13 Oct 2022 1:50 AM GMT
ഏറ്റെടുക്കാന്‍ ആളില്ല; ഭദ്രാവതി സ്റ്റീല്‍ പ്ലാന്റിന്റെ വിൽപ്പന ഉപേക്ഷിച്ച് സര്‍ക്കാര്‍
MyFin Desk
Summary
ഡെല്‍ഹി:സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഭദ്രാവതി സ്റ്റീല്‍ പ്ലാന്റിന്റെ സ്വകാര്യവത്കരണം ഉപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്ലാന്റ് ഏറ്റെടുക്കാനുള്ള ലേലത്തില്‍ പങ്കാളിയായവരുടെ താല്‍പര്യക്കുറവു മൂലമാണ് സ്വകാര്യവത്കരണം ഉപേക്ഷിക്കുന്നത്. 2019 ജൂലൈയിലാണ് സര്‍ക്കാര്‍ കര്‍ണ്ണാടകയിലെ ഭദ്രാവതിയില്‍ സ്ഥിതി ചെയ്യുന്ന വിശ്വേശരയ്യ അയണ്‍ ആന്‍ഡ് സ്റ്റീല്‍ പ്ലാന്റിന്റെ സ്വകാര്യവത്കരണത്തിനുള്ള താല്‍പര്യം പത്രം ക്ഷണിച്ചത്. നിരവധിപ്പേര്‍ പ്ലാന്റ് ഏറ്റെടുക്കാനുള്ള താല്‍പര്യം ഡിപ്പാര്‍ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസെറ്റ് മാനേജ്മെന്റിനെ (ഡിഐപിഎഎം) അറിയിച്ചു. പക്ഷേ, ലേലത്തില്‍ പങ്കെടുത്തവര്‍ അടുത്തഘട്ട നടപടിക്രമങ്ങള്‍ക്ക് […]
ഡെല്‍ഹി:സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഭദ്രാവതി സ്റ്റീല്‍ പ്ലാന്റിന്റെ സ്വകാര്യവത്കരണം ഉപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്ലാന്റ് ഏറ്റെടുക്കാനുള്ള ലേലത്തില്‍ പങ്കാളിയായവരുടെ താല്‍പര്യക്കുറവു മൂലമാണ് സ്വകാര്യവത്കരണം ഉപേക്ഷിക്കുന്നത്. 2019 ജൂലൈയിലാണ് സര്‍ക്കാര്‍ കര്‍ണ്ണാടകയിലെ ഭദ്രാവതിയില്‍ സ്ഥിതി ചെയ്യുന്ന വിശ്വേശരയ്യ അയണ്‍ ആന്‍ഡ് സ്റ്റീല്‍ പ്ലാന്റിന്റെ സ്വകാര്യവത്കരണത്തിനുള്ള താല്‍പര്യം പത്രം ക്ഷണിച്ചത്.
നിരവധിപ്പേര്‍ പ്ലാന്റ് ഏറ്റെടുക്കാനുള്ള താല്‍പര്യം ഡിപ്പാര്‍ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസെറ്റ് മാനേജ്മെന്റിനെ (ഡിഐപിഎഎം) അറിയിച്ചു. പക്ഷേ, ലേലത്തില്‍ പങ്കെടുത്തവര്‍ അടുത്തഘട്ട നടപടിക്രമങ്ങള്‍ക്ക് താല്‍പര്യക്കുറവ് കാണിച്ചതുമൂലമാണ് നിലവിലെ ഇടപാടുകള്‍ അവസാനിപ്പിച്ച് സ്വാകാര്യവത്കരണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
ചുമതല ഏറ്റെടുക്കാനെത്തുന്നവരുടെ താല്‍പര്യക്കുറവു മൂലം സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന ഉപേക്ഷിക്കുന്നത് ആദ്യമായല്ല. മേയ് മാസത്തില്‍ ബിപിസിഎല്ലിന്റെ 53 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ആഗോള ഊര്‍ജ്ജ വിപണിയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ലേലത്തില്‍ പങ്കെടുത്തത് മൂന്നു കമ്പനികള്‍ മാത്രമായിരുന്നു. അടുത്ത ഘട്ട നടപടികളിലേക്ക് എത്തിയപ്പോഴേക്കും രണ്ടു കമ്പനികള്‍ ഇന്ധന വിലയിലെ വ്യക്തതക്കുറവ് തുടങ്ങിയ കാര്യങ്ങള്‍ മൂലം ലേലത്തില്‍ നിന്നും പിന്‍വാങ്ങി.
കഴിഞ്ഞ മാസം ഡിഐപിഎഎം സെന്‍ട്രല്‍ ഇലക്ട്രോണിക്സിന്റെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനുള്ള തീരുമാനവും പിന്‍വലിച്ചിരുന്നു. നന്ദല്‍ ഫിനാന്‍സ് ആന്‍ഡ് ലീസിംഗ് എന്ന കമ്പനിയായിരുന്നു ഓഹരികള്‍ ഏറ്റെടുക്കാനിരുന്നത്. എന്നാല്‍, മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതോടെ ഈ സ്വകാര്യവത്കരണവും സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു.