image

20 March 2023 11:28 AM GMT

Stock Market Updates

വിട്ടൊഴിയാതെ ബാങ്കിങ് പ്രതിസന്ധി, ചുവപ്പിലവസാനിച്ച് സൂചികകൾ

MyFin Desk

market close down
X

Summary

സെൻസെക്സ് 360.95 പോയിന്റ് കുറഞ്ഞ് 57,628.95 ലും നിഫ്റ്റി 111.65 പോയിന്റ് ഇടിഞ്ഞ് 16,988.40 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്.


ഐടി, ധനകാര്യ, എഫ് എം സി ജി ഓഹരികളിലുണ്ടായ കടുത്ത വില്പന സമ്മർദ്ദത്തെ തുടർന്ന് സെൻസെക്സ് 360 പോയിന്റ് ഇടിവിൽ വ്യാപാരമവസാനിപ്പിച്ചു. ബാങ്കിങ് പ്രതിസന്ധി വിട്ടൊഴിയാത്തതു തന്നെയാണ് വിപണിയ്ക്ക് പ്രതികൂലമാവുന്നത്

സെൻസെക്സ് 360.95 പോയിന്റ് കുറഞ്ഞ് 57,628.95 ലും നിഫ്റ്റി 111.65 പോയിന്റ് ഇടിഞ്ഞ് 16,988.40 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 900 പോയിന്റ് ഇടിഞ്ഞ് 57,084.91 ലെത്തിയിരുന്നു.

നിഫ്റ്റി 50 യിൽ 40 ഓഹരികളും നഷ്ടത്തിലാവസാനിച്ചു.

ബാങ്കിങ് പ്രതിസന്ധിയിൽ ഫെഡും മറ്റു കേന്ദ്ര ബാങ്കുകളും നടപടികൾ സ്വീകരിക്കിട്ടുന്നുണ്ടെങ്കിലും നിക്ഷേപകരുടെ ആശങ്ക വിട്ടൊഴിയുന്നില്ല.

സെൻസെക്സിൽ ബജാജ് ഫിൻസേർവ്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, ഇൻഡസ് ഇൻഡ് ബാങ്ക്, എസ് ബി ഐ, ടെക്ക് മഹീന്ദ്ര, എച്ച് സിഎൽ ടെക്ക് എന്നിവ നഷ്ടത്തിലായി.

ടി സി എസ്, പവർ ഗ്രിഡ്, മാരുതി, റിലയൻസ്, എച്ച്ഡിഎഫ് സി, എച്ച്ഡിഎഫ് സി ബാങ്ക്, എൻടിപിസി, അൾട്രാ ടെക്ക് സിമന്റ്, എൽ ആൻഡ് ടി എന്നിവയും നഷ്ടത്തിലായി.

ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, കൊട്ടക് ബാങ്ക്, സൺ ഫാർമ, നെസ്‌ലെ എന്നിവ ലാഭത്തിൽ അവസാനിച്ചു.

ക്രെഡിറ്റ് സ്യൂസിനെ യുബിഎസ് ഏറ്റെടുക്കാൻ സ്വിസ് അധികാരികൾ ക്രമീകരിച്ചപ്പോഴും ആഗോള ഓഹരി വിപണികൾ തകർന്നു. ഫെഡറൽ റിസേർവിന്റെ യോഗത്തിൽ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത വർധിച്ചതും നിക്ഷേപകരിൽ ആശങ്കയ്ക്ക് ആക്കം കൂട്ടി.

ഏഷ്യൻ വിപണികളെല്ലാം ഇന്ന് ദുർബലമായി. വെള്ളിയാഴ്ച യു എസ് വിപണി ഇടിഞ്ഞിരുന്നു.

വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 1,766.53 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ആഭ്യന്തര നിക്ഷേപകർ 1,817.14 കോടി രൂപയുടെ ഓഹരികൾ വാങ്ങി.