27 July 2022 3:57 AM IST
വിപണികള്‍ ഫെഡ് നിരക്കിനായി കാത്തിരിക്കുന്നു, ചാഞ്ചാട്ടം തുടര്‍ന്നേക്കാം
Suresh Varghese
Summary
ആഗോള വിപണികളെല്ലാം യുഎസ് ഫെഡ് നിരക്ക് വര്‍ധന എത്രയാണെന്ന് അറിയാനുള്ള ആകാംഷയിലാണ്. അതിനാല്‍ വളരെ ചടുലമായ നീക്കങ്ങളൊന്നും ആഭ്യന്തര വിപണിയില്‍ ഇന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഇന്ന് രാത്രിയോടെ മാത്രമേ ഫെഡ് നിരക്ക് ഇന്ത്യയില്‍ ലഭ്യമാകുകയുള്ളൂ. അതിനോടുള്ള വിപണിയുടെ പ്രതികരണം നാളെ മാത്രമേ അറിയാനാകൂ. യുഎസ്-ഏഷ്യന്‍ വിപണികൾ നിക്ഷേപകരെല്ലാം ഇന്ന് കാത്തിരിപ്പിന്റെ മൂഡിലാണ്. ജപ്പാനിലെ നിക്കി ഒഴികെയുള്ള മറ്റെല്ലാ പ്രമുഖ ഏഷ്യന്‍ വിപണികളിലും ഇന്നു രാവിലെ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.30ന് 0.11 ശതമാനം താഴ്ച്ചയിലാണ്. […]
ആഗോള വിപണികളെല്ലാം യുഎസ് ഫെഡ് നിരക്ക് വര്‍ധന എത്രയാണെന്ന് അറിയാനുള്ള ആകാംഷയിലാണ്. അതിനാല്‍ വളരെ ചടുലമായ നീക്കങ്ങളൊന്നും ആഭ്യന്തര വിപണിയില്‍ ഇന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഇന്ന് രാത്രിയോടെ മാത്രമേ ഫെഡ് നിരക്ക് ഇന്ത്യയില്‍ ലഭ്യമാകുകയുള്ളൂ. അതിനോടുള്ള വിപണിയുടെ പ്രതികരണം നാളെ മാത്രമേ അറിയാനാകൂ.
യുഎസ്-ഏഷ്യന്‍ വിപണികൾ
നിക്ഷേപകരെല്ലാം ഇന്ന് കാത്തിരിപ്പിന്റെ മൂഡിലാണ്. ജപ്പാനിലെ നിക്കി ഒഴികെയുള്ള മറ്റെല്ലാ പ്രമുഖ ഏഷ്യന്‍ വിപണികളിലും ഇന്നു രാവിലെ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.30ന് 0.11 ശതമാനം താഴ്ച്ചയിലാണ്.
അമേരിക്കന്‍ വിപണികളും ഇന്നലെ ക്ലോസ് ചെയ്തത് നഷ്ടത്തിലാണ്. അമേരിക്കയില്‍ ഇതുവരെ പുറത്തു വന്ന കോര്‍പ്പറേറ്റ് ഫലങ്ങള്‍ ഭൂരിപക്ഷവും വിപണികളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായിരുന്നു. എങ്കിലും ഇപ്പോഴത്തെ ഇടിവിന് കാരണം ഫെഡ് നിരക്കിനെ പറ്റിയുള്ള ആശങ്കയാണ്. അമേരിക്കന്‍ സമ്പദ് ഘടനയില്‍ നിന്ന് പുറത്തു വരുന്ന സൂചനകള്‍ സമ്മിശ്രമാണ്. ഇന്നലെ പുറത്തു വന്ന കണക്കുകള്‍ അനുസരിച്ച് മെയ് മാസത്തിലെ ഹൗസ് പ്രൈസ് ഇന്‍ഡക്‌സ് ഉയര്‍ന്നു നില്‍ക്കുകയാണ്. ഇതോടൊപ്പം, ജൂണ്‍ മാസത്തിലെ പുതിയ വീടുകളുടെ വില്‍പന കണക്കുകളിലും ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ ക്രൂഡ് ഓയില്‍ ഉപഭോഗം പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്നു. എനര്‍ജി ഇന്റഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്കുകള്‍ ഇന്ന് രാത്രിയോടെ ലഭ്യമാകും. ഇതോടെ ഉപഭോഗത്തിന്റെ കൃത്യമായ ചിത്രം ലഭിക്കും. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നത് അമേരിക്ക ഒരു മാന്ദ്യത്തലേക്ക് പോകുമോ എന്ന കാര്യത്തില്‍ ഇതുവരെയും കൃത്യമായ ഒരു വിലയിരുത്തല്‍ ആര്‍ക്കും നടത്താനായിട്ടില്ല എന്നാണ്. ഇപ്പോള്‍ പുറത്ത് വരുന്ന പല സൂചനകളും ഇത് തന്നെയാണ് കാണിക്കുന്നത്.
