13 Nov 2024 4:15 PM IST
ഏലം വിലയിൽ കുതിപ്പ്, കിലോയ്ക്ക് 2600 കടന്നു
ഹൈറേഞ്ചിലെ നല്ലൊരു വിഭാഗം കര്‍ഷകരുടെയും പ്രധാന വരുമാന മാര്‍ഗമാണ് ഏലം കൃഷി. ഇത്തവണത്തെ വരൾച്ചയും പിന്നീടുവന്ന കാലവർഷവും 60 ശതമാനത്തോളം ഏലച്ചെടികൾ നശിച്ചിരുന്നു. 16,220 ഹെക്ടർ പ്രദേശത്തെ കൃഷിക്ക് 100 കോടിയിലധികം നഷ്ടം സംഭവിച്ചിട്ടുണ്ട്. അവശേഷിച്ചിരുന്ന ചെടികളിലെ ഉൽപന്നമാണിപ്പോൾ കമ്പോളങ്ങളിൽ എത്തുന്നത്.
ഇപ്പോഴിതാ ഹൈറേഞ്ചിലെ കർഷകർക്ക് പ്രതീക്ഷ നൽകി എലയ്ക്ക വിലയിൽ വർധന ഉണ്ടായിരിക്കുകയാണ്. ഇന്നലെ നടന്ന സ്‌പൈസസ് ബോർഡിന്റെ ഇ- ലേലത്തിൽ ശരാശരി വില 2660 രൂപയിലെത്തി. രണ്ടാഴ്ചക്കിടെ 200 രൂപയുടെ വർധനയാണ് ഉണ്ടായത്. ഹൈറേഞ്ചിലെ കമ്പോളത്തിൽ 2500നും 2550നുമിടയിൽ വില ലഭിക്കുന്നുണ്ട്.
ഇന്നലെ രാവിലെ നടന്ന ശാന്തൻപാറ സിപിഎ ഏജൻസിയുടെ ലേലത്തിൽ ഉയർന്ന വില 2806 ഉം ശരാശരി 2579.24 രൂപയുമാണ്. 134 ലോട്ടുകളിലായി പതിഞ്ഞ 28,605 കിലോ ഏലക്കയിൽ 28,085 കിലോയും വിറ്റുപോയി. ഉച്ചകഴിഞ്ഞ് നടന്ന വണ്ടൻമേട് മാസ് എന്റർപ്രൈസസിന്റെ ലേലത്തിൽ ഉയർന്ന വില 3148 രുപയും ശരാശരി 2660.82 ആണ്. 315 ലോട്ടുകളിലായി വിൽപ്പനയ്‌ക്കെത്തിയ 96,026 കിലോ ഏലക്കയിൽ 95,543 കിലോയും വിറ്റുപോയി. ഏപ്രിൽ അവസാനത്തോടെയാണ് വില 2000 കടന്നത്. പിന്നീട് ഇടിവുണ്ടായിട്ടില്ല. പച്ച ഏലക്കാവില 480 മുതൽ 500 രൂപ വരെയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
