image

22 Dec 2022 2:44 AM GMT

Stock Market Updates

ആശങ്കകൾക്കിടയിലും മാന്ദ്യത്തിലേക്ക് തെന്നി വീഴാതെ ആഗോള സമ്പദ് വ്യവസ്ഥകൾ

Mohan Kakanadan

share market
X

Summary

  • രാവിലെ 8.00-മണിക്ക് സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 104.00 പോയിന്റ് ഉയർന്ന് വ്യാപാരം നടത്തുന്നത് ആഭ്യന്തര വിപണിയിൽ ഒരു ഗാപ് അപ് തുടക്കത്തിനുള്ള സാധ്യത തുറക്കുന്നു.
  • നിക്ഷേപത്തിനൊരുങ്ങുന്നവർ നല്ല കമ്പനികളുടെ ഓഹരികൾ താഴ്ചയിൽ വാങ്ങിക്കൂട്ടുക എന്ന ഉപദേശമാണ് പൊതുവെ വിദഗ്‌ധർ നൽകുന്നത്.


കൊച്ചി: വിലക്കയറ്റം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ പണപ്പെരുപ്പം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പറഞ്ഞു, സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതിവീഴാതെ മഹാമാരിയുടെ തടസ്സങ്ങളിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ കരകയറ്റുന്നതിനുള്ള ലക്ഷ്യത്തിലെത്തിയതായി അവർ ആശ്വസിച്ചു. ഇതിനിടയിൽ, വ്യവസായ സംഘടനയായ ഫിക്കി (FICCI) യുടെ പുതുതായി നിയമിതനായ പ്രസിഡന്റ് സുബ്രകാന്ത് പാണ്ഡ ചൈനയിൽ വീണ്ടും മറ്റൊരു കോവിഡ്-19 പൊട്ടിത്തെറിയുണ്ടാവുന്നതിനെക്കുറിച്ച് ഇന്ത്യ ആശങ്കാകുലരാവേണ്ടതില്ലെന്നു ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. മറ്റൊരു മീറ്റിങ്ങിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7 ശതമാനത്തിലധികം വളർച്ച കൈവരിക്കുമെന്ന് നിതി ആയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗരിയ ഇന്നലെ പറഞ്ഞു.

ഇന്ത്യൻ സാമ്പത്തിക മേഖല പ്രതിരോധശേഷിയുള്ളതും മെച്ചപ്പെട്ട നിലയിലുള്ളതുമായി തുടരുന്നുവെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസും അഭിപ്രായപ്പെട്ടു. ഈ മാസമാദ്യം പ്രധാന വായ്പാ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തുന്നതിനായി എംപിസിയിലെ മറ്റ് നാല് അംഗങ്ങൾക്കൊപ്പം വോട്ട് ചെയ്യുന്നതിനിടയിൽ, പണനയ നടപടിയിലെ താൽക്കാലിക വിരാമം വലിയ പിശകായിരിക്കുമെന്ന് ഗവർണർ അഭിപ്രായപ്പെട്ടതായുള്ള മിനിറ്റ്സുകളും ഇന്നലെ പുറത്തായി.

ഇങ്ങനെ ഒട്ടനവധി അനുകൂല പ്രസ്താവനകൾക്കിടയിലാണ് വർഷത്തിന്റെ അവസാന ദിനങ്ങൾ. ആഗോള വിപണിയാകട്ടെ സ്ഥിരത കൈവരിക്കാനാകാതെ ഓരോ ദിവസവും ഉയർന്നും താഴ്ന്നും നീങ്ങുന്നു. ഇന്നലെ ഇന്ത്യൻ വിപണികൾ ഇടിഞ്ഞെങ്കിലും എല്ലാ ആഗോള വിപണികളും പച്ചയിലായിരുന്നു. നിക്ഷേപത്തിനൊരുങ്ങുന്നവർ നല്ല കമ്പനികളുടെ ഓഹരികൾ താഴ്ചയിൽ വാങ്ങിക്കൂട്ടുക എന്ന ഉപദേശമാണ് പൊതുവെ വിദഗ്‌ധർ നൽകുന്നത്.

ഇന്നലെ സെന്‍സെക്‌സ് 635.05 പോയിന്റ് താഴ്ന്നു 61,067.24ലും നിഫ്റ്റി 186.20 പോയിന്റ് താഴ്ന്നു 18,199.10 ലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി 741.55 പോയിന്റ് താഴ്ന്ന് 42617.95 ൽ അവസാനിച്ചു.