ക്രൂഡ് ഓയില്‍
ഏഷ്യന്‍ ക്രൂഡ് ഓയില്‍ വിപണിയില്‍ ഇന്ന് രാവിലെ എണ്ണവില നേരിയ വര്‍ധനവ് കാണിക്കുന്നു. ഇതിന് കാരണം അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തു വിട്ട കണക്കുകള്‍ അനുസരിച്ച് അവിടുത്തെ എണ്ണ ശേഖരം കുറഞ്ഞിരിക്കുന്നതാണ്. ഇത് ആഗോള ക്രൂഡ് വിപണിയെ സംബന്ധിച്ച് പോസിറ്റീവായ വാര്‍ത്തയാണ്. കൂടാതെ റഷ്യയുടെ യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം ഇതുവരെയും സാധാരണ നിലയില്‍ എത്തിയിട്ടില്ല. ഇതും ക്രൂഡ് വിപണിയ്ക്ക് അനുകൂലമാണ്.
കോവിഡ് നിയന്ത്രണങ്ങള്‍ അയയുന്നതിനാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ അനുസരിച്ച് ചൈനയിലെ വ്യവസായ സ്ഥാപനങ്ങള്‍ ജൂണ്‍ മാസത്തില്‍ ലാഭത്തിലേക്ക് തിരിച്ചുവരികയാണ്. ഇതും ക്രൂഡ് ഓയില്‍ വിപണിയ്ക്ക് ഊര്‍ജ്ജം പകരുന്ന ഘടകമാണ്.
വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റ അനുസരിച്ച്, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ ഓഹരി വില്‍പന വീണ്ടും ആരംഭിച്ചു. 1,548 കോടി രൂപ വിലയുള്ള ഓഹരികളാണ് അവര്‍ അറ്റവില്‍പന നടത്തിയത്. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 999 കോടി രൂപ വിലയുള്ള ഓഹരികളുടെ അറ്റ വാങ്ങലുകാരായി മാറി. ഫെഡ് നിരക്ക് വ്യക്തമാകും വരെ വിദേശ നിക്ഷേപകരുടെ വില്‍പന തുടര്‍ന്നേക്കാം. അതിനാല്‍ ഇന്നും വിപണിയില്‍ പോസിറ്റീവായ നീക്കങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
കമ്പനി ഫലങ്ങള്‍
ഇന്ന് പുറത്തു വരാനുള്ള സുപ്രധാന കമ്പനി ഫലങ്ങള്‍ മാരുതി, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ്, ബയോകോണ്‍, യൂണൈറ്റഡ് ബ്രൂവെറീസ്, എപിഎല്‍ അപ്പോളോ ട്യൂബ്‌സ്, ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസ്, സി ജി പവര്‍, ധാംപൂര്‍ ഷുഗേഴ്‌സ്, കൊറോമാന്‍ഡല്‍ ഇന്റര്‍നാഷണല്‍, ഡിക്‌സണ്‍ ടെക്‌നോളജീസ്, സിനോ പേയ്‌മെന്റ് ബാങ്ക്, ഗുജറാത്ത് ഫളൂറോ കെമിക്കല്‍സ്, ജെ കെ ലക്ഷ്മി സിമന്റ്, ജെഎസ്ഡബ്യു ഹോള്‍ഡിംഗ്‌സ്, നോവാര്‍ട്ടിസ് ഇന്ത്യ, എസ്കെഎഫ് ഇന്ത്യ, വി ഗാര്‍ഡ് എന്നിവയാണ്.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,658 രൂപ (ജൂലൈ 27)
ഒരു ഡോളറിന് 79.83 രൂപ (ജൂലൈ 27, 09.00 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 104.5 ഡോളര്‍ (ജൂലൈ 27, 9.00 am)
ഒരു ബിറ്റ് കൊയ്ന്റെ വില 21,131.63 ഡോളര്‍ (ജൂലൈ 27, 8.30 am, കോയിന്‍ മാര്‍ക്കറ്റ് ക്യാപ്)
പഠിക്കാം & സമ്പാദിക്കാം
Home
