image

6 Aug 2023 11:00 AM GMT

Politics

ജീവനക്കാരുടെ ഡിഎ 3% ഉയര്‍ത്താന്‍ കേന്ദ്രം തയാറെടുക്കുന്നു

MyFin Desk

ക്ഷാമബത്ത (ഡിഎ) മൂന്ന് ശതമാനം പോയിൻറ് വർധിപ്പിച്ച് നിലവിലുള്ള 42 ശതമാനത്തിൽ നിന്ന് 45 ശതമാനമായി ഉയർത്താൻ കേന്ദ്ര സർക്കാർ തയാറെടക്കുന്നതായി റിപ്പോര്‍ട്ട്. തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ലേബർ ബ്യൂറോ എല്ലാ മാസവും പുറത്തിറക്കുന്ന, വ്യവസായ തൊഴിലാളികൾക്കായുള്ള ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചികയുടെ (സിപിഐ-ഐഡബ്ല്യു) അടിസ്ഥാനത്തിലാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത നൽകുന്നത്.

"ജൂൺ 2023 ലെ സിപിഐ-ഐഡബ്ല്യു 2023 ജൂലൈ 31 ന് പുറത്തിറങ്ങി. ക്ഷാമബത്തയിൽ നാല് ശതമാനം പോയിന്റ് വർധനയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ ക്ഷാമബത്ത വർദ്ധന ഫലം കണ്ടു. മൂന്ന് ശതമാനത്തിൽ അൽപ്പം കൂടുതല്‍ വേണമെന്നാണ് സര്‍ക്കാര്‍ കണക്ക്. അതിനാൽ ഡിഎ മൂന്ന് ശതമാനം പോയിൻറ് വർധിപ്പിച്ച് 45 ശതമാനമാക്കാൻ സാധ്യതയുണ്ട്," ഓൾ ഇന്ത്യ റെയിൽവേമെൻ ഫെഡറേഷൻ ജനറൽ സെക്രട്ടറി ശിവ ഗോപാൽ മിശ്ര പറഞ്ഞു,

ധനമന്ത്രാലയത്തിന്റെ ചെലവ് വകുപ്പ് ഡിഎ വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശവും ഇത് സൃഷ്ടിക്കുന്ന ആഘാതം സംബന്ധിച്ച വിലയിരുത്തലും കേന്ദ്ര മന്ത്രിസഭയുടെ പരിഗണയ്ക്ക് വെക്കും. 2023 ജൂലൈ 1 മുതലുള്ള പ്രാബല്യത്തിലാണ് ഡിഎ വർദ്ധനവ് നടപ്പിലാക്കുക.

നിലവിൽ ഒരു കോടിയിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 42 ശതമാനം ക്ഷാമബത്തയാണ് ലഭിക്കുന്നത്. 2023 മാർച്ച് 24-നാണ് ഡിഎ അവസാനമായി പരിഷ്‌ക്കരിച്ചത്, ഇത് 2023 ജനുവരി 1 മുതലുള്ള കാലയളവിനാണ് നടപ്പാക്കിയത്. വിലക്കയറ്റത്തിന്‍റെ ആഘാതം നികത്താനാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ നൽകുന്നത്.

ഒരു നിശ്ചിത കാലയളവിൽ വർദ്ധിക്കുന്ന ജീവിതച്ചെലവ് സിപിഐ-ഐഡബ്ല്യു വ്യക്തമാക്കുന്നു. ഇതിന് ആനുപാതികമായി വര്‍ഷത്തില്‍ രണ്ട് തവണയാണ് അലവൻസ് പരിഷ്കരിക്കുന്നത്.