17 March 2026 3:15 PM IST
Summary
ശക്തമായ യുഎസ് ഡോളറും ഉയര്‍ന്ന പലിശനിരക്ക് തുടരുമെന്ന ഫെഡറല്‍ റിസര്‍വ് സൂചനകളുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. പലിശ നല്‍കാത്ത ആസ്തി എന്ന നിലയില്‍, സ്വര്‍ണത്തേക്കാള്‍ മറ്റ് നിക്ഷേപ മാര്‍ഗങ്ങളെ നിക്ഷേപകര്‍ ആശ്രയിക്കുന്നു
ഇറാന് സംഘര്‍ഷം സൃഷ്ടിച്ച അനിശ്ചിതത്വത്തില്‍ താരമായത് സ്വര്‍ണവും ഡോളറും ഒന്നുമല്ല. ഇത്തവണ യുദ്ധകാലത്തെ തിരക്കഥ മാറി. നിക്ഷേപകര്‍ ഇത്തവണ സ്വീകരിച്ചത് വ്യത്യസ്തമായ പാതയാണ്. സുരക്ഷിത നിക്ഷേപമായി കരുതപ്പെടുന്ന സ്വര്‍ണവും ബോണ്ടുകളും കിതച്ചപ്പോള്‍, ബിറ്റ്കോയിന് അപ്രതീക്ഷിത കുതിപ്പ് നടത്തി. സംഘര്‍ഷം ആരംഭിച്ചത് മുതല്‍ 12 ശതമാനത്തിലധികം വര്‍ദ്ധനവോടെ 74,500 ഡോളര്‍ എന്ന ആറ് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ബിറ്റ്കോയിന് എത്തി.
പാരമ്പര്യമായി പ്രതിസന്ധി ഘട്ടങ്ങളില്‍ നിക്ഷേപകരുടെ അഭയസ്ഥാനമായിരുന്ന സ്വര്‍ണം ഈ മാസം 5 ശതമാനത്തോളമാണ് ഇടിവ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇതേ കാലയളവില്‍ ഡിജിറ്റല്‍ ആസ്തികള്‍ വന്‍ നേട്ടമുണ്ടാക്കി. ബിറ്റ്കോയിന് പുറമെ ഈതര്‍ 10 ശതമാനവും, സോളാന, എക്സ്ആര്‍പി എന്നിവ 89 ശതമാനം വരെയും ഉയര്‍ന്നു. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം പുനരാരംഭിക്കുമെന്ന പ്രതീക്ഷകളും എണ്ണവിലയിലെ ഇടിവും വിപണിയിലെ ഭയം കുറച്ചതോടെ നിക്ഷേപകര്‍ റിസ്ക് എടുക്കാന്‍ വീണ്ടും തയ്യാറായതാണ് ഈ മാറ്റത്തിന് പിന്നില്‍.
ഇത് കേവലം ചെറുകിട നിക്ഷേപകരുടെ ആവേശം മാത്രമല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. യുഎസ് ആസ്ഥാനമായുള്ള സ്പോട്ട് ബിറ്റ്കോയിന് ഇടിഎഫുകളിലേക്ക് കഴിഞ്ഞ ആഴ്ച മാത്രം 763 മില്യണ്‍ ഡോളറിന്റെ നിക്ഷേപമെത്തി. മാര്‍ച്ചിലെ മൊത്തം നിക്ഷേപം 1.3 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. ഐഷെയേഴ്സ്, ഫിഡിലിറ്റി തുടങ്ങിയ വമ്പന്‍ ഫണ്ടുകള്‍ ബിറ്റ്കോയിനില് തുടര്‍ച്ചയായി താല്പര്യം പ്രകടിപ്പിക്കുന്നത് ക്രിപ്റ്റോ വിപണിയിലേക്ക് സ്ഥാപന നിക്ഷേപം ശക്തമായി തിരിച്ചുവരുന്നതിന്റെ സൂചനയാണ്.
ശക്തമായ യുഎസ് ഡോളറും ഉയര്‍ന്ന പലിശനിരക്ക് തുടരുമെന്ന ഫെഡറല്‍ റിസര്‍വ് സൂചനകളുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. പലിശ നല്‍കാത്ത ആസ്തി എന്ന നിലയില്‍, സ്വര്‍ണത്തേക്കാള്‍ മറ്റ് നിക്ഷേപ മാര്‍ഗങ്ങളെ നിക്ഷേപകര്‍ ആശ്രയിച്ചു. പണപ്പെരുപ്പ ആശങ്കകള്‍ നിലനില്ക്കുന്നതും സ്വര്‍ണത്തിന്റെ കുതിപ്പിന് തടസ്സമായി. ഇതിനാല്‍ തന്നെ ചരിത്രപരമായ നേട്ടം ആവര്‍ത്തിക്കാന്‍ ഇത്തവണ സ്വര്‍ണത്തിന് കഴിഞ്ഞില്ല.
നിലവിലെ മികച്ച പ്രകടനം ബിറ്റ്കോയിനെ ഒരു 'സേഫ് ഹെവന്‍' ആസ്തിയായി മാറ്റുന്നുണ്ടോ എന്നതില്‍ വിദഗ്ധര്‍ക്കിടയില്‍ ഇപ്പോഴും ഭിന്നാഭിപ്രായമുണ്ട്. സ്വര്‍ണത്തെപ്പോലെ കേന്ദ്ര ബാങ്കുകളുടെ പിന്തുണയോ റിസര്‍വ് ആസ്തി എന്ന പദവിയോ ബിറ്റ്കോയിനില്ല. എങ്കിലും, ആഗോള പ്രതിസന്ധികളിലും ആകർഷകമായ നിക്ഷേപമായി ബിറ്റ്കോയിന് മാറിക്കഴിഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
