3 March 2026 4:38 PM IST
ഈ ആഴ്ച ഓഹരി വിപണിയിൽ വരാനിരിക്കുന്ന പ്രധാന മാറ്റങ്ങൾ. (Major changes expected in the stock market this week.)
Summary
ഇറാൻ യുദ്ധം 4 ആഴ്ച നീളുമെന്ന് ട്രംപ്; ക്രൂഡ് ഓയിൽ വില കുതിക്കുന്നു. നിഫ്റ്റിയും സെൻസെക്സും നിർണ്ണായക സപ്പോർട്ട് ലെവലുകളിൽ. ഓയിൽ, ഓട്ടോ, ടൂറിസം ഓഹരികളിൽ ചലനം പ്രതീക്ഷിക്കാം.
വെസ്റ്റ് ഏഷ്യയിലെ യുദ്ധം നാല് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. ഹോളി അവധിക്ക് ശേഷം വിപണി തുറക്കുമ്പോൾ ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും ദലാൽ സ്ട്രീറ്റിന്റെ ഗതി നിർണ്ണയിക്കും.
ക്രൂഡ് ഓയിൽ 100 ഡോളറിലേക്ക്?
യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന പ്രതീക്ഷയിൽ തിങ്കളാഴ്ച വിപണി നേരിയ റിക്കവറി കാണിച്ചിരുന്നു. എന്നാൽ ട്രംപിന്റെ പുതിയ പ്രസ്താവന ഈ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുകയാണെങ്കിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നേക്കാമെന്ന് ഐസിഐസിഐ ബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. മുൻകാല യുദ്ധസാഹചര്യങ്ങളിൽ എണ്ണവില 10 മുതൽ 90 ശതമാനം വരെ ഉയർന്ന ചരിത്രമുണ്ടെന്നതും വിപണിയെ ആശങ്കപ്പെടുത്തുന്നു.
ഇന്ത്യയ്ക്ക് പണപ്പെരുപ്പ ഭീഷണി
ബ്രെന്റ് ക്രൂഡ് ബാരലിന് 80 ഡോളറിന് മുകളിൽ തുടരുന്നതും ഹോർമുസ് കടലിടുക്കിലെ വിതരണ തടസ്സങ്ങളും ഇന്ത്യയുടെ പണപ്പെരുപ്പ ഭീഷണി വർദ്ധിപ്പിക്കുന്നു. ഇത് രൂപയുടെ മൂല്യം ഇടിയുന്നതിനും വിദേശ നിക്ഷേപകർ (FIIs) വൻതോതിൽ ഓഹരികൾ വിറ്റൊഴിയുന്നതിനും കാരണമായേക്കാം.
നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന നിലവാരങ്ങൾ
സാങ്കേതികമായി വിപണി ഇപ്പോൾ 'ഓവർ സോൾഡ്' സോണിലാണ്. അതുകൊണ്ട് തന്നെ ഒരു ടെക്നിക്കൽ ബൗൺസ് പ്രതീക്ഷിക്കാമെങ്കിലും തകർച്ച തുടർന്നാൽ താഴെ പറയുന്ന നിലവാരങ്ങൾ നിർണ്ണായകമാകും:
നിഫ്റ്റി (Nifty): 24,750 - 24,700 നിലവാരത്തിൽ ശക്തമായ സപ്പോർട്ട് ഉണ്ട്. ഇത് തകർന്നാൽ 24,500 വരെ താഴാൻ സാധ്യതയുണ്ട്.
സെൻസെക്സ് 80,000 നിലവാരമാണ് പ്രധാന സപ്പോർട്ട്.
നിരീക്ഷണത്തിലുള്ള ഓഹരികൾ
1. ഓയിൽ സെക്ടർ:
എണ്ണവില വർദ്ധനവ് ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ തുടങ്ങിയ ഉൽപ്പാദന കമ്പനികൾക്ക് ഗുണകരമാകും. എന്നാൽ എച്ച്പിസിഎല്‍, ബിപിസിഎല്‍, ഐഒസി തുടങ്ങിയ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്കും പെയിന്റ്, ടയർ കമ്പനികൾക്കും ഇത് വലിയ തിരിച്ചടിയാണ്. ഖത്തറിൽ നിന്നുള്ള സപ്ലൈ തടസ്സപ്പെട്ടത് ഐസിഎല്‍, എംജിഎല്‍, പെട്രോനെറ്റ് എൽഎൻജി ഓഹരികളിൽ ചലനമുണ്ടാക്കും.
2. ഇൻഫ്രാസ്ട്രക്ചർ & ടൂറിസം
മിഡിൽ ഈസ്റ്റിൽ വലിയ പ്രോജക്റ്റുകളുള്ള എൽ ആൻഡ് ടി (L&T), കെഇസി ഇന്റർനാഷണൽ തുടങ്ങിയ ഓഹരികൾ നിക്ഷേപകരുടെ റഡാറിലായിരിക്കും. യുദ്ധം ടൂറിസം മേഖലയെ ബാധിച്ചേക്കാമെന്നതിനാൽ ഇൻഡിഗോ , സഫാരി ഇൻഡസ്ട്രീസ് തുടങ്ങിയവയിൽ വിൽപന സമ്മർദ്ദം ഉണ്ടായേക്കാം.
3. ഓട്ടോ സെക്ടർ
ഇന്തോനേഷ്യയിലേക്കുള്ള കൊമേഴ്സ്യൽ വാഹനങ്ങളുടെ കയറ്റുമതി തടസ്സപ്പെട്ടെന്ന വാർത്ത ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ ഓട്ടോ ഓഹരികളെ സ്വാധീനിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
