image

16 Dec 2022 11:05 AM GMT

Forex

ഉഭയകക്ഷി വ്യാപാരത്തിന് രൂപ; താത്പര്യം പ്രകടിപ്പിച്ച് കൂടുതല്‍ രാജ്യങ്ങള്‍

MyFin Desk

Indian currency
X

Summary

ഉഭയ കക്ഷി വ്യാപാരത്തിന് ഡോളറിന്റെ കുറവ് നേരിടുന്ന രാജ്യങ്ങളെയാണ് സര്‍ക്കാര്‍ ഈ സംവിധാനത്തിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. ഈ രാജ്യങ്ങള്‍ വാസ്ട്രോ അക്കൗണ്ടുകള്‍ എന്നു വിളിക്കുന്ന സ്പെഷ്യല്‍ റുപ്പീ അക്കൗണ്ടുകള്‍ തുടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഇന്ത്യയിലെ പങ്കാളിത്ത ബാങ്കുകള്‍ ഇതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടില്ല. ഇത്തരം അക്കൗണ്ടുകള്‍ തുറക്കാന്‍ ആര്‍ബിഐയുടെ അനുമതി വേണം.



അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് ഡോളറിന് പകരം രൂപ ഉപയോഗിക്കുന്ന രീതി പിന്തുടരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് കൂടുതല്‍ രാജ്യങ്ങള്‍. തജക്കിസ്ഥാന്‍, ക്യൂബ, ലക്സംബര്‍ഗ്, സുഡാന്‍ എന്നീ രാജ്യങ്ങള്‍ രൂപയില്‍ വ്യാപാരം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ- യുക്രെയ്ന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് യുഎസും, യൂറോപ്പും ഉപരോധം ഏര്‍പ്പെടുത്തിയതിനുശേഷം റഷ്യ രൂപയിലാണ് ഉഭയകക്ഷി വ്യാപാരത്തിന്റെ വലിയൊരു ഭാഗം നടക്കുന്നത്.

ഉഭയ കക്ഷി വ്യാപാരത്തിന് ഡോളറിന്റെ കുറവ് നേരിടുന്ന രാജ്യങ്ങളെയാണ് സര്‍ക്കാര്‍ ഈ സംവിധാനത്തിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. ഈ രാജ്യങ്ങള്‍ വാസ്ട്രോ അക്കൗണ്ടുകള്‍ എന്നു വിളിക്കുന്ന സ്പെഷ്യല്‍ റുപ്പീ അക്കൗണ്ടുകള്‍ തുടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഇന്ത്യയിലെ പങ്കാളിത്ത ബാങ്കുകള്‍ ഇതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടില്ല. ഇത്തരം അക്കൗണ്ടുകള്‍ തുറക്കാന്‍ ആര്‍ബിഐയുടെ അനുമതി വേണം.

മൗറീഷ്യസും, ശ്രീലങ്കയും രൂപയില്‍ ഉഭയകക്ഷി വ്യാപാരം നടത്താന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും, അവയുടെ സ്പെഷ്യല്‍ വാസ്ട്രോ അക്കൗണ്ടുകള്‍ക്ക് ആര്‍ബിഐയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. റഷ്യയുമായി രൂപയില്‍ വ്യാപാരം നടത്താന്‍ 12 വേസ്ട്രോ അക്കൗണ്ടുകള്‍ തുറക്കാനാണ് ആര്‍ബിഐ അനുമതി നല്‍കിയത്. ശ്രീലങ്കയുമായി വ്യാപാരം നടത്താന്‍ അഞ്ച് വാസ്ട്രോ അക്കൗണ്ടുകള്‍ക്കും,മൗറീഷ്യസുമായി വ്യാപാരം നടത്താന്‍ ഒരു വാസ്ട്രോ അക്കൗണ്ടിനും ആര്‍ബിഐ അനുമതി നല്‍കി.

എണ്ണ വിതരണക്കാരായ സൗദി അറേബ്യ, യുഎഇ എന്നിങ്ങനെയുള്ള വലിയ വ്യാപാര പങ്കാളികളുമയുള്ള ഇടപാടുകള്‍ രൂപയിലാക്കാനുള്ള ചര്‍ച്ചകളും ഇന്ത്യ നടത്തുന്നുണ്ട്. യുഎഇയുമായുള്ള വ്യാപാരം രൂപ-ദിര്‍ഹം, സൗദി അറേബ്യയുമായുള്ള വ്യാപാരം രൂപ-റിയാല്‍ എന്നിങ്ങനെ നടത്താനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.