രാവിലെ 8.00-മണിക്ക് സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 104.00 പോയിന്റ് ഉയർന്ന് വ്യാപാരം നടത്തുന്നത് ആഭ്യന്തര വിപണിയിൽ ഒരു ഗാപ് അപ് തുടക്കത്തിനുള്ള സാധ്യത തുറക്കുന്നു.

കേരള ലിസ്റ്റഡ് കമ്പനികൾ

കേരള കെമിക്കൽസ് ഇന്ന് 52 ആഴ്ച ഉയരത്തിൽ 785-രൂപയിൽ എത്തി. കേരളം ആസ്ഥാനമായുള്ള മറ്റ്‌ കമ്പനികളിൽ ആസ്റ്റർ ഡി എമ്മും, ഫാക്റ്റും, എച് എം ടീയും, കിംസും, മണപ്പുറവും ലാഭത്തിൽ അവസാനിച്ചു; എന്നാൽ, കൊച്ചിൻ ഷിപ് യാഡും, സിഎസ്‌ബി ബാങ്കും, ധനലക്ഷ്മി ബാങ്കും, ഫെഡറൽ ബാങ്കും, ജിയിജിത്തും, ജ്യോതി ലാബും, ഹാരിസൺ മലയാളവും, കിറ്റെക്‌സും, വി ഗാർഡും, മുത്തൂറ്റ് ക്യാപിറ്റലും, മുത്തൂറ്റ് ഫൈനാൻസും, സൗത്ത് ഇന്ത്യൻ ബാങ്കും, വണ്ടർ ലയും ചുവപ്പിലേക്ക് വീണിട്ടുണ്ട്. റീയൽട്ടി കമ്പനികളായ ശോഭയും പി എൻ സി ഇൻഫ്രയും പുറവങ്കരയും ഇന്നലെ നഷ്ടത്തിൽ അവസാനിച്ചു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇയിൽ ലഭ്യമായ താൽക്കാലിക കണക്കുകൾ പ്രകാരം ഇന്നലെ (ഡിസംബർ 21) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,757.37 കോടി രൂപയ്ക്ക് ഓഹരികൾ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -1,119.11 കോടി രൂപയ്ക്ക് അധികം വിറ്റു.

വിദഗ്ധാഭിപ്രായം

തൻല പ്ലാറ്റ്‌ഫോം (Tanla Platform; ഓഹരിവില 728.60 രൂപ) 40% മാർക്കറ്റ് ഷെയറോടെ ഇന്ത്യയിലെ ഏറ്റവും വലിയ കമ്മ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമാണ് (CPaaS). അതിന്റെ കടം-ഇക്വിറ്റി (debt/equity) അനുപാതം 0.03x ആണ്. FY23–25E കാലയളവിൽ കമ്പനിയുടെ വരുമാനം 21 ശതമാനം CAGR-ൽ വളരുമെന്നാണ് പ്രതീക്ഷ. അതിനാൽ, ടാർഗെറ്റ് വിലയായ 19x FY25E-ൽ തൻലയെ വിലമതിക്കുന്നു. കമ്പനിയുടെ ഓഹരി വില 12-മാസ കാലയളവിൽ 23 ശതമാനം വർധിച്ചു 920-രൂപയിലെത്തുമെന്നു കണക്കാക്കുന്നതിനാൽ വാങ്ങാം എന്നാണ് തങ്ങളുടെ അഭിപ്രായം എന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് പറയുന്നൂ.

നവിൻ ഫ്ലൂറിൻ (Navin Fluorine; ഓഹരിവില 4248.95 രൂപ) ആഗോള ഡിമാൻഡ് മാന്ദ്യം മൂലം 12-13 ശതമാനം കുറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ വീക്ഷണത്തിൽ, ഈ തിരുത്തൽ സ്റ്റോക്ക് വാങ്ങാനുള്ള അവസരം നൽകുന്നു, മിഡ്-ക്യാപ് സ്‌പെഷ്യാലിറ്റി കെമിക്കൽ കമ്പനികളുടെ സ്‌പെയ്‌സിൽ നവിൻ ഫ്ലൂറിൻ ഞങ്ങളുടെ ഏറ്റവും മികച്ച ഒരു സ്റ്റോക്കാണെന്നു ജെ എം ഫിനാൻഷ്യൽ റിസേർച് പറയുന്നൂ.

