5 May 2025 5:07 PM IST
സീസൺ മുന്നിൽ കണ്ട് വൻകിട സ്‌റ്റോക്കിസ്‌റ്റുകൾ ഏലക്ക വിറ്റുമാറാൻ ഉത്സാഹിച്ചു. ഇന്ന് രണ്ട് ലേലങ്ങളിലായി ഏകദേശം 1,20,000 കിലോഗ്രാം ചരക്ക് വിൽപ്പനയ്‌ക്ക് എത്തി. കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും രംഗത്തുണ്ടായത് ഒരു പരിധി വരെ വില തകർച്ചയെ തടയാൻ ഉപകരിച്ചു. കാലാവസ്ഥ മാറ്റം കണക്കിലെടുത്താൽ ജൂൺ രണ്ടാം പകുതിയിൽ ഹൈറേഞ്ചിലെ ചില ഭാഗങ്ങളിൽ വിളവെടുപ്പ് ആരംഭിക്കാനാവുമെന്ന് കർഷകർ. സീസൺ അടുത്ത് മുൻ നിർത്തി വാങ്ങലുകാർ നിരക്ക് ഉയർത്തി ഏലക്ക സംഭരിക്കാൻ തയ്യാറായില്ല. വിദേശ വിപണിയിൽ പ്രീയമേറിയ വലിപ്പം കൂടിയിനങ്ങൾ കിലോ 2917 രൂപയിലും ശരാശരി ഇനങ്ങൾ 2191 രൂപയിലും കൈമാറി.
സംസ്ഥാനത്തിൻെറ പല ഭാഗങ്ങളിലും മഴ ലഭ്യമായത് പകൽ താപനിലയിൽ മാറ്റം സൃഷ്‌ടിച്ചെങ്കിലും റബർ ടാപ്പിങ് സീസണിനായി ജൂൺ വരെ കാത്തിരിക്കണം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കണക്കിലെടുത്താൽ മെയ് രണ്ടാം പകുതിയിലും തുടർ മഴയ്‌ക്ക് സാധ്യത. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ കിലോ 196 രൂപയായി താഴ്‌ന്നു. ടയർ വ്യവസായികൾ വിദേശത്തെ തളർച്ച മറയാക്കിയാണ് ആഭ്യന്തര വില കുറച്ചത്. മുഖ്യ ഉൽപാദന രാജ്യമായ തായ്‌ലാൻറ്റിൽ കാലാവസ്ഥ ടാപ്പിങിന് അനുകൂലമെങ്കിലും വെട്ട് പുനരാരംഭിക്കൽ ഒരു മാസത്തേയ്‌ക്ക് നീട്ടാൻ കൃഷി വകുപ്പ് കർഷകരോട് അഭ്യർത്ഥിച്ചു.
ഇന്നത്തെ കമ്പോള നിലവാരം