്‍ളി മുണ്‍ഗറും ക്രിപ്‌റ്റോയ്‌ക്കെതിരെ ആഞ്ഞടിച്ചു. യുക്തിയ്ക്ക് നിരക്കാത്ത ഒന്നാണ് ക്രിപ്‌റ്റോ കറന്‍സിയെന്നും ഇത് വലിയ വിപത്ത് സൃഷ്ടിക്കുമെന്നും മുണ്‍ഗര്‍ അഭിപ്രായപ്പെട്ടു. ഇത് യുഎസ് സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രതയെയും സ്ഥിരതയെയും ദുര്‍ബലപ്പെടുത്തുകയും രാജ്യത്തെ ആകെ 'വിഡ്ഢി' ആക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയുടെ ഭരണകക്ഷി അതിനെ നിരോധിക്കാന്‍ മിടുക്കരായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇരുവരും അഭിപ്രായം തുറന്ന് പറഞ്ഞതിന് പിന്നാലെ ക്രിപ്‌റ്റോ കമ്പനികള്‍ ഭീതിയിലാണ്. ക്രിപ്‌റ്റോയുടെ മൂല്യം ഇടിയുമോ എന്ന ആശങ്കയിലാണ് നിക്ഷേപകരും. വിപണി മൂല്യമനുസരിച്ച് ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിനിന്റെ മൂല്യം കഴിഞ്ഞ ദിവസം 2.43 ശതമാനം ഇടിഞ്ഞ് 38,607.36 ഡോളറിലെത്തി. കഴിഞ്ഞ ഏഴ് സെഷനുകളിലായി ് 2.3 ശതമാനം ഇടിവാണ് ബിറ്റ്‌കൊയിനുണ്ടായത്. എഥറിയം 3.5 ശതമാനം ഇടിഞ്ഞ് 2,817.94 ഡോളറിലെത്തി. വിപണി മൂല്യമനുസരിച്ച് രണ്ടാമത്തെ വലിയ ക്രിപ്റ്റോ കറന്‍സിയാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എഥറിയത്തിന്റെ മൂല്യം 4 ശതമാനാണ് കുറഞ്ഞത്.
ക്രിപ്‌റ്റോയുടെ ഭാഗ്യവര്‍ഷമായി '2021'
ആഗോള ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് 2020ല്‍ മൊത്തം 3250 കോടി ഡോളര്‍ മാത്രമാണ് ലാഭം നേടാനായതെന്നും, എന്നാല്‍ 2021 ആയപ്പോഴേയ്ക്കും ഇത് 16,269 കോടി ഡോളറായി കുതിച്ചുയര്‍ന്നുവെന്നും ബ്ലോക്ക്ചെയിന്‍ ഡാറ്റാ പ്ലാറ്റ്ഫോമായ ചെയിനാലിസിസ് ഏതാനും ആഴ്ച്ച മുന്‍പ് ഇറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. മുന്‍നിര ക്രിപ്റ്റോ കറന്‍സിയായ ബിറ്റ് കോയിനിന്റെ മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം 64 ശതമാനം വര്‍ധനയാണുണ്ടായത്.
ക്രിപ്‌റ്റോ കറന്‍സി നേട്ടത്തില്‍ 4,700 കോടി ഡോളര്‍ മാര്‍ജിനോടെ യുഎസ് മുന്നിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ പട്ടികയില്‍ യുകെ, ജര്‍മ്മനി, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളാണ് യുഎസിന് പിന്നിലുള്ളത്. 185 കോടി ഡോളര്‍ നേട്ടത്തോടെ ഇന്ത്യ 21ാം സ്ഥാനത്തുണ്ട്. കഴിഞ്ഞ വര്‍ഷം ചൈനയിലെ ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് 509 കോടി ഡോളറിന്റെ നേട്ടമാണുണ്ടായത്. 2020ല്‍ ഇത് 170 കോടി ഡോളറായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.