ലോക വിപണി

ഇന്ന് ഏഷ്യൻ വിപണികളിൽ ഹോങ്കോങ് ഹാങ്‌സെങ് (464.84), ചൈന ഷാങ്ഹായ് (23.50), സൗത്ത് കൊറിയൻ കോസ്‌പി (17.91), തായ്‌വാൻ (179.46) ജപ്പാൻ നിക്കേ (112.95), ജക്കാർത്ത കോമ്പസിറ്റ് (1.03) എന്നിവയെല്ലാം ഉയർന്നാണ് തുടക്കം.

ബുധനാഴ്ച അമേരിക്കൻ വിപണിയിൽ ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് (526.74), എസ് ആൻഡ് പി 500 (56.82), നസ്‌ഡേക് കോമ്പസിറ്റ് (162.26) എന്നിവയെല്ലാം ഉയർന്നു.

യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (213.16), പാരീസ് യുറോനെക്സ്റ്റ് (129.81), ലണ്ടൻ ഫുട്‍സീ (126.70) എന്നിവയെല്ലാം നേട്ടത്തിൽ അവസാനിച്ചു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ജസ്റ്റ് ഡയലിന്റെ (ഓഹരി വില 590.65 രൂപ) പ്രൊമോട്ടർ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ബുധനാഴ്ച കമ്പനിയുടെ 2 ശതമാനം, അതായത് 16,86,119 ഓഹരികൾ, 101 കോടി രൂപയ്ക്ക് വിറ്റു. റിലയൻസ് ഇൻഡസ്‌ട്രീസിന്റെ (ഓഹരി വില 2584.50 രൂപ) അനുബന്ധ സ്ഥാപനമാണ് റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ്.

വാഹന ഘടകങ്ങളുടെ നിർമ്മാതാക്കളായ യുനോ മിൻഡ ലിമിറ്റഡ് (ഓഹരി വില 540.05 രൂപ) ഇന്ത്യയിൽ വീൽ സ്പീഡ് സെൻസറുകളുടെ രൂപകൽപ്പന, വികസനം, നിർമ്മാണം, വിപണനം എന്നിവയ്ക്കായി ദക്ഷിണ കൊറിയയിലെ അസെന്റക് കോ ലിമിറ്റഡുമായി സാങ്കേതിക ലൈസൻസ് കരാറിൽ ഏർപ്പെട്ടതായി ബുധനാഴ്ച അറിയിച്ചു.

ഐടിസി ലിമിറ്റഡ് (ഓഹരി വില 335.15 രൂപ) പുതിയ പാൽ ബിസ്‌ക്കറ്റ് 'സൂപ്പർമിൽക്ക്' പുറത്തിറക്കുന്നു. നാടൻ ഇനം പശുക്കളിൽ നിന്ന് ലഭിക്കുന്ന പാൽ ഉപയോഗിച്ചായിരിക്കും സൺഫീസ്റ്റ് ഈ വിഭാഗത്തിലേക്ക് തന്ത്രപരമായി കടക്കുന്നത്.

റെസല്യൂഷൻ പ്രക്രിയയുടെ ഭാഗമായി നടത്തിയ ആദ്യഘട്ട ലേലത്തിൽ അഹമ്മദാബാദ് ആസ്ഥാനമായുള്ള ടോറന്റ് ഫാർമയുടെ (ഓഹരി വില 1583.00 രൂപ) ഗ്രൂപ്പ് കടക്കെണിയിലായ റിലയൻസ് ക്യാപിറ്റലിന്റെ ഏറ്റവും ഉയർന്ന ലേലക്കാരനായി. അനിൽ അംബാനി ഗ്രൂപ്പ് സ്ഥാപിച്ച എൻബിഎഫ്‌സി സ്ഥാപനം ഏറ്റെടുക്കുന്നതിന് 8,640 കോടി രൂപയുടെ ബിഡ് ആണ് ടോറന്റ് സമർപ്പിച്ചിട്ടുള്ളത്.

ഇന്ത്യയിലെ ആദ്യത്തെ ലിസ്റ്റഡ് പവർ സെക്‌ടർ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് (ഇൻവിറ്റ്) ഇന്ത്യ ഗ്രിഡ് ട്രസ്റ്റും (ഓഹരി വില 137.63 രൂപ) ജി ആർ ഇൻഫ്രാപ്രോജക്‌ട്‌സും (ഓഹരി വില 1158.55 രൂപ) 5,000 കോടി രൂപയുടെ പവർ ട്രാൻസ്മിഷൻ പദ്ധതികൾക്കായി കൈകോർത്തു. അന്തർസംസ്ഥാന ട്രാൻസ്മിഷൻ സിസ്റ്റത്തിന്റെ ഭാഗമായ ഈ പദ്ധതിയിൽ രാജ്ഗഡിലെ 400/220kV സബ്‌സ്റ്റേഷനും മധ്യപ്രദേശിലെ 400kV ഇരട്ട സർക്യൂട്ട് ലൈനും ഉൾപ്പെടുന്നു.

