image

28 Aug 2022 5:16 AM GMT

Aviation

ടേക്ക്  ഓഫിന് ഒപ്പം വിവാദങ്ങളും,ഡാറ്റ ചോര്‍ച്ചയില്‍ കുരുങ്ങി ആകാശ എയര്‍

MyFin Desk

ടേക്ക്  ഓഫിന് ഒപ്പം വിവാദങ്ങളും,ഡാറ്റ ചോര്‍ച്ചയില്‍ കുരുങ്ങി ആകാശ എയര്‍
X

Summary

ഡെല്‍ഹി: ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി ആകാശ എയര്‍. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇക്കാര്യം സംബന്ധിച്ച് അറിയിപ്പ് ഇറക്കിയത്. അടുത്തയിടെ അന്തരിച്ച പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയാണ് ആകാശ എയറിൻറെ സ്ഥാപകൻ. ഈ മാസം 7- നാണ് ആകാശ എയര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആഗസ്റ്റ് 25 ന് ഉണ്ടായത് ഉപഭോക്താക്കളുടെ ലോഗിന്‍, സൈന്‍ അപ് സേവനവുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറായിരുന്നുവെന്നും, ആരുടെയും യാത്രാവിവരങ്ങളോ യാത്ര സംബന്ധിച്ച രേഖകളോ പേയ്‌മെന്റ് വിശദാംശങ്ങളോ ചോര്‍ന്നിട്ടില്ലെന്ന് കമ്പനി വെബ്‌സൈറ്റിലൂടെ അറിയിച്ചു. […]


ഡെല്‍ഹി: ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി ആകാശ എയര്‍. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇക്കാര്യം സംബന്ധിച്ച് അറിയിപ്പ് ഇറക്കിയത്. അടുത്തയിടെ അന്തരിച്ച പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയാണ് ആകാശ എയറിൻറെ സ്ഥാപകൻ.

ഈ മാസം 7- നാണ് ആകാശ എയര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആഗസ്റ്റ് 25 ന് ഉണ്ടായത് ഉപഭോക്താക്കളുടെ ലോഗിന്‍, സൈന്‍ അപ് സേവനവുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറായിരുന്നുവെന്നും, ആരുടെയും യാത്രാവിവരങ്ങളോ യാത്ര സംബന്ധിച്ച രേഖകളോ പേയ്‌മെന്റ് വിശദാംശങ്ങളോ ചോര്‍ന്നിട്ടില്ലെന്ന് കമ്പനി വെബ്‌സൈറ്റിലൂടെ അറിയിച്ചു. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കളുടെ വിവരങ്ങളില്‍ പേര്, ലിംഗം, ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ പങ്കുവെക്കപ്പെട്ടു എന്നു പറഞ്ഞാണ് വിവാദം ഉയര്‍ന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ആകാശ എയര്‍ സെപ്റ്റംബര്‍ അവസാനത്തോടെ 150-ല്‍ അധികം പ്രതിവാര വിമാന സര്‍വീസുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എയര്‍ലൈന്‍ ഇപ്പോള്‍ മുംബൈ- അഹമ്മദാബാദ്, ബെംഗളൂരു- കൊച്ചി, ബെംഗളൂരു-മുംബൈ എന്നീ മൂന്ന് റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്. നിലവില്‍ ബെംഗളൂരു-മുംബൈ റൂട്ടില്‍ ഓരോ ദിശയിലേക്കും എയര്‍ലൈന്‍ പ്രതിദിനം രണ്ട് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. സെപ്തംബര്‍ 10 മുതല്‍ ബെംഗളൂരുവിനെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന പുതിയ സര്‍വീസും ആരംഭിക്കും. മുംബൈ, അഹമ്മദാബാദ്, കൊച്ചി, ബംഗളുരു, ചെന്നൈ എന്നീ അഞ്ച് നഗരങ്ങളിലായി ആറ് റൂട്ടുകളിലേക്ക് ആകാശ എയര്‍ ഇതിനകം വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ ആകാശ എയറിന് മൂന്ന് വിമാനങ്ങളുണ്ട്. മൂന്നാമത്തേത് ഓഗസ്റ്റ് 16-ന് ലഭിച്ചു. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു പുതിയ വിമാനം കൂട്ടിച്ചേര്‍ക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. ഇത്തരത്തില്‍ 2023 മാര്‍ച്ച് അവസാനത്തോടെ 18 വിമാനങ്ങളിലേക്കെത്തും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കമ്പനി 54 അധിക വിമാനങ്ങള്‍ കൂട്ടിച്ചേര്‍ക്കും. ഇത് കമ്പനിയുടെ മൊത്തം വിമാനങ്ങളുടെ എണ്ണം 72 ആയി ഉയര്‍ത്തും. കമ്പനി മികച്ച മൂലധനം നേടിയിട്ടുണ്ടെന്നും കൂടുതല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാനുള്ള സാമ്പത്തിക സ്ഥിതിയുള്ളതിനാല്‍ വളര്‍ച്ച സുരക്ഷിതമാണെന്നും ആകാശ എയറിന്റെ സിഇഒ വിനയ് ദുബെ പറഞ്ഞിരുന്നു.