image

13 Jan 2023 11:54 AM IST

Stock Market Updates

ആഴ്ച്ചയവസാനത്തിലും നഷ്ടത്തില്‍ തുടങ്ങി വിപണി

MyFin Desk

Trading view
X



മുംബൈ: വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കലിനൊപ്പം റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടി ഓഹരികളിലെ ഇടിവ് എന്നിവ മൂലം ആഭ്യന്തര വിപണിയുടെ തുടക്കം നഷ്ടത്തില്‍. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്സ് 273.21 പോയിന്റ് താഴ്ന്ന് 59,684.82 ലും, നിഫ്റ്റി 69.75 പോയിന്റ് ഇടിഞ്ഞ് 17,788.45 ലുമെത്തി. രാവിലെ 11.38 ന് സെന്‍സെക്സ് 113.80 പോയിന്റ് ഇടിഞ്ഞ് 59,844.23 ലും, നിഫ്റ്റി 24.30 പോയിന്റ് താഴ്ന്ന് 17,833.90 ലുമാണ് വ്യാപാരം നടത്തുന്നത്.

എച്ച്സിഎല്‍ ടെക്നോളജീസ്, എല്‍ ആന്‍ഡ് ടി, ടെക് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, നെസ് ലേ, ടിസിഎസ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി എന്നീ ഓഹരികളെല്ലാം നഷ്ടത്തിലാണ്. എച്ച്സിഎല്‍ ടെക്നോളജീസ്, ഇന്‍ഫോസിസ് എന്നിവയുടെ മൂന്നാംപാദ ഫലങ്ങള്‍ ഇന്നലെ പുറത്തു വന്നിരുന്നു. ഇന്‍ഫോസിസ് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 13.4 ശതമാനം വര്‍ധനയാണ് അറ്റാദായത്തില്‍ രേഖപ്പെടുത്തിയത്. എച്ച്സിഎല്‍ ടെകിന്റെ കണ്‍സോളിഡേറ്റഡ് അറ്റ വരുമാനം 19 ശതമാനം ഉയര്‍ന്ന് 4,096 കോടി രൂപയുമായി. ടാറ്റ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അള്‍ട്രടെക് സിമെന്റ്, പവര്‍ഗ്രിഡ് എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ നിക്ഷേപം പിന്‍വലിക്കല്‍ തുടരുന്നതു മാത്രമാണ് വിപണിയെ പിടച്ചുലയ്ക്കുന്ന ഘടകമെന്നാണ് മേത്ത ഇക്വിറ്റീസ് റിസേര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് തപ്സെ അഭിപ്രായപ്പെടുന്നത്. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1,662.63 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.

മറ്റ് ഏഷ്യന്‍ വിപണികളായ സിയോള്‍, ഷാങ്ഹായ്, ഹോങ്കോംഗ് ന്നെിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍, ടോക്കിയോ വിപണി നഷ്ടത്തിലാണ്. അമേരിക്കന്‍ വിപണികള്‍ ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ സെന്‍സെക്സ് 147.47 പോയിന്റ് താഴ്ന്ന് 59,958.03 ലും, നിഫ്റ്റി 37.50 പോയിന്റ് ഇടിഞ്ഞ് 17,858.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.33 ശതമാനം താഴ്ന്ന് 83.74 ഡോളറായി.

ഇന്ത്യയിലെ പണപ്പെരുപ്പം ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.72 ശതമാനത്തിലേക്ക് താഴ്ന്നു. അതായത് തുടര്‍ച്ചയായ രണ്ട് മാസം ആര്‍ഡബിഐയുടെ ഉയര്‍ന്ന സഹന പരിധിക്ക് താഴെയായി. നവംബറിലെ ഫാക്ടറി ഉത്പാദനം 7.1 ശതമാനം എന്ന ആരോഗ്യകരമായ വളര്‍ച്ചയും നേടി.