ബ്രിവറസെറ്റം ഗുളികകളുടെ ജനറിക് പതിപ്പിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്ന് അനുമതി ലഭിച്ചതായി ലുപിൻ ലിമിറ്റഡ് (ഓഹരി വില 751.35 രൂപ) അറിയിച്ചു. ബ്രിവറസെറ്റം ടാബ്‌ലെറ്റുകൾക്ക് യുഎസിൽ $420 മില്യൺന്റെ വാർഷിക വിൽപ്പനയുണ്ട്.

ഐഎൽ ആൻഡ് എഫ്എസ് (ഓഹരി വില 14.70 രൂപ) 979 കോടി രൂപയുടെ എന്റർപ്രൈസ് മൂല്യത്തിൽ ഹസാരിബാഗ് റാഞ്ചി എക്‌സ്‌പ്രസ് വേയും തിരുവനന്തപുരം റോഡ് ഡെവലപ്‌മെന്റ് കമ്പനിയും റോഡ്സ്റ്റാർ ഇൻഫ്രാ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റിന് കൈമാറി. 2022 സെപ്തംബർ വരെ 56,943 കോടി രൂപയുടെ കടം പരിഹരിച്ചതായി കമ്പനി കഴിഞ്ഞ ആഴ്ച നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനെ അറിയിച്ചിരുന്നു.

ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് (ഓഹരി വില 440.40 രൂപ) പ്രമേഹ രോഗികൾക്കായി ഇന്ത്യയിൽ പിയോഗ്ലിറ്റാസോൺ, മെറ്റ്‌ഫോർമിൻ എന്നിവയ്‌ക്കൊപ്പം ട്രിപ്പിൾ ഫിക്‌സഡ് ഡോസ് കോമ്പിനേഷൻ ടെനെലിഗ്ലിപ്റ്റിൻ അവതരിപ്പിച്ചതായി ബുധനാഴ്ച അറിയിച്ചു. 11,877 കോടി രൂപയാണ് ഓറൽ ഡയബറ്റിക് മരുന്നുകളുടെ ഇന്ത്യയിലെ വിപണി.

കൽപതരു പവർ ട്രാൻസ്മിഷൻ (ഓഹരി വില 527.25 രൂപ) ജെഎംസി പ്രോജക്ട്സ് (ഓഹരി വില 133.00 രൂപ) ലയനം നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ അംഗീകരിച്ചു. അതോടെ ഇത് രാജ്യത്തെ ഏറ്റവും വലിയ ലിസ്റ്റഡ് എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ കമ്പനികളിലൊന്നായി മാറും.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,960 രൂപ (-35 രൂപ)

യുഎസ് ഡോളർ = 82.80 രൂപ (+10 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 80.85 ഡോളർ (+1.08 %)

ബിറ്റ് കോയിൻ = 14,35,001 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.24% ശതമാനം താഴ്ന്നു 103.65 ആയി.

ഐപിഒ

കെ ഫിൻ ടെക്‌നോളജീസിന്റെ പ്രാരംഭ പബ്ലിക് ഓഫർ അവസാന ദിവസം 2.59 തവണ സബ്‌സ്‌ക്രൈബു ചെയ്‌തു. എൻഎസ്ഇ ഡാറ്റ പ്രകാരം ഓഫറിലെ 2,37,75,215 ഓഹരികൾക്കെതിരെ 6,14,67,520 ഓഹരികൾക്കാണ് ബിഡ് ലഭിച്ചത്.

ഇലക്‌ട്രോണിക്‌സ് മാനുഫാക്‌ചറിംഗ് സേവന കമ്പനിയായ എലിൻ ഇലക്ട്രോണിക്‌സിന്റെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് രണ്ടാം ദിവസം 95 ശതമാനം വരിക്കാരായി. എൻഎസ്ഇ ഡാറ്റ പ്രകാരം, ഓഫറിൽ 1,42,09,386 ഓഹരികൾക്കെതിരെ 1,34,54,580 ഓഹരികൾക്കായി ബിഡുകൾ ലഭിച്ചു. ഒരു ഓഹരിക്ക് 234-247 രൂപയാണ് വില. ഐ പി ഓ ഇന്ന് അവസാനിക്കും.