image

5 April 2022 9:19 AM IST

Banking

സ്റ്റോക്ക് ബ്രോക്കര്‍മാരുടെ പവര്‍ ഓഫ് അറ്റോര്‍ണി മുതലെടുപ്പിന് പൂട്ടിട്ട് സെബി

MyFin Desk

SEBI
X

Summary

  ഡെല്‍ഹി : ഇടപാടുകാര്‍ നല്‍കുന്ന പവര്‍ ഓഫ് അറ്റോര്‍ണിയുടെ പിന്‍ബലത്തില്‍ സ്‌റ്റോക്ക് ബ്രോക്കര്‍മാര്‍ നടത്തുന്ന മുതലെടുപ്പുകള്‍ക്ക് കടിഞ്ഞാണിട്ട് സെബി. ഓഹരി കൈമാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതിന് പുതിയ രേഖ വേണമെന്ന് സെബി കഴിഞ്ഞ ദിവസം ഇറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. ഓഹരികള്‍ പണയം വയ്ക്കുന്നതിനും ഡീമാറ്റ് ഡെബിറ്റ് ആന്‍ഡ് പ്ലെഡ്ജ് ഇന്‍സ്ട്രക്ഷന്‍ (ഡിഡിപിഐ) ബാധകമായിരിക്കുമെന്നും സെബി വ്യക്തമാക്കി. നിക്ഷേപകരുടെ പവര്‍ ഓഫ് അറ്റോര്‍ണി ദുരുപയോഗം ഉള്‍പ്പടെയുള്ള ക്രമക്കേടുകള്‍ സ്റ്റോക്ക് ബ്രോക്കര്‍ കമ്പനികളില്‍ നിന്നും ഉണ്ടാകുന്നുവെന്ന ആരോപണം ശക്തമായതിന് […]


ഡെല്‍ഹി : ഇടപാടുകാര്‍ നല്‍കുന്ന പവര്‍ ഓഫ് അറ്റോര്‍ണിയുടെ പിന്‍ബലത്തില്‍ സ്‌റ്റോക്ക് ബ്രോക്കര്‍മാര്‍ നടത്തുന്ന മുതലെടുപ്പുകള്‍ക്ക് കടിഞ്ഞാണിട്ട് സെബി. ഓഹരി കൈമാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതിന് പുതിയ രേഖ വേണമെന്ന് സെബി കഴിഞ്ഞ ദിവസം ഇറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. ഓഹരികള്‍ പണയം വയ്ക്കുന്നതിനും ഡീമാറ്റ് ഡെബിറ്റ് ആന്‍ഡ് പ്ലെഡ്ജ് ഇന്‍സ്ട്രക്ഷന്‍ (ഡിഡിപിഐ) ബാധകമായിരിക്കുമെന്നും സെബി വ്യക്തമാക്കി. നിക്ഷേപകരുടെ പവര്‍ ഓഫ് അറ്റോര്‍ണി ദുരുപയോഗം ഉള്‍പ്പടെയുള്ള ക്രമക്കേടുകള്‍ സ്റ്റോക്ക് ബ്രോക്കര്‍ കമ്പനികളില്‍ നിന്നും ഉണ്ടാകുന്നുവെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് നീക്കം. ജൂലൈ ഒന്നു മുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.
ഡിഡിപിഐ പ്രകാരം, ഇടപാടുകാര്‍ക്ക് സ്റ്റോക്ക് ബ്രോക്കര്‍ക്കും ഡിപ്പോസിറ്ററി പങ്കാളിയ്ക്കും ഗുണഭോക്താവിന്റെ ഉടമസ്ഥാവകാശ അക്കൗണ്ട് ഉപയോഗിക്കാനുള്ള അധികാരം നല്‍കാം. അവര്‍ നടപ്പാക്കുന്ന ഇടപാടുകള്‍ പൂര്‍ത്തിയാക്കുക എന്ന പരിമിതമായ ഉദ്ദേശത്തോടെ മാത്രമാണ് ഇത്തരത്തിലുള്ള അധികാരം നല്‍കുന്നതെന്നും സെബി ഇറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നു. രണ്ട് ആവശ്യങ്ങള്‍ക്ക് മാത്രമായിരിക്കും ഡിഡിപിഐ പ്രയോജനപ്പെടുക.
ഉപഭോക്താവിന്റെ ഗുണഭോക്തൃ അക്കൗണ്ടിലുള്ള സെക്യൂരിറ്റികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട ഡെലിവറികളിലേക്കോ അത്തരം ഒരു ക്ലയന്റ് നടത്തുന്ന ട്രേഡുകളില്‍ നിന്ന് ഉണ്ടാകുന്ന സെറ്റില്‍മെന്റിന് വേണ്ടിയോ കൈമാറ്റം ചെയ്യുന്നതിനാണ് ഒരെണ്ണം. അക്കൗണ്ട് ഉടമയുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി ട്രേഡിംഗ് അംഗം (TM) / ക്ലിയറിംഗ് അംഗം (CM) എന്നിവര്‍ക്ക്് സെക്യൂരിറ്റികള്‍ പണയം വയ്ക്കാന്‍ അനുമതി നല്‍കുന്നതാണ് രണ്ടാമത്തേത്.
ഇടപാടുകാരുടെ ഫണ്ട് ദുരുപയോഗം ചെയ്തതിന് 30 സ്റ്റോക്ക് ബ്രോക്കര്‍ കമ്പനികളെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) പുറത്താക്കിയെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കമ്പനികള്‍ നടത്തിയ ക്രമക്കേടുകളാണ് നീക്കത്തിന് പിന്നില്‍. മോഡെക്സ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസ്, കാര്‍വി സ്റ്റോക്ക് ബ്രോക്കിംഗ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികളെയാണ് പുറത്താക്കിയത്.
എന്‍എസ്ഇ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബ്രോക്കര്‍മാര്‍ കൃത്യമായി പാലിക്കാതിരുന്ന പശ്ചാത്തലത്തില്‍, 2017 ജൂലൈയ്ക്കും 2022 മാര്‍ച്ചിനും ഇടയിലാണ് എക്സ്ചേഞ്ച് ഇത്രയധികം കമ്പനികളെ പുറത്താക്കിയത്. എന്‍എസ്ഇയില്‍ ഇവര്‍ക്കുണ്ടായിരുന്ന അംഗത്വം പൂര്‍ണമായും റദ്ദാക്കി. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് 400-ലധികം സ്റ്റോക്ക് ബ്രോക്കര്‍മാര്‍ക്കെതിരെ എന്‍എസ്ഇ പിഴ ചുമത്തുകയും 700-ലധികം സ്റ്റോക്ക് ബ്രോക്കര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.